മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം (02/09/2026) part-3

Spread the love

പതിനാറാം ധനകാര്യ കമ്മീഷന്‍ അറിയിച്ചത് റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡ് ഇല്ലെന്നാണ്. ആ ഗ്രാന്റ് കിട്ടുമെന്ന് കരുതിയാണ് കഴിഞ്ഞ ധനകാര്യമന്ത്രി ബജറ്റ് പോലും ഉണ്ടാക്കിയത്. പിനെ റവന്യു നികുതിയുടെ ഡെവല്യൂഷന്‍ ഗണ്യമായി 5000 കോടി കുറഞ്ഞു. കഴിഞ്ഞ ധനകാര്യമന്ത്രി തയ്യാറാക്കിയ 20,000 കോടി കേന്ദ്രത്തില്‍ നിന്നും ഞങ്ങള്‍ക്ക് കുറയുകയാണ്. രണ്ടാമത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 3.5 ശതമാനമായിരുന്നു കടമെടുപ്പ് പരിധി. എന്നാല്‍ ഞങ്ങളുടെ പരിധി 3 ശതമാനമായി കുറച്ചു. അപ്പോള്‍ പരിധി വിട്ട് കടമെടുത്തുവെന്ന് പറയുന്നത് എങ്ങനെയാണ്. ഓണക്കാലത്ത് ചെലവാക്കിയ പണത്തിന്റെ വലിയൊരു ഭാഗം കഴിഞ്ഞ ഗവണ്‍മെന്റ് വരുത്തിവെച്ച കുടിശിഖയാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കടം കൂടി വീട്ടികൊണ്ടിരിക്കുകയാണ്. പരിധി വിട്ട് കടമെടുക്കാന്‍ കഴിയില്ല. പരിധി കുറയുകയാണ് ചെയ്തത്.

ചേന്തിയില്‍ പ്രശ്നമുണ്ടാക്കിയ ആളിനെ വ്യക്തിപരമായി അറിയില്ല. ആ വ്യക്തി മോശമായി പെരുമാറി. ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ ഡി.സി.സി അംഗമായത് എങ്ങനെയെന്ന് അറിയില്ല. ചേന്തിയിലെ പരിപാടിക്ക് എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞത്് ക്രമിനല്‍ പശ്ചാത്തലമുള്ള ആളാണ് ആ പരിപാടി നടത്തുന്നത് എന്നാണ്. സമാനമായ പോലീസ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് തന്നെ ആ പരിപാടി വേണ്ടെന്നു വച്ചതായി സംഘാടകരെ അറിയിച്ചിരുന്നതാണ്. ചെമ്പഴന്തിയിലെ പരിപാടിക്ക് പോകുന്ന വഴിയ്ക്ക് കുറെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നില്‍ക്കുന്നത് കണ്ടിട്ട് അവിടെ ഇറങ്ങിയതാണ്. അവരാരും എന്നെ തടഞ്ഞിട്ടില്ല. അവിടെ പുഷ്പാര്‍ച്ചന നടത്തണമെന്ന് പറഞ്ഞതുകൊണ്ടാണ് അവിടെ ഇറങ്ങിയത്. ഒരു വ്യക്തി വളരെ മോശമായി സംസാരിക്കുകയും അവിടേയ്ക്ക് പോകുന്നത് തടയുകയും ചെയ്തു. സംഘര്‍ഷം ഉണ്ടാക്കാതിരിക്കുന്നതിനുവേണ്ടി തിരികെ വണ്ടിയില്‍ കയറി. പോലീസ് സ്വമേധയാ കേസ് എടുക്കുകയായായിരുന്നു. പ്രശ്നമുണ്ടാക്കിയ ആളെ വ്യക്തിപരമായി അറിയില്ല. അദ്ദേഹത്തിന്റെ ഭാര്യ കൗണ്‍സിലറായിരുന്നു. അവരെ അറിയാം. അവര്‍ മരിച്ചപ്പോള്‍ ആ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നകേസിനെപ്പറ്റി കൂടുതലൊന്നും പറയാനില്ല.

സിപിഎം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ മറച്ചുവയ്ക്കാന്‍ എസ്.എഫ്.ഐ കുട്ടികളെ കൊണ്ട് ചുടുചോറ് വാരിയ്ക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 100 ദിവസം കഴിഞ്ഞിട്ടേയുള്ളൂ. കുട്ടികളെക്കൊണ്ട് പോലീസിനെ കയ്യേറ്റം ചെയ്യിക്കുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ കഴുത്തിനു പിടിച്ച സംഭവമുണ്ടായി. ഇതെല്ലാം തല്ലുണ്ടാക്കാന്‍ വേണ്ടി മനഃപൂര്‍വം ചെയ്യുന്നതാണ്. മുഖ്യമന്ത്രിയുമായി ബന്ധമുള്ള, കാസര്‍കോട് എംഡിഎംഎ കേസില്‍ പെട്ടയാളുടെ ഫോണ്‍ പരിശോധിച്ചില്ലെന്നു പറഞ്ഞാണ് ഡിവൈഎഫ്ഐ സമരം നടത്തിയത്. ആ കേസിലെ പ്രതിയുടെ ഫോണ്‍ പരിശോധിച്ചിട്ടാണ് ഗ്വാളിയോറില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇപ്പോഴും ജയിലില്‍ കിടക്കുകയാണ്. നേരത്തെ പഞ്ചായത്ത് അംഗമായിരുന്ന ഡിവൈഎഫ്ഐയുടെ മേഖലാ സെക്രട്ടറിയെ എംഡിഎംഎ കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. അങ്ങനെ എത്രയോ പേര്‍ അറസ്റ്റിലായിരിക്കുന്നു. ഇത്തരക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ളത് മുന്‍ സര്‍ക്കാരാണ്.

കേരളത്തിലെ മയക്കുമരുന്ന സംഘത്തിന് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കിയ സര്‍ക്കാരായിരുന്നു മുമ്പുണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ ലഹരിമാഫിയയ്ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുകയാണ്. മയക്കുമരുന്നിനെതിരെയുള്ള തൂഫാന്‍ അക്ഷരാര്‍ഥത്തില്‍ കൊടുങ്കാറ്റുപോലെ കേരളത്തില്‍ ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്തിനു പുറത്തും പോലീസ് പരിശോധനകള്‍ നടത്തി കേസ് എടുക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രശംസാര്‍ഹമായ രീതിയിലാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. അതിനെ പ്രത്യേകമായി അഭിനന്ദിക്കുകയാണ്. കേരളം ഇതുവരെ കാണാത്ത മയക്കുമരുന്ന് വേട്ടയാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചു. കോയമ്പത്തൂരില്‍ നിന്നാണ് 10 കോടി രൂപയുടെ മയക്കുമരുന്ന് കേരള പോലീസ് പിടിച്ചെടുത്തത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഹൃദയത്തിലേറ്റിയ പദ്ധതിയാണ് തൂഫാന്‍. മയക്കുമരുന്നില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള ആ ദൗത്യം നല്ലരീതിയില്‍ മുന്നേറുന്നതായി കണ്ടപ്പോള്‍ പണ്ട് ലഹരിമാഫിയയെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന പലര്‍ക്കും വിഷമമുണ്ട്. മയക്കുമരുന്ന് കേസില്‍പെടുന്ന ഒരാളെയും ഈ സര്‍ക്കാര്‍ സംരക്ഷിക്കില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *