പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം.
സംസ്ഥാന സര്‍ക്കാരിന്റേത് നെല്ലിന് മീതെ കര്‍ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടി; രണ്ടു കിലോ കിഴിവെന്ന മില്ലുകാരുടെ ആവശ്യത്തിന് കര്‍ഷകര്‍ വഴങ്ങിയത് ഗതികേട് കൊണ്ട്; സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മില്ലുടമകള്‍ക്കു വേണ്ടി.
നെല്ല് സംഭരണം സംബന്ധിച്ച വിഷയം നാലു ദിവസം മുന്‍പ് നിയമസഭയില്‍ കൊണ്ടു വന്നിരുന്നെങ്കില്‍ അതിനൊരു അടിയന്തിര പ്രാധാന്യം ഉണ്ടായിരുന്നെന്നാണ് ഭക്ഷ്യ മന്ത്രി പറഞ്ഞത്. നെല്ലു കയറ്റിക്കൊണ്ടു പോകുന്ന മലയാള മനോരമയിലെ ചിത്രമാണ് അദ്ദേഹം തെളിവായി ചൂണ്ടിക്കാട്ടിയത്. പക്ഷെ ‘കര്‍ഷക സങ്കടം മുതലെടുത്ത് സര്‍ക്കാര്‍’ എന്ന തലക്കെട്ട് അദ്ദേഹം കണ്ടില്ല.
‘ഭരണകൂടത്തിന്റെയും മില്ലുകാരുടെയും സമ്മര്‍ദ്ദ തന്ത്രം ഫലിച്ചു. കാഞ്ഞിരം മലരിയ്ക്കല്‍ ജെ ബ്ലോക്ക് 9000 പാടശേഖരത്തില്‍ രണ്ട് കിലോഗ്രാം കിഴിവിന് കര്‍ഷകര്‍ വഴങ്ങേണ്ടി വരുന്നു. പ്രദേശത്ത് നെല്ല് സംഭരണം ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങുകയാണ്. മഴ കൂടി എത്തിയതോടെ കൂടുതല്‍ കര്‍ഷകര്‍ നൂറു കിലോഗ്രാം നെല്ല് സംഭരിക്കുമ്പോള്‍ 2 കിലോഗ്രാം കിഴിവെന്ന മില്ലുകാരുടെ ആവശ്യത്തിന് ഗതികേട് കൊണ്ട് വഴങ്ങി.’ – ഇതാണ് വാര്‍ത്ത. രണ്ട് കിലോ കിഴിവ് സമ്മതിച്ചിട്ടില്ലെന്ന് പാഠശേഖര സമിതി വ്യക്തമാക്കുന്ന വാര്‍ത്തയുമുണ്ട്.
പാഠശേഖര സമിതി അല്ലാതെ ചില മില്ലുകാരുടെ ഏജന്റുമാരും ഇവരുടെ ചില ആളുകളും പാര്‍ട്ടിക്കാരും ചേര്‍ന്നാണ് ചര്‍ച്ച ചെയ്തത്. സ്വര്‍ണം പണയപ്പെടുത്തിയും വട്ടിപ്പലിശക്കാരുടെ കയ്യില്‍ നിന്ന് കടം വാങ്ങിയും വിളയിച്ച നെല്ല് 17 ദിവസമായി പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഓരോ ദിവസവും നെല്ല് മറിക്കാനുള്ള ചെലവും കണ്ടെത്തണം. കിഴിവ് ചോദിച്ച് മില്ലുകാര്‍ കര്‍ഷകര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. മഴ പെയ്ത് ഈര്‍പ്പം കൂടിയില്‍ വീണ്ടും വലിയ തോതില്‍ കിഴിവ് നല്‍കേണ്ടി വരും. 17 ദിവസം കഴിഞ്ഞപ്പോള്‍ രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോള്‍ ഒരു നിവൃത്തിയും ഇല്ലാതെ എങ്ങനെയെങ്കിലും നെല്ല് എടുത്തുകൊണ്ടു പോകാന്‍ സര്‍ക്കാര്‍ മില്ലുകാര്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയാണ് കര്‍ഷകരെക്കൊണ്ട് സമ്മതിപ്പിച്ചത്.
രണ്ടു ശതമാനം കിഴിവിന് എന്താണ് കുഴപ്പമെന്നാണ് മന്ത്രി ചോദിച്ചത്. പതിരില്ലാത്ത എ ക്ലാസ് നെല്ലാണ് ഇവിടെ വിളയുന്നത്. സംഭരണം ആരംഭിച്ചിട്ട് ചരിത്രത്തില്‍ ഇന്നുവരെ ഈ പ്രദേശത്തെ നെല്ലിന് കിഴിവ് നല്‍കിയിട്ടില്ല. ഇത്തവണം രണ്ട് ശതമാനം കിഴിവ് ചോദിക്കുന്നവര്‍ അടുത്ത വര്‍ഷം അത് നാല് അഞ്ചും ആറും ശതമാനമാക്കും. ഇത്തരത്തില്‍ മില്ലുകാരുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നത് ശരിയാണോ? കൂടിയാലോചന നടത്തിയെന്നാണ് മന്ത്രി പറഞ്ഞത്. എന്നാണ് നിങ്ങള്‍ ചര്‍ച്ച തുടങ്ങിയത്. 17 ദിവസമായി നെല്ല് കെട്ടിക്കിടന്നിട്ട് 14 ദിവസം കഴിഞ്ഞപ്പോഴാണ് ചര്‍ച്ച തുടങ്ങിയത്. സമ്മര്‍ദ്ദം ചെലുത്തി മഴ കൂടി പെയ്തപ്പോഴാണ് രണ്ട് ശതമാനം കിഴിവ് കര്‍ഷകര്‍ സമ്മതിച്ചത്. നിങ്ങള്‍ പത്ത് ശതമാനം കിഴിവ് ചോദിച്ചാലും അവര്‍ നിവൃത്തി ഇല്ലാതെ അവര്‍ സമ്മതിച്ചേനെ. ഇതുവരെ കിഴിവില്ലാത്ത സ്ഥലത്ത് മില്ലുകാരുടെ ആവശ്യപ്രകാരമാണ് കിഴിവ് കൊണ്ടു വന്നത്. ഇതുപോലെയാണ് കുട്ടനാട്ടിലെ കര്‍ഷകരെയും പറ്റിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ കര്ഷകര്ക്കൊപ്പമാണോ മില്ലുകാര്‍ക്ക് ഒപ്പമാണോ?
കുട്ടനാട്ടിലെ പല മേഖലകളിലും പത്ത് ദിവസമായി കെട്ടിക്കിടക്കുകയാണ്. മില്ലുമാരും ഏജന്റുമാരുമാണ് തീരുമാനിക്കുന്നത്. പാവങ്ങളുടെ പോക്കറ്റില്‍ കയ്യിട്ട് എടുക്കുന്ന കമ്മീഷന് ഏജന്റുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കിട്ടും. ഈ തട്ടിപ്പ് വ്യക്തമാക്കുന്ന ഓപ്പറേഷന് റൈസ് ബൗള്‍ എന്ന വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുന്നിലുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് കിഴിവിന്റെ മറവില്‍ നടക്കുന്നത്.
ഹൈക്കോടതി ഒരു ക്വിന്റലില്‍ 68 കിലോ നെല്ല് നല്‍കണമെന്ന തീരുമാനം എടുത്തെന്നാണ് മില്ലുകാര്‍ക്ക് വേണ്ടി മന്ത്രി പറഞ്ഞത്. എല്ലാ സംസ്ഥാനങ്ങളിലും 68 കിലോ അയതു കൊണ്ടാണ് ഹൈക്കോടതി അത്തരമൊരു തീരുമാനം എടുത്തത്. ഇതോടെ മില്ലുകാര്‍ക്ക് വലിയ നഷ്ടമുണ്ടായെന്ന് പറഞ്ഞ് പാവപ്പെട്ട കര്‍ഷകരെ വീണ്ടും പ്രയാസപ്പെടുത്തുന്നത് ശരിയല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നെല്ല് സംഭരണം ആരംഭിച്ച് കൃത്യമായ പണം നല്കാന് സാധിക്കാതെ വന്നതോടെയാണ് പി.ആര്.എസ് ഏര്‍പ്പെടുത്തിയത്. അത് വളരെ ഭംഗിയായി പോയി. എന്നാല്‍ ഇപ്പോള്‍ ബാങ്കിന് സര്‍ക്കാര്‍ പണം നല്‍കുന്നില്ല. അതോടെ കര്‍ഷകരുടെ സിബല്‍ സ്കോര്‍ താഴുകയും ഒരു ബാങ്കിലും നിന്നു പോലും വായ്പ കിട്ടാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തു.
കേരള സര്‍ക്കാര്‍ 1058 കോടി രൂപയാണ് സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. 2135 കോടി രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സപ്ലൈകോയ്ക്ക് നല്‍കുന്നത്. മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ വിതരണം ചെയ്തവരുടെ കുടിശിക ഉള്‍പ്പെടെ നാലായിരത്തോളം കോടി രൂപയുടെ ബാധ്യതയിലാണ് സപ്ലൈകോ. അപ്പോള്‍ അവര്‍ എവിടെ നിന്നും നെല്ല് സംഭരണത്തിനുള്ള പണം നല്‍കും. സര്‍ക്കാരാണ് സപ്ലൈകോയ്ക്ക് പണം നല്‍കേണ്ടത്. സര്‍ക്കാര്‍ പണം നല്‍കാത്തതാണ് നെല്ല് സംഭരണത്തിലെ പാളിച്ചയ്ക്ക് കാരണം.
സംസ്ഥാന സര്‍ക്കാര്‍ 28 രൂപ എന്ന കണക്കിലല്ല ഇന്‍സെന്റീവ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന തുകയ്ക്ക് ആനുപാതികമായ തുക സംസ്ഥാനം നല്‍കുകയെന്നതാണ് രീതി. 2019-20 ല്‍ കിലോയ്ക്ക് 8.80 രൂപയാണ് നല്‍കിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇന്‍സെന്റീവ് 19 -ല്‍ നിന്നും 23 രൂപയായി വര്‍ധിപ്പിച്ചു. അപ്പോള്‍ സംസ്ഥാന വിഹിതം 8.80 പൈസയില്‍ നിന്നും 5.20 പൈസയാക്കി കുറച്ചു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചതിന്റെ ആനുകൂല്യം കര്‍ഷകര്‍ക്ക് കിട്ടാതെയായി. ഓഡിറ്റ് റിപ്പോര്‍ട്ട് നല്കിയാല് മാത്രമെ പണം നല്കാനാകൂവെന്നാണ് എം.പിമാരുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ ലഭിച്ച മറുപടി. 2018-19 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് പോലും ഇതുവരെ നല്‍കിയിട്ടില്ല.
കര്‍ഷകരെ ഇതുപോലെ സഹായിച്ച ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്. പണ്ട് കാര്‍ഷിക കടാശ്വാസ കമ്മീഷന് ഉണ്ടായിരുന്നു. ഇപ്പോള്‍ അതുണ്ടോ? കാര്‍ഷിക കടാശ്വാസ കമ്മിഷന് അടച്ചു പൂട്ടിയതാണോ നിങ്ങള്‍ കര്‍ഷകര്‍ക്ക് നല്കിയ സഹായം. കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. നെല്‍ കൃഷിയില്‍ നിന്നും ആളുകള്‍ പിന്മാറുകയാണ്. മണ്ണിനോട് സ്നേഹമുള്ള ഒരു നിവൃത്തിയും ഇല്ലാത്ത പാവങ്ങള്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ നെല്ലാണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നിട്ടാണ് അവരോട് വിലപേശല്‍ നടത്തുന്നത്. നെല്ല് സംഭരണത്തിന്റെ പേരില്‍ കര്‍ഷകരെ ബുദ്ധമുട്ടിക്കരുത്. നെല്ലിന് മീതെ കര്‍ഷകന്റെ കണ്ണീര് വീഴ്ത്തുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്.