കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഓഹരി ഉടമകളുടെ 95-ാമത് വാര്‍ഷിക പൊതുയോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്നു. ബാങ്ക് ചെയര്മാന് ഏലിയാസ് ജോർജ് അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ കെ വി എസ് മണിയൻ, മറ്റു ഡയറക്ടർമാർ, ഓഹരിയുടമകൾ, സീനിയർ എക്സിക്യൂട്ടീവുകൾ, ഓഡിറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
2026 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തേക്കുള്ള ഓഡിറ്റു ചെയ്ത സാമ്പത്തികഫലവും ഓഹരിയൊന്നിന് 1.20 രൂപ ലാഭവിഹിതം നല്‍കാനുള്ള തീരുമാനവും ഉൾപ്പെടെ പൊതുയോഗത്തിന്റെ നോട്ടീസിൽ പറഞ്ഞിരുന്ന എല്ലാ പ്രമേയങ്ങളും യോഗത്തിൽ അംഗീകരിച്ചു.
“സാമ്പത്തികവിവേകം കൈവിടാതെ, വളർച്ചയിലും ലാഭക്ഷമതയിലും ശക്തമായ വർദ്ധനവ് കൈവരിച്ചുകൊണ്ടുള്ള മികച്ച പ്രകടനമാണ് 2026 സാമ്പത്തികവർഷത്തിൽ നിങ്ങളുടെ ബാങ്ക് കാഴ്ചവെച്ചത്,” ഓഹരി ഉടമകളെ അഭിസംബോധന ചെയ്തുകൊണ്ട് ബാങ്ക് ചെയർമാൻ ഏലിയാസ് ജോർജ് പറഞ്ഞു.
ഓഹരിയുടമകളെ അഭിസംബോധന ചെയ്ത കെ.വി.എസ്. മണിയൻ, ബാങ്കിന്റെ ഈ വർഷത്തെ പ്രമേയമായ “അച്ചടക്കത്തോടെയുള്ള വളർച്ച, സുസ്ഥിരമായ കുതിപ്പ്” നെക്കുറിച്ച് എടുത്തുപറഞ്ഞു. ലക്ഷ്യബോധത്തെ വിവേകവുമായും, പ്രവർത്തനചടുലതയെ ശരിയായ തീരുമാനങ്ങളുമായും സമന്വയിപ്പിക്കുന്നതിലൂടെയാണ് സുസ്ഥിരമായ പുരോഗതി നേടാനാവുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. കാസാ നിക്ഷേപങ്ങളിലും പ്രവാസിനിക്ഷേപങ്ങളിലും 1 ലക്ഷം കോടി രൂപ കടന്നത്, മെച്ചപ്പെട്ട ലാഭക്ഷമത മാനദണ്ഡങ്ങൾ, ബാങ്കിലെ ബ്ലാക്ക്സ്റ്റോണിന്റെ നിക്ഷേപം എന്നിവയുൾപ്പെടെയുള്ള പ്രധാന നാഴികക്കല്ലുകൾ ഇടപാടുകാർക്കും നിക്ഷേപകർക്കും ബാങ്കിലുള്ള വിശ്വാസത്തിന്റെ തെളിവുകളാണെന്ന് അദ്ദേഹം പറഞ്ഞു. പുതുക്കിയ ബ്രാൻഡ് ഐഡന്റിറ്റിയുടെ പിന്നിലെ കാഴ്ചപ്പാട് വ്യക്തമാക്കിക്കൊണ്ട്, “പരിചിതം, എങ്കിലും പുതുമയാർന്നത്” എന്ന ആശയം ഫെഡറൽ ബാങ്കിന്റെ മൂല്യങ്ങളും വിശ്വാസ്യതയും സ്വഭാവവും നിലനിർത്തുന്നതോടൊപ്പം തന്നെ, പുത്തൻ ചിന്തകളെയും വിപുലമായ പ്രവർത്തന ശേഷിയെയും, വളർച്ചയ്ക്കും പരിവർത്തനത്തിനുമുള്ള പുതിയ അവസരങ്ങളെയും ഉൾക്കൊള്ളാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്. വളരുക എന്നതിനപ്പുറം, വിശ്വാസ്യതയിലും അച്ചടക്കത്തിലും ഉറച്ചുനിന്നുകൊണ്ട് പ്രവർത്തനശേഷി വിപുലമാക്കാനും, കൂടുതൽ പ്രസക്തമാകാനും, കൂടുതൽ ദേശീയസ്വഭാവം കൈവരിക്കാനുമാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അച്ചടക്കത്തോടെയുള്ള വളർച്ച, സുസ്ഥിരമായ കുതിപ്പ്” എന്നതായിരുന്നു ഈ വർഷത്തെ വാർഷിക റിപ്പോർട്ടിന്റെ പ്രമേയം.
Athulya Raj K R