കൊച്ചി വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടർബോർഡ് അംഗീകാരം നൽകി. നേരത്തെയുള്ള പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ സബ് കമ്മറ്റി ചെയർമാൻ കൂടിയായ മന്ത്രി പി.രാജീവ് മുൻകൈയെടുത്താണ് രണ്ടാംഘട്ട പാക്കേജിന് രൂപം നൽകിയത്.കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി നേരത്തെ തന്നെ പുരനധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സിയാൽ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലവസരം, ടാക്സി പെർമിറ്റ്, ഹെഡ് ലോഡ് വർക്കേഴ്സ് സൊസൈറ്റിയിൽ അംഗത്വം എന്നിങ്ങനെയുള്ള വിവിധ തട്ടുകളിലായാണ് പുനരധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നത്. ഇത്തരം വിന്യാസം നടപ്പിലാക്കിയപ്പോൾ, നിരവധിപേർക്ക് കുറഞ്ഞവേതനമുള്ള കരാർ ജോലികളാണ് ലഭിച്ചിരുന്നത്. ഇവർക്കായി പാക്കേജിൽ മാറ്റംവരുത്തണമെന്ന ദീർഘകാല ആവശ്യമാണ് ഇപ്പോൾ സിയാൽ പരിഗണിച്ചത്. ഇതിന്റെ ആദ്യഭാഗമായി, എയർ ഇന്ത്യയിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിൽ താരതമ്യേന കുറഞ്ഞ വേതനത്തിന് കരാർ ജോലി ചെയ്തിരുന്ന 20 പേർക്ക് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എയർകാർഗോ കയറ്റിറക്ക് തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അംഗത്വം നൽകും.
ഇതുസംബന്ധിച്ച് നിരവധി അപേക്ഷകൾ ലഭിച്ചിരുന്നു. അവ സമഗ്രമായി വിലയിരുത്തിയശേഷമാണ് ഇത്തരമൊരു പാക്കേജിന് രൂപം നൽകിയത്. ടാക്സി സൊസൈറ്റിയും ഹെഡ്ലോഡ് വർക്കേഴ്സ് സഹകരണ സൊസൈറ്റിയും അഭിനന്ദനീയമായ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിലെ അംഗങ്ങൾക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. പുതിയ അംഗങ്ങൾക്കും ഈ അവസരമാണ് ലഭ്യമാകുക. ഇതിന് പുറമെ സിയാലിൽ തൊഴിലവസരങ്ങൾക്ക് പ്രാപ്തമാക്കാൻ സൗജന്യമായി നൈപുണ്യവികസന പരിശീലനം നടപ്പിലാക്കാനും ഡയറക്ടർബോർഡ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ജയരാജൻ വി. എന്നിവർ പങ്കെടുത്തു.