മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം (15/07/2026). Part-1
സെക്രട്ടേറിയറ്റില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയല്‍ തീര്‍പ്പാക്കല്‍ വേഗത്തിലാക്കുന്നതിനുമുള്ള സംവിധാനം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവും ഫയലുകളുടെ കാലതാമസവും മൂലം പദ്ധതികളടക്കം നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. നേരത്തെ പ്രഖ്യാപിച്ചതു പോലെ ഡാറ്റ ഡ്രിവണ്‍ ഗവേണന്‍സിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും ഫയലുകളുടെയും പദ്ധതികളുടെയും നിലവിലെ സ്ഥിതി തത്സമയം വിലയിരുത്താന്‍ കഴിയുന്ന സംവിധാനം ഒരുക്കും. പ്രോജക്ട് മാപ്പിംഗ്, പ്രോജക്ട് പ്രോട്ടോകോള്‍ എന്നിവ ഉറപ്പാക്കി ഫയല്‍ നീക്കം വേഗത്തിലാക്കും. കോടിക്കണക്കിന് രൂപയാണ് പ്രോജക്ടുകള്‍ നടപ്പാക്കുന്നതിലെ കാലതാമസം കൊണ്ട് സര്‍ക്കാരിനുണ്ടാകുന്നത്. കൃത്യസമയത്ത് പദ്ധതികള്‍ തീര്‍ക്കാനുള്ള നടപടികള്‍ക്കാണ് ഇതിലൂടെ തുടക്കം കുറിക്കുന്നത്.
2027-ലെ പത്മ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നാമനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. പൊലീസ് വാഹനമിടിച്ച് മരിച്ച സ്‌കൂള്‍ വിദ്യാര്‍ഥി
ജുവിന്‍ രാജുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
കേരള ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അത് പരിശോധിക്കാന്‍ ധനകാര്യം, റെയില്‍വേ, പരിസ്ഥിതി എന്നീ മേഖലകളിലെ വിദഗ്ധരെയും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും ഉള്‍പ്പെടെയുള്ള സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. പൂര്‍ണമായ റിപ്പോര്‍ട്ടല്ല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ സമര്‍പ്പിച്ചതെന്ന വിലയിരുത്തലിലാണ് സമിതി എത്തിച്ചേര്‍ന്നിരിക്കുന്നത്. കേരളത്തിന്റെ പരിമിതമായ സാമ്പത്തിക വിഭവശേഷി കാരണവും കൃത്യമായ സാധ്യതകളും യാത്രക്കാരുടെ എണ്ണവും തിട്ടപ്പെടുത്താത്തതിനാലും യാതൊരു വിധമായ സാമൂഹിക- പാരിസ്ഥിതിക പഠനം നടത്താത്തതിനാലും ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാനാകില്ല. എന്നാല്‍ ചില തുടര്‍ നടപടികള്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ സ്ഥല പരിശോധനകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിജ്ഞാപനങ്ങള്‍, അല്ലെങ്കില്‍ ഭൂതല നിര്‍മ്മാണവുമായി ബന്ധപ്പെട്ട യാതൊരു പ്രാരംഭ നടപടികളും ഇപ്പോള്‍ ആരംഭിക്കരുതെന്ന് കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. കെ- റെയിലില്‍ പറ്റിയ അപകടം ഇതില്‍ സംഭവിക്കരുത്.
സംസ്ഥാന സര്‍ക്കാര്‍ സ്വതന്ത്രമായി ചരക്ക് ഗതാഗത സാധ്യതകള്‍, ബദല്‍ മാര്‍ഗങ്ങളുടെ വിശകലനം,
ഭൂമിയുടെ ലഭ്യത, നിലവിലുള്ളതും ഭാവിയില്‍ വികസിപ്പിക്കപ്പെടുന്നതുമായ മെട്രോ, തുറമുഖ, ഉള്‍നാടന്‍ ജലഗതാഗത സംവിധാനങ്ങളുമായുള്ള സംയോജനം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ പഠനങ്ങള്‍ നടത്തണം. ഈ പഠനങ്ങള്‍ യഥാര്‍ത്ഥ ആവശ്യകതയും പദ്ധതിയുടെ വിശാലമായ ബഹുമുഖ സാമ്പത്തിക പ്രാധാന്യവും തെളിയിച്ചാല്‍ മാത്രമേ Detailed Project Report (DPR) തയ്യാറാക്കുന്ന അടുത്തഘട്ടത്തിലേക്ക് കടക്കാവൂ എന്നതാണ് സമിതിയുടെ നിര്‍ദ്ദേശം. ഈ റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷമെ സര്‍ക്കാര്‍ തുടര്‍ നടപടികളിലേക്ക് കടക്കൂ.
പാരിസ്ഥിതികവും സാമ്പത്തികവുമായ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെ. റെയിലിനെ എതിര്‍ത്തത്. കേരളത്തിന്റെ പാരിസ്ഥിതിക ഘടനയ്ക്ക് ഇണങ്ങുന്നതും സമ്പദ് വ്യവസ്ഥയെ കുറേക്കൂടി ഉത്തേജിപ്പിക്കുന്നതുമായ പദ്ധതി മാത്രമെ നടപ്പാക്കാനാകൂ.
സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനത്തില്‍ രണ്ടു പേരുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. കോണ്‍ഗ്രസിന്റെ അഭിഭാഷക വിഭാഗമായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പരാതിപ്പെട്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നല്‍കിയ റെക്കമെന്‍ഡേഷനില്‍ ഈ രണ്ടു പേരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ തന്ന ലിസ്റ്റിലുള്ള എല്ലാവരെയും നിയമിച്ചിട്ടില്ല. അവര്‍ ശിപാര്‍ശ ചെയ്ത പേരുകളില്‍ പരിശോധന നടത്തിയ ശേഷമാണ് നിയമിച്ചത്. രണ്ടു പേരും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിലെ അംഗങ്ങളാണ്. എ.ജിയോട് കൂടി ആലോചിച്ചിട്ടാണ് സര്‍ക്കാര്‍ പ്ലീഡര്‍മാരെ നിയമിച്ചത്. അല്ലാതെ കോണ്‍ഗ്രസിന്റെ ഒരു പോഷക സംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനാകില്ല. കോടതിയില്‍ നല്ല അഭിഭാഷകര്‍ വരണം. അവര്‍ നിര്‍ദ്ദേശിക്കുന്നവരെ നിയമിക്കും. പക്ഷെ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന വിവാദം ഞാനും ആസ്വദിക്കുകയായിരുന്നു. സി.പി.എമ്മില്‍ നിന്നും വന്ന അഞ്ചു പേര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും എനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പരാതി കിട്ടിയതെങ്കില്‍ മാധ്യമങ്ങള്‍ തന്നെ അത് അന്വേഷിക്കട്ടെ. മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച് ഇത് വാര്‍ത്തയാക്കുകയാണ്. ഈ വിവാദം ഇതോടെ തീര്‍ന്നല്ലോ. നാളെ മുതല്‍ ഇതില്ലല്ലോ.
പി. രാജീവ് എന്റെ ബോഡി ലാംഗ്വേജിനെ കുറിച്ച് ആക്ഷേപം ഉന്നയിച്ചത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഒരു ബുദ്ധിജീവിയാണ്, വലിയ പ്രഭാഷകനാണ്. ചിന്തകനാണ്. എഴുത്തുകാരനാണ്. ഞാന്‍ അതൊന്നുമല്ല. ഞാന്‍ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനാണ്. താമശ കേള്‍ക്കുമ്പോള്‍ ചിരിക്കുകയും സങ്കടം വരുമ്പോള്‍ കരയുകയും ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിക്കുകയുമൊക്കെ ചെയ്യുന്ന സാധാരണക്കാരനാണ്. എന്റെ ബോഡി ലാംഗ്വേജ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുകാണില്ല. കാരണം അദ്ദേഹത്തിന്റെ ശൈലിയല്ല എന്റെ ശൈലി. സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ എണ്ണം കൂട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്. 17-07-2017ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഞ്ച് സ്‌പെഷല്‍ ജി.പിമാരെയും അഞ്ച് ജി.പിമാരെയും കൂടുതലായി നിയമിച്ചു. അന്ന് എ.കെ ബാലനായിരുന്നു മന്ത്രി. ഇപ്പോള്‍ ആക്ഷേപം ഉന്നയിച്ചയാള്‍ നിയമ മന്ത്രിയായി ഇരിക്കുമ്പോള്‍ ആറു പേരെ അധികമായി നിയമിച്ചു. അങ്ങനെ 16 പേരെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഇരുന്ന കാലത്ത് നിയമിച്ചത്. ആരോപണം ഉന്നയിച്ച ഇതേ നിയമമന്ത്രി നിലവിലുള്ള ജി.പിമാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഒരു കൊല്ലം കഴിയുന്നതിന് മുന്‍പ് പുതിയ സര്‍ക്കാര്‍ ജി.പിമാരുടെ എണ്ണം വര്‍ധിപ്പിച്ചതിനെ കുറിച്ച് പരിഹസിക്കുന്നവരെ കുറിച്ച് എന്ത് പറയാനാണ്. ഒരു നടപടിക്രമവും ഇല്ലാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ജി.പിമാരുടെ എണ്ണം വര്‍ധിപ്പിച്ചത്. പക്ഷെ ഈ സര്‍ക്കാര്‍ എ.ജിയുടെയും ഡി.ജി.പിയുടെയും ഭാഗത്ത് നിന്നുണ്ടായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എണ്ണം വര്‍ധിപ്പിച്ചത്. കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് 23 പേരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന പ്രപ്പോസല്‍ വന്നത്. എന്നാല്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് 12 ആയി ചുരുക്കി. ഇതെല്ലാം നേരത്തെ ചെയ്തവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. ഇവരുടെയൊക്കെ വിമര്‍ശനത്തിന്റെ അടിത്തറ എന്താണ്?