ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം

Spread the love

കേരളത്തില്‍ ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല് പിന്നിട്ട് കേരളം. ഹീമോഫീലിയ ബാധിതയായ ഒരു സ്ത്രീക്ക് രാജ്യത്ത് തന്നെ ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി. തൃശൂര്‍ നിന്നുള്ള 32 വയസുകാരിയ്ക്കാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയത്. വിശദമായ വിലയിരുത്തലിനും കൗണ്‍സിലിംഗിനും ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ ആരംഭിച്ചത്.
ഹീമോഫീലിയ ചികിത്സയില്‍ കേരളം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹീമോഫീലിയ ചികിത്സയില്‍ രക്തസ്രാവം തടയുന്ന നൂതന ചികിത്സയായ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് രാജ്യത്ത് ആദ്യമായി കേരളം ആരംഭിച്ചിരുന്നു. ഹീമോഫീലിയ രോഗികളില്‍ ഇത് വിസ്മയകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. രാജ്യത്ത് ആദ്യമായി സ്ത്രീകളിലെ രക്തസ്രാവം ചികിത്സിക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കിയതും 2025-ല്‍ കേരളമാണ്. ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുന്ന സ്ത്രീ ക്ലിനിക്കുകള്‍ വഴി സ്ത്രീകളിലെ അമിത രക്തസ്രാവം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ പ്രത്യേക പരിപാടിയും സര്‍ക്കാര്‍ തയാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
രക്തത്തിലെ ക്ലോട്ടിംഗ് ഫാക്ടറുകളുടെ അഭാവം മൂലം ഉണ്ടാകുന്ന ഒരു പാരമ്പര്യ ജനിതക രോഗമാണ് ഹീമോഫീലിയ. അനിയന്ത്രിതമായ രക്തസ്രാവമാണ് ഇതിന്റെ പ്രധാന ലക്ഷണം.

സംസ്ഥാന സര്‍ക്കാറിന്റെ അശാധാര പദ്ധതിയിലൂടെയാണ് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുള്ളത്. രാജ്യത്ത് ആദ്യമായി എമിസിസുമാബ് മരുന്ന് 18 വയസിന് താഴെയുള്ള മുഴുവന്‍ രോഗികള്‍ക്കും നല്‍കിയത് കേരളമാണ്. രക്തസ്രാവവും ആശുപത്രി സന്ദര്‍ശനങ്ങളും ഗണ്യമായി കുറയ്ക്കുന്നതിനും ഈ നൂതന ചികിത്സയിലൂടെ സാധിച്ചു. സംസ്ഥാനത്ത് 500ല്‍ അധികം രോഗികള്‍ക്ക് ആശാധാര പദ്ധതിയിലൂടെ എമിസിസുമാബ് ചികിത്സ നല്‍കി വരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *