സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പദവി നല്‍കും

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനുള്ള നൂതന പദ്ധതിക്ക് വയോജന ക്ഷേമ വകുപ്പ് തുടക്കം കുറിക്കുന്നു. രാജ്യത്ത് ആദ്യമായാണ് വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷന്‍ (ELDER FRIENDLY OFFICE CERTIFICATION) സംവിധാനം നടപ്പാക്കുന്നത്. വില്ലേജ്, താലൂക്ക് ഓഫീസുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, ഗതാഗത കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കും. പൊതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്. നിശ്ചിത കാലയളവിനു ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് മുന്നറിയിപ്പില്ലാതെ പരിശോധനയുമുണ്ടാകും.

ഇന്ത്യയില്‍ ഏറ്റവുമധികം മുതിര്‍ന്ന പൗരന്മാരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രണ്ടു പതിറ്റാണ്ടിനുള്ളില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കൂടുമെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ വയോജന വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇതുവരെ വ്യക്തമായൊരു സംവിധാനമുണ്ടായിരുന്നില്ല. നീണ്ട ക്യൂ, കൈവരിയില്ലാത്ത പടികള്‍, ചെറിയ അക്ഷരത്തിലുള്ള അപേക്ഷാ ഫോമുകള്‍, ഗോവണി കയറി എത്തേണ്ട കൗണ്ടറുകള്‍ എന്നിവയെല്ലാം പലപ്പോഴും പ്രശ്‌നമാകാറുണ്ട്. ഇതൊക്കെ പരിഹരിക്കുന്നതിനാണ് സര്‍ട്ടിഫിക്കേഷന്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

അഞ്ച് മേഖലകളായാണ് ഓഫീസുകളെ വിലയിരുത്തുക. കെട്ടിടത്തിന്റെ പ്രവേശനക്ഷമതയ്ക്ക് 30 ശതമാനമാണ് സ്‌കോര്‍. സേവനരീതിക്ക് 25 ശതമാനവും ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20 ശതമാനവും വിവരവിനിമയത്തിന് 15 ശതമാനവും പങ്കാളിത്തത്തിന് 10 ശതമാനവുമാണ് സ്‌കോര്‍.

ഇതില്‍ പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയില്‍ ശൗചാലയം, മുതിര്‍ന്നവര്‍ക്കുള്ള മുന്‍ഗണനാ ക്യൂ, മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവ നിര്‍ബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങളാണ്. ഇവയിലേതെങ്കിലും ഇല്ലെങ്കില്‍ ആകെ സ്‌കോര്‍ എത്രയായാലും സര്‍ട്ടിഫിക്കേഷന് പരിഗണിക്കില്ല. ആകെ സ്‌കോര്‍ 85 ശതമാനത്തിന് മുകളിലും ഏതെങ്കിലുമൊരു മേഖലയില്‍ 60 ശതമാനത്തില്‍ കുറയാതെയും നേടിയാല്‍ അഞ്ചു വര്‍ഷത്തേക്ക് ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 70 മുതല്‍ 84 വരെ സ്‌കോറുള്ളവയ്ക്ക് സില്‍വര്‍ ലഭിക്കും. 60 മുതല്‍ 69 വരെയുള്ളവയ്ക്ക് ബ്രോണ്‍സും ലഭിക്കും. രണ്ടു വര്‍ഷത്തേക്കു മാത്രമേ സാധുവാകുന്ന ഈ സര്‍ട്ടിഫിക്കേഷന്‍ വീണ്ടും പരിശോധിച്ച ശേഷമെ സ്ഥിരപ്പെടുത്തൂ. സര്‍ട്ടിഫിക്കറ്റുള്ള ഓഫീസുകളില്‍ പത്തു ശതമാനത്തിലും ഓരോ വര്‍ഷവും അപ്രതീക്ഷിത പരിശോധന നടത്തും.

ബന്ധപ്പെട്ട ഓഫീസുമായി യാതൊരു ബന്ധവുമില്ലാത്ത എംപാനല്‍ ചെയ്ത സ്വതന്ത്ര ഏജന്‍സികളാകും സ്‌കോര്‍ നിശ്ചയിക്കുന്നത്. വയോജന വകുപ്പിനു കീഴിലെ നോഡല്‍ സെല്ലാണ് രജിസ്ട്രി കൈകാര്യം ചെയ്യുന്നത്. സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റിയാണ് മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതും ഗോള്‍ഡ് പുരസ്‌കാരങ്ങള്‍ തീരുമാനിക്കുന്നതും.

യു.എ.ഇയിലെ ഷാര്‍ജ മാതൃക, ലോകാരോഗ്യ സംഘടനയുടെ ഏജ്-ഫ്രണ്ട്ലി സിറ്റീസ് ശൃംഖല, അമേരിക്കയിലെ സര്‍ട്ടിഫൈഡ് ഏജ്-ഫ്രണ്ട്ലി എംപ്ലോയര്‍ പദ്ധതി എന്നിവയാണ് വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷന് മാതൃകയാക്കുന്നത്. 2021-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം പുറപ്പെടുവിച്ച ദേശീയ മാര്‍ഗരേഖ അനുസരിച്ചാണ് റാംപ്, സൈന്‍ ബോര്‍ഡ്, ശൗചാലയം തുടങ്ങിയവയുടെ സാങ്കേതിക മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മാനദണ്ഡങ്ങള്‍ അന്തിമമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ഏജന്‍സികളെ എംപാനല്‍ ചെയ്യുകയും ചെയ്യും. തുടര്‍ന്നുള്ള ആറു മാസത്തിനുള്ളില്‍ ഓരോ ജില്ലയിലും ഒരു ഓഫീസ് വീതം ആകെ 14 എണ്ണം പൈലറ്റായി തിരഞ്ഞെടുക്കും. രണ്ടാം വര്‍ഷം വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് ഓഫീസുകള്‍, ട്രഷറികള്‍, ആര്‍.ടി.ഒകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയിലൂടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. മൂന്നാം വര്‍ഷം മുതല്‍ മറ്റ് ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പണമടച്ച് സ്വമേധയാ പങ്കുചേരാവുന്ന സ്വകാര്യ ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, ഫാര്‍മസികള്‍ എന്നിവയ്ക്കും ഇതോടെ അവസരം ലഭിക്കും.

സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഓഫീസുകള്‍ക്ക് ഫലകവും ക്യുആര്‍ കോഡുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇവയുടെ പേര് പൊതു രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തും. ഗോള്‍ഡ് നേടുന്ന ഓഫീസുകള്‍ക്ക് സില്‍വര്‍ ഇക്കോണമി പദ്ധതി പ്രകാരമുള്ള പദ്ധതികളില്‍ മുന്‍ഗണനയും ലഭിക്കും. ഏജന്‍സികളുടെ എംപാനല്‍മെന്റും പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ പൈലറ്റ് ഘട്ടം തുടങ്ങുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *