
വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ വ്ലോഗർമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
തുറമുഖം, വിനോദസഞ്ചാരം, ആരോഗ്യം, ഐടി എന്നീ മേഖലകളുടെ വികസനത്തിലൂടെ കേരളത്തെ മികച്ച നിക്ഷേപകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കേരളം സന്ദർശിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിയഞ്ച് വ്ലോഗർമാരുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹരിതാഭയും കാലാവസ്ഥയും വിനോദസഞ്ചാര-നിക്ഷേപസാധ്യതകളും ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ വ്ലോഗർമാർക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ടെർമിനൽ, 18 ചെറുകിട തുറമുഖങ്ങൾ എന്നിവയെ സംയോജിപ്പിച്ച് കേരളത്തെ ‘പോർട്ട് സിറ്റി’യാക്കി മാറ്റും. അടുത്തടുത്ത് സ്ഥിതിചെയ്യുന്ന നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഏവിയേഷൻ ഹബ്ബ് വികസിപ്പിക്കാനും തലസ്ഥാനത്തെയും കൊച്ചിയിലെയും ഐടി കേന്ദ്രങ്ങൾക്ക് പുറമെ വടക്കൻ കേരളത്തിലേക്കും ഐടി വ്യവസായം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി എൻജിനീയർമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള യുവതലമുറയാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിനോദസഞ്ചാരത്തിനൊപ്പം കേരളത്തെ ലോകോത്തര ആരോഗ്യകേന്ദ്രമാക്കി മാറ്റുന്നതിനും സർക്കാർ പ്രാധാന്യം നൽകും. ആയുർവേദ ചികിത്സയ്ക്കൊപ്പം യൂറോപ്യൻ മാതൃകയിലുള്ള മികച്ച റീഹാബിലിറ്റേഷൻ സെന്ററുകളും വികസിപ്പിക്കും. സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ നിലവാരവും ഉയർത്തുന്നതിന് ബജറ്റിൽ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യസംരക്ഷണം എല്ലാവരുടെയും അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ സാക്ഷരത കൈവരിച്ച കേരളം നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനുള്ള ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകത്തിലെ മികച്ച സർവകലാശാലകളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.