മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്ത പി.ആര്‍ ഏജന്‍സിക്കും പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഹിന്ദു പത്രത്തിനും എതിരെ കേസ് എടുക്കാന്‍ ധൈര്യമുണ്ടോ? : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനം. (03/10/2024).

മുഖ്യമന്ത്രി ഗീബല്‍സിനെ പോലെ നുണ പറയുന്നു; മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്ത പി.ആര്‍ ഏജന്‍സിക്കും പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഹിന്ദു പത്രത്തിനും എതിരെ കേസ് എടുക്കാന്‍ ധൈര്യമുണ്ടോ? ഹ..ഹ…ഹ എന്നല്ല, വേണ്ടത് ചോദ്യങ്ങള്‍ക്കുള്ള മറുപടി; സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പി.ആര്‍ ഏജന്‍സി മാധ്യമങ്ങള്‍ക്ക് നല്‍കിയതും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞതും ഹിന്ദുവിന് നല്‍കിയ ഇന്റര്‍വ്യൂവും ഒരേ സ്ഥലത്ത് തയാറാക്കിയ

സംഘ്പരിവാര്‍ സ്‌ക്രിപ്റ്റ്; പൂരം കലക്കിയതാണെന്ന് ഒടുവില്‍ മുഖ്യമന്ത്രിയും സമ്മതിച്ചു; ജുഡീഷ്യല്‍ അന്വേഷണം നടത്തിയെ മതിയാകൂ.
പാലക്കാട് : പ്രതിപക്ഷം പറഞ്ഞതു പോലെ പൂരം കലക്കിയതാണെന്ന് അവസാനം മുഖ്യമന്ത്രി സമ്മതിച്ചു. എ.ഡി.ജി.പിയുടെ അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷം പറഞ്ഞതും മുഖ്യമന്ത്രി സമ്മതിച്ചു. ഇപ്പോള്‍ നടക്കുന്ന അന്വേഷണവും പ്രഹസനമാണ്. അതുകൊണ്ട് പ്രതിപക്ഷം ആവശ്യപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം നടത്തിയേ മതിയാകൂ. പൂരം കലക്കിയതാണെന്ന പ്രതിപക്ഷ ആരോപണം സമ്മതിച്ച സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍

മുഖ്യമന്ത്രി തയാറാകണം. എ.ഡി.ജി.പിയെ കൊണ്ടാണ് മുഖ്യമന്ത്രി പൂരം കലക്കിപ്പിച്ചത്. അതുകൊണ്ടു തന്നെ കീഴ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള അന്വേഷണം സ്വീകാര്യമല്ല. മുഖ്യമന്ത്രി കൂടി അറിഞ്ഞു കൊണ്ട് പൂരം കലക്കിയതു കൊണ്ടാണ് അദ്ദേഹം രാത്രിയൊന്നും ഇടപെടാതിരുന്നത്. അവസാനഘട്ടത്തിലാണ് പൂരം കലങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. രാവിലെ മഠത്തില്‍ വരവ് മുതല്‍ പൂരം കലങ്ങി. രാത്രി 9 ന് ലാത്തിച്ചാര്‍ജ്ജ് നടത്തി. പൂരം കലക്കുന്നത് മുഖ്യമന്ത്രി അറിഞ്ഞിരുന്നു. ജഡീഷ്യല്‍ അന്വേഷണം നടത്തിയെ മതിയാകൂ.

എത്ര അന്വേഷണങ്ങളാണ് എ.ഡി.ജി.പി അജിത് കുമാറനെതിരെ നടക്കുന്നത്. ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിലും പൂരം കലക്കിയതും അന്‍വറിന്റെ ആരോപണങ്ങളിലും ഉള്‍പ്പെടെ അഞ്ചോ ആറോ അന്വേഷണം നേരിടുന്ന ആളാണ് എ.ഡി.ജി.പി. എന്നിട്ടും മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്. ഇപ്പോഴും ചേര്‍ത്ത് നിര്‍ത്തുകയാണ്. അന്വേഷണത്തെ സ്വാധീനിക്കാന്‍ പറ്റുന്ന താക്കോല്‍ സ്ഥാനത്താണ് എ.ഡി.ജി.പി ഇരിക്കുന്നത്. എ.ഡി.ജി.പിയെ വച്ചു കൊണ്ട് അന്വേഷണം നടത്തുന്നത് അന്വേഷണത്തെ പ്രഹസനമാക്കി മാറ്റും.

ഡല്‍ഹിയിലെ പി.ആര്‍. ഏജന്‍സിയുടെ ഇന്റര്‍വ്യൂവിനെ കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് തമാശയാണ്. പി.ആര്‍ ഏജന്‍സിയില്ലെന്നും ടി.കെ ദേവകുമാറിന്റെ മകനാണ് ഇന്റര്‍വ്യൂ ആവശ്യപ്പെട്ടതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ അല്ലല്ലോ ഹിന്ദു ദിനപത്രം പറഞ്ഞത്. കെയ്‌സണ്‍ എന്ന ഏജന്‍സിയാണ് മുഖ്യമന്ത്രിയുടെ ഇന്റര്‍വ്യൂ ഓഫര്‍ ചെയ്‌തെന്നാണ് ഹിന്ദു പത്രം പറഞ്ഞത്. പി.ആര്‍ ഏജന്‍സിയുടെ രണ്ടു പേര്‍ മുഖ്യമന്ത്രി ഇന്റര്‍വ്യൂ നല്‍കുമ്പോള്‍ അടുത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണം വാദത്തിനു സമ്മതിച്ചാല്‍ തന്നെ, ടി.കെ ദേവകുമാറിന്റെ മകന്‍ പറഞ്ഞിട്ടാണോ മുഖ്യമന്ത്രി ഇന്റര്‍വ്യൂ നല്‍കുന്നത്? അങ്ങനെയാണെങ്കില്‍ പി.ആര്‍.ഡിയും മാധ്യമ വിഭാഗവും മീഡിയാ സെക്രട്ടറിയെയും പിരിച്ചു വിടണം. കെയ്‌സണുമായും റിലയന്‍സുമായും ബന്ധമുള്ള ആള്‍ വഴിയാണോ കേരളത്തിന്റെ മുഖ്യമന്ത്രി ദേശീയ മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കുന്നത്?

ഞാന്‍ ഹിന്ദുവിന് ഇന്റര്‍വ്യൂ നല്‍കുന്ന സമയത്ത് പരിചയമില്ലാത്ത ആരോ കയറി വന്നു എന്നതാണ് അടുത്ത തമാശ. വന്നത് കെയ്‌സണിന്റെ ഏറ്റവും പ്രധാനപ്പെട്ട ആള്‍ വിനീത് ഹണ്ടെ. മുഖ്യമന്ത്രി ഇന്റര്‍വ്യൂ നല്‍കുമ്പോള്‍ ഒരു പരിചയവുമില്ലാത്ത ആര്‍ക്കെങ്കില്‍ അവിടേക്ക് പോകാനാകുമോ? പൊലീസിന് പോലും പരിചയമില്ലാത്ത ഒരാള്‍ ഇന്റര്‍വ്യൂ നടക്കുമ്പോള്‍ കയറി വന്നു എന്നു പറഞ്ഞാല്‍ ഇത് ആര് വിശ്വസിക്കും മിസ്റ്റര്‍ പിണറായി വിജയന്‍?

നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍ ഇന്നലെ ഞാന്‍ ചോദിച്ച ചോദ്യം ആവര്‍ത്തിക്കുന്നു; നിങ്ങള്‍ അങ്ങനെ ഒരു ഇന്റര്‍വ്യൂ കൊടുത്തിട്ടില്ലെങ്കില്‍, നിങ്ങള്‍ക്ക് അങ്ങനെ ഒരു ഏജന്‍സി ഇല്ലെങ്കില്‍, നിങ്ങള്‍ പറയാത്ത കാര്യം എഴുതിക്കൊടുത്ത കെയ്‌സണിനും പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഹിന്ദു ദിനപത്രത്തിനും എതിരെ കേസ് കൊടുക്കുമോ? കേസെടുക്കാന്‍ ധൈര്യമുണ്ടോ? മുഖ്യമന്ത്രി പറയാത്ത കാര്യം, മുഖ്യമന്ത്രിയുമായി ബന്ധമില്ലാത്ത ഏതോ ഏജന്‍സി എഴുതി കൊടുത്തിരിക്കുന്നു എന്നത് ഗുരുതരമായ കാര്യമാണ്. ഈ ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി വീണിടത്തു കിടന്ന് ഉരുളുകയാണ്. ഗീബല്‍സിനെ പോലെ മുഖ്യമന്ത്രി നുണ പറയുകയാണ്. ആയിരം വട്ടം പറഞ്ഞാല്‍ സത്യമായി മാറും എന്ന ധാരണയിലാണ് മുഖ്യമന്ത്രി നുണ പറയുന്നത്. ആരെയാണ് മുഖ്യമന്ത്രി പരിഹസിക്കുന്നത്? പത്രസമ്മേളനത്തിന് ഇടയില്‍ നാലഞ്ച് വട്ടമാണ് ഹ..ഹ…ഹ എന്നു പറഞ്ഞത്. ഹ..ഹ…ഹ എന്നല്ല ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് വേണ്ടത്.

സെപ്തംബര്‍ 13 ന് വേറൊരു പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്ത നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി മലപ്പുറം ജില്ലയില്‍ നടക്കുന്ന സ്വര്‍ണക്കള്ളക്കടത്തിന്റെയും ഹവാലാ പണത്തിന്റെയും വിവരങ്ങളും അതിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുകയാണെന്ന നറേറ്റീവാണ് പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കിയത്. 21- ന് മുഖ്യമന്ത്രി ഒരു മണിക്കൂര്‍ 40 മിനിട്ട് നടത്തിയ പത്രസമ്മേളനത്തില്‍ അഞ്ച് വര്‍ഷത്തെയല്ല മൂന്നു വര്‍ഷത്തെ കണക്കാണ് പറഞ്ഞത്. മലപ്പുറമെന്നും പറഞ്ഞില്ല. അതിനു പിന്നാലെയാണ് 29-ന് ഹിന്ദുവിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സ്വര്‍ണത്തിന്റെ അതേ കണക്ക് പറഞ്ഞത്. എന്നിട്ടാണ് അത് മലപ്പുറത്താണ് നടക്കുന്നതെന്നും പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും എഴുതിക്കൊടുത്തതും. സെപ്തംബര്‍ 13 ന് പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് കൊടുത്ത സ്വര്‍ണക്കള്ളക്കടത്തിന്റെ വിവരവും സെപ്തംബര്‍ 21-ന് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി മലപ്പുറം ജില്ലയിലെ മൂന്ന് കൊല്ലത്തെ കണക്കും സെപ്തംബര്‍ 29-ന് ഹിന്ദുവിന് നല്‍കിയ ഇന്റര്‍വ്യൂവും ഒരേ സ്ഥലത്ത് തയാറാക്കിയതാണ്. സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കുന്നതിന് വേണ്ടി തയാറാക്കിയ സ്‌ക്രിപ്റ്റാണിത്. സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി അതില്‍ നിന്നും രക്ഷപ്പെടാനാണ് ഇപ്പോള്‍ കള്ളത്തരം പറയുന്നത്. മുഖ്യമന്ത്രി പറയുന്നത് ആര് വിശ്വസിക്കും? ഒരു പി.ആര്‍ സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ആള്‍ മുഖ്യമന്ത്രിയുടെ അപ്പോയ്ന്‍മെന്‍ര് എടുക്കാതെ, പൊലീസ് അറിയാതെ ഇന്റര്‍വ്യൂ നല്‍കുമ്പോള്‍ അടുത്തു പോയി നില്‍ക്കുമെന്നു പറഞ്ഞ് മലയാളികളെ വിഡ്ഢികളാക്കരുത്. നിങ്ങളുടെ ചുറ്റും നില്‍ക്കുന്നവരോട് പറഞ്ഞാല്‍ മതി ഈ നുണ. അല്ലാതെ കേരളത്തോട് പറയേണ്ട.

എ.ഡി.ജി.പിയുടെ പ്രധാന ജോലി സംഘ്പരിവാറുമായുള്ള കോ- ഓര്‍ഡിനേഷനാണോ? അതുകൊണ്ടാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. പൂരത്തെ കുറിച്ച് വിവരാവകാശ നിയമം പ്രകാരം മറുപടി നല്‍കിയതിന് ഒരു ഡി.വൈ.എസ്.പിയെ അന്നു രാത്രി സസ്‌പെന്‍ഡ് ചെയ്ത മുഖ്യമന്ത്രിയാണ് അര ഡസണ്‍ അന്വേഷണം നേരിടുന്ന എ.ഡി.ജി.പിയെ സംരക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പിന് ശേഷവും സംഘ്പരിവാര്‍ നറേറ്റീവ് നടപ്പാക്കാനാണ് മുഖ്യമന്ത്രി നടപ്പാക്കുന്നത്. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് മാത്രമെയുള്ളൂ. രാജേഷ് പറഞ്ഞത് എന്താണെന്ന് കേട്ടവര്‍ക്കും മനസിലായില്ല അദ്ദേഹത്തിനും മനസിലായില്ല. ജമാഅത്ത് ഇസ്ലാമിയും യു.ഡി.എഫും നടത്തിയ ഗൂഡാലോചനയാണെന്നാണ് റിയാസ് പറഞ്ഞത്. ജമാഅത്ത് ഇസ്ലാമിക്ക് ഈ സംഭവത്തില്‍ എന്തുകാര്യമാണുള്ളത്. മൂന്ന് പതിറ്റാണ്ട് ജമാഅത്ത് ഇസ്ലാമിയും സി.പി.എമ്മും ഒന്നിച്ചായിരുന്നല്ലോ. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എത്രയോ തവണ ജമാഅത്ത് ഇസ്ലാമി ആസ്ഥാനത്ത് പോയിരിക്കുന്നു. 2019-ല്‍ മാത്രമാണ് അവര്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. അപ്പോഴാണ് സി.പി.എമ്മിന് അവര്‍ വര്‍ഗീയവാദികളായത്. മുഖ്യമന്ത്രിയും റിയാസും ഒരേ കാര്യമാണ് പറഞ്ഞത്. സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട്. സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എമ്മാണ്.

സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണത എല്‍.ഡി.എഫിന്റെ ശിഥിലീകരണത്തിന് വഴിവച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഘടകകക്ഷികള്‍ തമ്മില്‍ പരസ്പരം ആദരവില്ലാത്താതും വിശ്വാസമില്ലാത്തതും. സി.പി.ഐയും കേരള കോണ്‍ഗ്രസും ആര്‍.ജെ.ഡിയുമൊക്കെ ഓരോ വഴിക്കാണ്. അന്‍വര്‍ പോയ വഴിക്കും ജലീല്‍ അങ്ങോട്ടും ഇങ്ങോട്ടോയെന്ന അവസ്ഥയിലുമാണ്. ഇതാണ് ഇടതു മുന്നണിയുടെ പൊതു അവസ്ഥ. അപകടകരമായ ശിഥിലീകരണത്തിന്റെ സ്ഥിതിയിലാണ് ഇടതു മുന്നണി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കരുവന്നൂര്‍ എന്നു പോലും ആരും കേള്‍ക്കുന്നില്ല. മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ സംഘ്പരിവാര്‍ സ്റ്റൈലില്‍ ചെയ്തതാണ് വടകരയിലെ കാഫിര്‍ വിവാദം. ഭരണത്തില്‍ എത്തിയ ഉടനെ ആര്‍.എസ്.എസ് നേതാക്കളുമായി മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്തിയത് പിണറായി വിജയനല്ലേ. നിയമസഭയില്‍ ചോദിച്ചപ്പോള്‍ അത് നിഷേധിച്ചില്ലല്ലോ. പൂരം കലക്കി ബി.ജെ.പിയെ സഹായിച്ചു. അതോടെ കേസ് അന്വേഷണം നിര്‍ജ്ജീവമായി. ലാവലിന്‍ കേസ് 40 തവണയായി മാറ്റി വച്ചു. ഇ.ഡി ഇപ്പോള്‍ ഞങ്ങള്‍ക്ക് എതിരെയൊക്കെയാണ് അന്വേഷണം നടത്തുന്നത്.

ഒരുകാലത്തു ചെയ്യാത്ത തരത്തിലാണ് പ്രതിപക്ഷം നല്‍കിയ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നം മാറ്റം നക്ഷത്ര ചിഹ്നമില്ലാത്തതാക്കി മാറ്റിയത്. നിയമസഭയില്‍ ഉത്തരം പറയാതെ ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. നിയമസഭയില്‍ അതിശക്തമായി ഈ വിഷയങ്ങളൊക്കെ ഉന്നയിക്കും. മുഖത്തു നോക്കി ചോദിച്ചിട്ടുണ്ട്. അത് ഇനിയും തുടരും.

Author

Leave a Reply

Your email address will not be published. Required fields are marked *