വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ ഫിൻലാന്‍റുമായി സഹകരണത്തിന് സാധ്യത

Spread the love

പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരണത്തിന് മുൻകൈയെടുക്കണമെന്ന് ഫിന്‍ലാന്റിലെ ഇന്ത്യന്‍ അംബാസിഡര്‍ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.
അറുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഫിന്‍ലാന്റിലുണ്ട്. അതില്‍ നല്ലൊരുഭാഗം മലയാളികളാണ്. ആ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഫിൻലാന്‍റില്‍ നടക്കുന്ന ഏറ്റവും വലിയ ടൂറിസം ഫെയറില്‍ കേരളം പങ്കെടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് അംബാസിഡർ താൽപര്യപ്പെട്ടു.കേരളത്തിലേക്ക് ഫിന്‍ലാന്‍റില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാൻ ഫിന്‍ലാന്‍റിലെ പ്രധാനപ്പെട്ട ട്രാവല്‍ ഏജന്‍സി പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം സാധ്യതകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കണം. അക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.20 ഫിന്നിഷ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുമായി ചേര്‍ന്ന് തൊഴിലവസരം ഒരുക്കുന്നതിന് ശ്രമിക്കാമെന്ന് അംബാസിഡർ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഫിന്‍ലാന്‍റില്‍ എത്തിക്കാന്‍ ധാരാളം അവസരങ്ങളുണ്ട്. കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ ഫിന്‍ലാന്റില്‍ വന്ന് അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കണം. തുടര്‍ന്ന് ഫിന്‍ലാന്‍റ് കമ്പനികളുമായുള്ള സഹകരണ സാധ്യത ആരായാവുന്നതാണ്. കേരള – ഫിന്‍ലാന്‍റ് ഇന്നവേഷന്‍ കോറിഡോര്‍ സ്ഥാപിച്ച് ഇരുപ്രദേശത്തെയും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അവസരമൊരുക്കാനുള്ള സന്നദ്ധതയും അംബാസിഡർ അറിയിച്ചു.

വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടുന്ന വര്‍ക്കിംഗ് ഗ്രൂപ്പ് സര്‍ന്ദര്‍ശനത്തിന്‍റെ അനുബന്ധമായി തയ്യാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Author