പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സണ്‍ മാവുങ്കല്‍ പീഡിപ്പിക്കുമ്പോള്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ അവിടെയുണ്ടായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിയെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും ഇതേ വാര്‍ത്തയിലെ ആരോപണം ആവര്‍ത്തിച്ചു. ഇത്തരത്തില്‍ ഒരു മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ചില്‍ നിന്നും തനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും

അദ്ദേഹം പറഞ്ഞു. പേരിനെങ്കിലും ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് മുഖ്യമന്ത്രിയുള്ളപ്പോള്‍ ആഭ്യന്തരമന്ത്രി ചമയുകയും സൂപ്പര്‍ ഡി.ജി.പി കളിക്കകയും ചെയ്യുകയാണ് എം.വി ഗോവിന്ദന്‍. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് എം.വി ഗോവിന്ദനോടാണോ? പൊലീസിന് നല്‍കിയ മൊഴിയിലോ മജിസ്‌ട്രേറ്റിന് കൊടുത്ത 164 മൊഴിയിലോ പെണ്‍കുട്ടി ഇത്തരമൊരു ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദേശാഭിമാനിയും എം.വി ഗോവിന്ദനും പച്ചക്കള്ളമാണ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ കെ. സുധാകരനെതിരെ വൃത്തികെട്ട ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും അത് ആവര്‍ത്തിച്ച എം.വി ഗോവിന്ദനും എതിരെ കേസെടുക്കണം. സര്‍ക്കാര്‍ അതിന് തയാറായില്ലെങ്കില്‍ കോണ്‍ഗ്രസ് നിയമപരമായ നടപടി സ്വീകരിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസും പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങളും ചേര്‍ന്നാണ് വ്യാജവാര്‍ത്തയുണ്ടാക്കിയത്. എം.വി ഗോവിന്ദന്‍ അതില്‍ വന്ന് വീഴുകയായിരുന്നു.
പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്നതിന്റെ ഹീനമായ ഉദാഹരണമാണ് ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയും ഗോവിന്ദന്‍ അത് ഏറ്റുപിടിച്ചതും. രാഷ്ട്രീയ എതിരാളികളെ കേസില്‍പ്പെടുത്താന്‍ ഏത് ഹീനമായ മാര്‍ഗവും സി.പി.എം സ്വീകരിക്കും. സി.പി.എം സൈബര്‍ ഗുണ്ടകള്‍ നടത്തുന്ന ആക്രമണത്തിന് സമാനമായ രീതിയിലുള്ള പ്രസ്താവനയാണ് പാര്‍ട്ടി സെക്രട്ടറിയുടേത്. അദ്ദേഹം ആ സ്ഥാനത്ത് തുടരണമോയെന്ന് അവരുടെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഇല്ലാത്ത ഒരു സംഭവം ഉണ്ടെന്ന് പറഞ്ഞതിലൂടെ ക്രിമിനല്‍ കുറ്റമാണ് എം.വി ഗോവിന്ദന്‍ ചെയ്തിരിക്കുന്നത്. അക്കാര്യത്തില്‍ പൊലീസ് അടിയന്തിര നടപടി സ്വീകരിക്കണം.

പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടത്തുന്നുണ്ട്. ആ ഗൂഡാലോചനയ്ക്ക് പാര്‍ട്ടിയും എം.വി ഗോവിന്ദനും കൂട്ട് നില്‍ക്കുകയാണ്. ഇതുപോലെയാണ് ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തിയത്. എന്ത് അസംബന്ധവും വിളിച്ച് പറയാമെന്നാണോ? ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് ദേശാഭിമാനിക്കും എം.വി ഗോവിന്ദനും എതിരെ കേസെടുക്കണം. ഡല്‍ഹിയിലെ മോദിയും സംഘപരിവാറും പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും സ്വീകരിക്കുന്ന അതേ സമീപനമാണ് പിണറായി സര്‍ക്കാരും കേരളത്തില്‍ നടപ്പാക്കുന്നത്.

ദേശാഭിമാനി ആദ്യമായൊന്നുമല്ല വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ചാരക്കേസില്‍ അധ്യായം തുറന്നത് ദേശാഭിമാനിയാണെന്ന വാര്‍ത്ത അവര്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ന് ആ വാര്‍ത്ത എഴുതി ആള്‍ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോലയ്ക്ക് വിശ്വാസ്യതയുണ്ടാക്കിക്കൊടുത്തതും ദേശാഭിമാനിയാണ്. മനോരമ എഡിറ്ററായിരുന്ന മാമന്‍ മാത്യുവിന്റെ പേരില്‍ വ്യാജ കത്തുണ്ടാക്കി പ്രസിദ്ധികരിച്ചതും ദേശാഭിമനിയായിരുന്നു. അന്ന് നാലാം പ്രതിയായിരുന്ന പിണറായി വിജയന്‍ മനോരമയുടെ കാല് പിടിച്ചാണ് കേസ് ഒഴിവാക്കിയത്. അതിന് നേതൃത്വം നല്‍കിയ ആളും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. വീരന്ദ്രകുമാറിന്റെ സഹോദരി മരിച്ചെന്ന വാര്‍ത്ത നല്‍കിയതും ദേശാഭിമാനിയാണ്. അതുകൊണ്ട് ദേശാഭിമാനിയുടെ ചരിത്രമൊന്നും പറയിപ്പിക്കേണ്ട.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ ആളെ വച്ച് വ്യാജ കേസുണ്ടാക്കുകയാണ്. സുധാകരനെതിരെ മനപൂര്‍വം കേസെടുക്കുകയാണെന്ന് പരാതിക്കാരില്‍ ഒരാളുടെ സഹോദരനായ സിദ്ദിഖ് പുറായില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരുടെ പശ്ചാത്തലം ദുരൂഹമാണ്. അവര്‍ പത്ത് കോടി രൂപ എവിടെ നിന്നുണ്ടാക്കിയെന്നും അന്വേഷിക്കണം. ഇക്കാര്യം നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്. സിംഹാസനത്തില്‍ ഇരുന്ന് മോന്‍സണ് വിശ്വാസ്യത ഉണ്ടാക്കിക്കൊടുത്തത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരാണ്. സുധാകരനെ കേസില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. പരാതിക്കാരനായ സമീറിന് സി.പി.എം പശ്ചാത്തലമുണ്ട്.

എസ്.എഫ്.ഐക്കാര്‍ ജനങ്ങളെ ഇങ്ങനെ ചിരിപ്പിക്കരുത്. ബി.കോം പാസാകാതെ മറ്റൊരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം.കോമിന് പ്രവേശനം നേടിയവനെ കുറിച്ച് പരിശോധന നടത്തിയത് പരീക്ഷ എഴുതാതെ പാസായെന്ന ആരോപണം നേരിടുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. പരീക്ഷ എഴുതാതെയാണ് ആര്‍ഷോ പരീക്ഷ പാസായതെന്ന് അധ്യാപകന്‍ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുത്തില്ല. കെ.എസ്.യു ഇക്കാര്യം വെളിപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ആര്‍ഷോ ഇപ്പോഴും വിജയിയായി തുടര്‍ന്നേനെ. ഗസ്റ്റ് ലക്ചറര്‍ ആണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ സഹായിച്ചതും ഇതേ നേതാവാണ്. എം.എസ്.എം കോളജില്‍ ബിരുദത്തിന് പഠിക്കുന്ന കാലത്ത് സര്‍വകലാശാല യൂണിയന്‍ ഭാരവാഹിയായിരുന്ന എസ്.എഫ്.ഐ നേതാവ് സമാന്തരമായി പഠിച്ച് മറ്റൊരു സര്‍ട്ടിഫിക്കറ്റ് നേടുന്നത് എങ്ങനെയാണ്? പി.എസ്.സി പരീക്ഷാ തട്ടിപ്പും ജയിച്ച കൗണ്‍സിലറെ മാറ്റി ഏരിയാ സെക്രട്ടറി ആള്‍മാറാട്ടം നടത്തുന്നതും വാഴക്കുല തീസിസ് സമര്‍പ്പിക്കുന്നതും ഉള്‍പ്പെടെ കേട്ടാല്‍ അറയ്ക്കുന്ന വ്യാപകമായ തട്ടിപ്പുകളാണ് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ നേതാക്കള്‍ നടത്തുന്നത്. ഉന്നത വിദ്യാസ മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ മലയാളികള്‍ ചിരിച്ച് പോകുന്ന അവസ്ഥയാണ് എസ്.എഫ്.ഐ സൃഷ്ടിച്ചിരിക്കുന്നത്. കായംകുളത്തെ കോളജിലും കാലടി സര്‍വകലാശാലയിലും വിളിച്ചത് അറിയപ്പെടുന്ന സി.പി.എം നേതാക്കളാണ്. എസ്.എഫ്.ഐയുടെ എല്ലാ വൃത്തികേടുകള്‍ക്കും കുടപിടിക്കുന്നത് സി.പി.എം നേതാക്കളാണ്. വ്യാജ തീസിസും വ്യാജ സര്‍ട്ടിഫിക്കറ്റുകലും സമര്‍പ്പിച്ചതുള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തണം.

പുനര്‍ജനി പദ്ധതി സംബന്ധിച്ച പരാതിയില്‍ ഒരു കഴമ്പും ഇല്ലെന്ന് നിയമസഭ കണ്ടെത്തിയതാണ്. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിക്കളഞ്ഞു. നിയമസഭയില്‍ വിഷയം വന്നപ്പോഴും വിജിലന്‍സ് അന്വേഷണം നടത്താന്‍ ഞാന്‍ തന്നെ വെല്ലുവിളിച്ചതുമാണ്. കേസ് മുഖ്യമന്ത്രിയുടെ അറിവോടെ ആഭ്യന്തര വകുപ്പ് തന്നെ ക്ലോസ് ചെയ്തതാണ്. ഇപ്പോള്‍ കെ. ഫോണ്‍, എ.ഐ ക്യാമറ അഴിമതികള്‍ വന്നപ്പോഴാണ് മൂന്ന് വര്‍ഷത്തിന് ശേഷം ഇല്ലാത്ത കേസുണ്ടാക്കുകയാണ്. അന്വേഷണം നടക്കട്ടെ.

മുഖ്യമന്ത്രിയെ പോലെ മറുപടി പറയാതെ പോകുന്ന ആളല്ല പ്രതിപക്ഷ നേതാവ്. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങി വരുമ്പോള്‍ വിശേഷങ്ങളൊക്കെ ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമില്ലേ? കേരളത്തിന്റെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും വാര്‍ത്താസമ്മേളനത്തില്‍ ഇരിക്കാനുമൊക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആഗ്രഹം ഉണ്ടാകില്ലേ. മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കാത്ത മോദിയെയാണ് പിണറായിയും അനുകരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *