ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കർ വിസി മാർക്ക് നൽകിയ നിര്‍ദേശം സർവകലാശാലകളെ ആർഎസ്എസ് ശാഖകൾ ആക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മുൻ കെപിസിസി പ്രസിഡൻറ് എം എം ഹസ്സൻ.
ഗവർണടെ ഈ നീക്കം ഒരു കാരണവശാലും സംസ്ഥാന സർക്കാർ അംഗീകരിക്കരുത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയുടെ സഹായിക്കുന്ന നിലപാടാണ് ആർഎസ്എസ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയെ വിഭജിക്കാൻ ബ്രിട്ടീഷുകാർക്ക് ഒത്താശ ചെയ്തവരാണ് സംഘപരിവാറുകാർ. സ്വാതന്ത്ര്യ ദിനം ആഘോഷിക്കാതിരിക്കാൻ ആർഎസ്എസ് കണ്ടുപിടിച്ച മാർഗ്ഗമാണ് ഈ വിഭജന ഭീതിദിന ആചരണം.ഇന്ത്യാ വിഭജനത്തെ ഭീതി ദിനമായി ആചരിക്കുന്ന ആർഎസ്എസിന്റെ പരിപാടിയെ മോദി അധികാരത്തിൽ വന്ന ശേഷമാണ് കേന്ദ്ര സർക്കാർ പരിപാടിയായി അംഗീകരിച്ചത്.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് നിർബന്ധിതമായി ആചരിക്കുന്നു. അതേ രീതി കേരളത്തിലും അടിച്ചേൽപ്പിക്കാനാണ് ഗവർണർ രാജേന്ദ്ര അർലേക്കർ ശ്രമിക്കുന്നത്. സ്വാതന്ത്ര്യദിന തലേന്ന് വിഭജന ദിനം ആചരിക്കുന്ന മോദി നടത്തുന്ന നാടകമാണ് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്രദിനം ആഘോഷിക്കുന്നതെന്നാണ് ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. സ്വതന്ത്ര ചിന്തയുടെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളായ സർവകലാശാലകളുടെ വിശുദ്ധി കളഞ്ഞു കുളിക്കുന്ന നിലപാടാണ് ഗവർണ്ണറുടേത്.ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള വേദിയായി കേരളത്തിലെ സർവകലാശാലകളെ ഗവർണർ മാറ്റുകയാണ്. ഇതിനെതിരെ വിദ്യാർത്ഥി സമൂഹവും പൊതുജനവും രംഗത്ത് വരണം. ഗവർണറുടെ ഇത്തരം വർഗീയ നിലപാടുകളെ തുറന്നു കാട്ടുന്ന പ്രതിഷേധ പരിപാടികൾക്ക് കേരളത്തിലെ വിദ്യാർത്ഥി സമൂഹം നേതൃത്വം നൽകണം. സർവകലാശാലകളെ വർഗീയ വത്കരിക്കുന്ന നിലപാടുകളുമായിട്ടാണ് ഗവർണർ മുന്നോട്ടുപോകുന്നതെങ്കിൽ, പണ്ട് സർ സിപിയെ പുറത്താക്കിയത് പോലെ രാജേന്ദ്ര അർലേക്കറേയും നാടുകടത്താൻ കേരളത്തിലെ ജനങ്ങൾ മുന്നിട്ടിറങ്ങുമെന്ന് എം എം ഹസ്സൻ പറഞ്ഞു