ഐഡഹോയിലെ ഇൻ-എൻ-ഔട്ട് വെടിവെപ്പ്: ഭീകര നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും ദുരൂഹം

Spread the love

ഐഡഹോ : അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്തെ ട്വിൻ ഫാൾസിലുള്ള ഇൻ-എൻ-ഔട്ട് ബർഗർ റസ്റ്റോറന്റിൽ നടന്ന കൂട്ട വെടിവെപ്പിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ട്വിൻ ഫാൾസ് പൊലീസ് പുറത്തുവിട്ടു. ഓഗസ്റ്റ് 1-ന് നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

24-കാരനായ ചാഡ് വില്ല്യംസ് ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പുറത്തുവിട്ട വീഡിയോയിൽ ഡ്രൈവ്-ത്രൂ പേയ്മെന്റ് വിൻഡോയ്ക്ക് സമീപമെത്തിയ ഇയാൾ ആദ്യം ജീവനക്കാരിയായ ആഷ്ലി ഗാരിബേ (23)യെ വെടിവെച്ച് കൊലപ്പെടുത്തുന്നതും തുടർന്ന് വാഹനം പാർക്ക് ചെയ്ത് മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ഒരാളെ വെടിവെക്കുന്നതും കാണാം.

പരിക്കേറ്റ സഹപ്രവർത്തകയ്ക്ക് മറ്റ് ജീവനക്കാർ സഹായം നൽകുന്നതിനിടെ പ്രതി വീണ്ടും പേയ്മെന്റ് വിൻഡോയിലൂടെ വെടിയുതിർക്കുന്നതും, കൈത്തോക്ക് ജാം ആയതിനെ തുടർന്ന് കാറിൽ നിന്ന് റൈഫിൾ എടുത്ത് വീണ്ടും ആക്രമണം തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.

വെടിവെപ്പിനിടെ റസ്റ്റോറന്റിനുള്ളിൽ ഭീതിയിലായ ജീവനക്കാർ രക്ഷപ്പെടാൻ ശ്രമിക്കുന്നതും, ഡ്യൂട്ടിക്ക് പുറത്തായിരുന്ന ഒരു സ്റ്റേറ്റ് ട്രൂപ്പർ ആളുകളെ സുരക്ഷിതമായി പുറത്തേക്ക് നയിക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്. തുടർന്ന് പ്രതി റൈഫിളുമായി തിരിച്ചെത്തി ഉപഭോക്താക്കൾക്കുനേരെയും വെടിയുതിർക്കുകയായിരുന്നു.

ഇതിനിടെ കൈത്തോക്കുമായി എത്തിയ ഒരു സന്നദ്ധ പൗരനും (Good Samaritan) ഡ്യൂട്ടിക്ക് പുറത്തായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ചേർന്ന് പ്രതിയെ നേരിട്ടത് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിച്ചതായി പൊലീസ് വ്യക്തമാക്കി. പിന്നീട് പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

സംഭവത്തിൽ കൊല്ലപ്പെട്ടവരെ ആഷ്ലി ഗാരിബേ (23), ഡെയിൽ ഷുൾട്സ് (66), ക്രിസ്റ്റഫർ ക്ലോഞ്ച് (59) എന്നിവരായി പൊലീസ് തിരിച്ചറിഞ്ഞു.

ട്വിൻ ഫാൾസ് പൊലീസ് മേധാവി മാത്യു ഹിക്സ് അറിയിച്ചു: അടിയന്തര കോൾ ലഭിച്ച് മൂന്ന് മിനിറ്റിനകം ആദ്യ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും, ആക്രമണത്തിൽ ഒരാൾ മാത്രമാണ് ഉൾപ്പെട്ടതെന്ന് ഉറപ്പിക്കാൻ ഏകദേശം 90 മിനിറ്റ് എടുത്തു. അതിനിടെ നഗരത്തിലെ മറ്റ് ഭാഗങ്ങളിലും സജീവ വെടിവെപ്പുകാരുണ്ടെന്ന നിരവധി വ്യാജ റിപ്പോർട്ടുകൾ ലഭിച്ചതിനാൽ പൊലീസ് സേനയുടെ ശ്രദ്ധ പല സ്ഥലങ്ങളിലായി തിരിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *