ഫ്ലോറിഡ : ഒരു വർഷത്തോളമായി അജ്ഞാത നമ്പറുകളിൽ നിന്ന് തുടർച്ചയായി ഫോൺ വിളിച്ചും വ്യാജ പരാതി നൽകിയും യുവതിയെ ദ്രോഹിച്ച ഫ്ലോറിഡ സ്വദേശി അറസ്റ്റിൽ. പോർട്ട് ഓറഞ്ച് സ്വദേശിയായ 31 കാരൻ ലൂക്ക് ഹെർബർട്ടാണ് ഫ്ലാഗ്ലർ കൗണ്ടി ഷെരീഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ഒരു വർഷത്തോളമായി ആയിരക്കണക്കിന് കോളുകൾ ചെയ്ത് യുവതിയെ പ്രതി വലച്ചിരുന്നു. ഒരു ആഴ്ചയിൽ മാത്രം യുവതിയുടെ ഫോണിലേക്ക് ഇയാൾ 213 തവണയാണ് വിളിച്ചത്. ഇന്റർനെറ്റ് അധിഷ്ഠിത നമ്പറുകളും ബ്ലോക്ക് ചെയ്ത നമ്പറുകളും ഉപയോഗിച്ചാണ് ഇയാൾ വിളികൾ നടത്തിയിരുന്നത്.
ഫോൺ വിളികൾക്ക് പുറമേ, യുവതിയുടെ കുടുംബത്തിനെതിരെ ശിശുസംരക്ഷണ വകുപ്പിന് വ്യാജ ശിശുപീഡന പരാതിയും ഇയാൾ നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. അറസ്റ്റും കുറ്റങ്ങളും: സൈബർ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. സ്റ്റാക്കിംഗ്, വ്യാജ പരാതി നൽകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.