ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ലാബ് തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും കേന്ദ്രമായി പ്രവർത്തിക്കും

Spread the love

ബിറ്റുമിൻ, സിമന്റ്, മണൽ, മെറ്റൽ തുടങ്ങി നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാനും കരാറുകാർ കൊണ്ടുവരുന്ന സാമ്പിളുകൾ പരിശോധിക്കാനും തൽസമയം മൊബൈൽ ലാബ് വഴി സാധിക്കും. ഇങ്ങനെ ഗുണനിലവാരം മെച്ചപ്പെടുത്തി സർക്കാർ പദ്ധതികൾക്കായി ചെലവഴിക്കുന്ന തുക പൂർണമായും പ്രയോജനപ്പെടുത്തുകയാണ് ഉദ്ദേശ്യം. സർക്കാർ പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ മൊബൈൽ ലാബിന്റെ വരവോടെ പൊതുമരാമത്ത് വകുപ്പിന് കഴിയുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനവിശ്വാസം ആർജ്ജിക്കണമെങ്കിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് ഗുണനിലവാരം ഉണ്ടായിരിക്കണം. ആ രീതിയിലുള്ള ഇടപെടലാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്.

സ്വാഭാവിക റബ്ബർ, പ്ലാസ്റ്റിക്, കയർ, ജിയോ ടെക്‌സ്‌റ്റൈൽസ് എന്നിവ ഉപയോഗിച്ചുള്ള റോഡ് നിർമ്മാണത്തിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്. പരിസ്ഥിതി സൗഹൃദ റോഡുകൾക്കാണ് മുൻഗണന. കേരളത്തിൽ റോഡ് ഡിസൈൻ ചെയ്യുമ്പോൾ കഠിന ചൂട്, അതിശൈത്യം, ഉയർന്ന വാഹനപ്പെരുപ്പം എന്നീ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2016 ന് ശേഷം വലിയ രീതിയിലാണ് കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനം നടക്കുന്നത്. ഇതിന് വലിയ രീതിയിൽ തന്നെ ജനം സഹകരിക്കുന്നുണ്ട്. പലയിടത്തും വികസന പദ്ധതികൾക്ക് ഭൂമി നൽകാനും മറ്റും നാട്ടുകാർ സ്വമേധയാ മുന്നോട്ടു വരുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വകുപ്പിൽ ഏറ്റവും ആധുനികമായ രീതികൾ ഉപയോഗിക്കുമ്പോൾ തെറ്റായ ചില പ്രവണതകൾ ഇല്ലാതാക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ജില്ലകളിലും മിനി ലാബ് സജ്ജമാക്കാനും ആലോചനയുണ്ട്. അന്താരാഷ്ട്ര ലാബ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Author