കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകുന്ന ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്

Spread the love

തിരുവനന്തപുരം  :  കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കിതച്ച കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങാവാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റിന് കഴിഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമുള്ള നടപടികള്‍ കേരളത്തിന്റെ കാര്‍ഷിക ഭാവിക്ക് ഗുണകരമാകും. കര്‍ഷകരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ബജറ്റ് കൂടിയാണിത്. കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഹരിത സഖി വനിതാ കാര്‍ഷിക വികസന പദ്ധതി പ്രഖ്യാപിച്ചത്. യു.എന്നിന്റെ വനിതാ കര്‍ഷക വര്‍ഷത്തിന്റെ ചുവടുപിടിച്ച് രൂപീകരിച്ച ഈ പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള തുടര്‍ പദ്ധതിയായിട്ടാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടമെന്ന നിലയ്ക്ക് 3.5 കോടി രൂപ ഇതിനായി വകയിരുത്തി. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്താന്‍ ആവിഷ്‌കരിച്ച കതിര്‍ പദ്ധതിക്ക് 1 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയ്ക്ക് കുടുംബശ്രീ,റെസിഡന്‍സ് അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍, ഭവനങ്ങള്‍ തുടങ്ങിയവയിലേക്കും വ്യാപിപ്പിക്കും. ഭക്ഷ്യസുരക്ഷ യാഥാര്‍ത്ഥ്യമാക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

റബ്ബറിന്റെ വിലയിടിവില്‍ നിന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാണ് താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ചത്. കാര്‍ഷിക മേഖലയെ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കാനും നടപ്പിലാക്കുന്ന കേര പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിഭവസമാഹരണം നടത്താന്‍ കഴിയുമെന്നാണ് കൃഷി വകുപ്പ് കണക്ക് കൂട്ടുന്നത്. എ.ഐ അധിഷ്ഠിത സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ ഉല്‍പ്പാദനക്ഷമത,വിപണനത്തിന്റെ കാര്യക്ഷമമായ വിനിയോഗം, കാലാവസ്ഥാ പ്രതിരോധശേഷി എന്നിവ സാധ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

സുഗന്ധവ്യഞ്ജന കൃഷിക്കായുള്ള തുക 20 കോടി രൂപയായി വര്‍ധിപ്പിച്ചതിന്റെ പ്രയോജനം ഇടുക്കി, വയനാട് ജില്ലകള്‍ക്കുണ്ടാകും. മലയോര മേഖലയില്‍ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കുക വഴി വിനോദ സഞ്ചാര മേഖയിലും രണ്ടാം ഭൂപരിഷ്‌കരണ നയം പ്രഖ്യാപിച്ചതിലൂടെ വലിയ മുന്നേറ്റം കാര്‍ഷിക മേഖലയില്‍ നടപ്പാക്കാന്‍ കഴിയും. സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കേരള കാര്‍ബണ്‍ ഫാമിംഗ് ആന്‍ഡ് സോയില്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് പുതിയ വരുമാന അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ് സര്‍ക്കാര്‍ തലത്തില്‍ പുതിയ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള തീരുമാനം. സോയില്‍ ഹെല്‍ത്ത് ഡാറ്റാബേസ് വിപുലീകരിക്കുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെല്ല് സംഭരണം കാര്യക്ഷമമാക്കി അനിശ്ചിതത്വം പരിഹരിക്കുമെന്നും സംഭരണ വില കര്‍ഷകര്‍ക്ക് കൃത്യമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയ മന്ത്രി അതിനാവശ്യമായ നടപടികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *