ഓപ്പറേഷൻ ഡി -ഹണ്ടിൻറെ ഭാഗമായി മാർച്ച് 16ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 5544 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 243 കേസുകൾ രജിസ്റ്റർ ചെയ്തു. 254 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (29.1 ഗ്രാം), കഞ്ചാവ് (6.071 കി.ഗ്രാം), കഞ്ചാവ് ബീഡി (177 എണ്ണം) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് 2025 മാർച്ച് 16ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്.സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിൻറെ നിർദ്ദേശാനുസരണം സംസ്ഥാന ആൻറി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിൻറെ നേതൃത്വത്തിൽ റേഞ്ച് അടിസ്ഥാനത്തിലുള്ള എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേർന്നാണ് ഓപ്പറേഷൻ ഡി-ഹണ്ട് നടപ്പാക്കുന്നത്.പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻറി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിൻറെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷൻ ഡി-ഹണ്ട് വരും ദിവസങ്ങളിലും തുടരുന്നതാണ്.