കേരളീയം ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സർഗോത്സവം : മന്ത്രി സജി ചെറിയാൻ

Spread the love

മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാ സർഗോത്സവമാണ് കേരളീയത്തിൽ അരങ്ങേറുന്നതെന്ന് സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ.നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ സാംസ്‌കാരികപരിപാടികൾ കനകക്കുന്നു പാലസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.

ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ കേരളം ആർജിച്ച നേട്ടങ്ങളെ നിരവധി വേദികളിലെ സർഗ സന്ധ്യകളായി കേരളീയം 2023 ആവിഷ്‌കരിക്കും. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുള്ള കലാപരിപാടികൾ കേരളീയത്തിൽ അരങ്ങേറും. എല്ലാപരിപാടികളിലേക്കും പ്രവേശനം പൂർണമായും സൗജന്യമാണ്. നാലു പ്രധാന വേദികൾ,രണ്ടു നാടകവേദികൾ, പന്ത്രണ്ട് ഉപവേദികൾ, പതിനൊന്ന് തെരുവു വേദികൾ, സാൽവേഷൻ ആർമി സ്‌കൂൾ മൈതാനം എന്നിങ്ങനെ മുപ്പത് ഇടങ്ങളിലാണ് കലയുടെ മഹോത്സവം നടക്കുക. സെൻട്രൽ സ്റ്റേഡിയം, നിശാഗന്ധി, ടാഗോർ തിയേറ്റർ, പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് പ്രധാന വേദികൾ. സെനറ്റ് ഹാളിൽ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങിൽ കുട്ടികളുടെ നാടകോത്സവവും നടക്കും.

വിവേകാനന്ദ പാർക്ക്, കെൽട്രോൺ കോമ്പൗണ്ട്, ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം, ഭാരത് ഭവൻ, വിമൺസ് കോളേജ്, ബാലഭവൻ, പഞ്ചായത്ത് അസോസിയേഷൻ ഹാൾ, സൂര്യകാന്തി, മ്യൂസിയം റേഡിയോ പാർക്ക്,എസ് എം വി സ്‌കൂൾ, യൂണിവേഴ്സിറ്റി കോളേജ്, ഗാന്ധി പാർക്ക് എന്നിവയാകും ഉപവേദികൾ. സെൻട്രൽ സ്റ്റേഡിയത്തിൽ ഏഴു ദിവസവും മറ്റു വേദികളിൽ നവംബർ ഒന്നു മുതൽ ആറു വരെയും ആണ് കലാ സന്ധ്യകൾ നടക്കുക.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അരങ്ങേറും.എൻഡോസൾഫാൻ ദുരിതമേഖലയിലെ കലാകാരന്മാരുടെ പരിപാടികളും ഉൾപെടുത്തിയിട്ടുണ്ട്. ഭാരത് ഭവൻ എ.സി ഹാളിൽ പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന തോൽപ്പാവകൂത്തു പ്രദർശനം, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കലാകാരന്മാരുടെ പ്രകടനങ്ങൾ, ദിവസവും വൈകിട്ട് അഞ്ചുമുതൽ ആറുമണിവരെ എൻ.സി.സി. കേഡറ്റ്സ് അവതരിപ്പിക്കുന്ന അശ്വാരൂഢ അഭ്യാസപ്രകടനങ്ങൾ, എയ്റോ മോഡൽ ഷോ എന്നിവയും കേരളീയത്തിന്റെ മാറ്റു കൂട്ടും. മുന്നൂറിലേറെ കലാപരിപാടികളിലൂടെ 4100ൽ പരം കലാകാരന്മാർ വിവിധ വേദികളിലൂടെ ആടിയും പാടിയും അവതരിപ്പിക്കുന്നത് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ തന്നെയാണ്. കേരളീയം കൾച്ചറൽ കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, സാംസ്‌കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി, സാംസ്‌കാരികവകുപ്പ് ഡയറക്ടർ മായ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *