വാർഡ് വിഭജനത്തിൽ നടന്ന നിയമവിരുദ്ധ നടപടികളും വോട്ടർ പട്ടികയുടെ പുനർ വിന്യാസത്തിൽ നടത്തിയ വ്യാപകമായ ക്രമക്കേടുകളും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടനാ ചെയർമാൻ എം മുരളി പറഞ്ഞു.
ഡീലിമിറ്റേഷൻ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ ചട്ടുകങ്ങളായി മാറുകയും ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഡിലിമിറ്റേഷനിലും വോട്ടർ പട്ടികയിലും കാട്ടിയത്.
ഏറ്റവും ഒടുവിൽ നവംബർ 4, 5 തീയതികളിൽ വോട്ടർമാരെ ചേർക്കാനും നീക്കം ചെയ്യാനും നൽകിയ അവസരം പരമാവധി ദുരുപയോഗം ചെയ്തുകൊണ്ട് ആയിരക്കണക്കിന് ആളുകളെയാണ് വോട്ടർ പട്ടികയിൽ നിന്നും ചട്ടങ്ങൾ മറികടന്നുകൊണ്ട് നീക്കം ചെയ്തുവെന്ന ആരോപണം ശരിവെക്കുന്നതാണ് വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടി മാറ്റിയ സംഭവം. നോമിനേഷൻ കൊടുക്കാൻ പോയവരെ നീക്കം ചെയ്തിരിക്കുന്നു എന്ന് വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നതും ഹൈക്കോടതി ഇടപെട്ടതും. എന്നാൽ തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ഉൾപ്പെടെ നിരവധി ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ (ERO) നീതിരഹിതമായും നിയമവിരുദ്ധമായും ഇക്കാര്യങ്ങളിൽ ഇടപെട്ടു എന്ന കാര്യം നേരത്തെ തന്നെ ആക്ഷേപമായി ഉയർന്നു വന്നതും ഇത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതും ആണെന്ന് മുരളി പറഞ്ഞു.
അന്തിമ വോട്ടർപട്ടിക നവംബർ 14 നാണ് പ്രസിദ്ധീകരിച്ചത്, അതുവരെയും സമ്മതിദായകർക്ക് പരിശോധനയ്ക്ക് എത്തിച്ചിട്ട് പോലുമില്ല. അതേ 14 തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും നോമിനേഷൻ സ്വീകരിച്ച് തുടങ്ങുകയും ചെയ്തു. ഈ. ആർ. ഓമാർ 4,5 തീയതികളിൽ നീക്കം ചെയ്തവർക്ക് ഓർഡർ നൽകുകയും ആ ഓർഡറിന്മേൽ 15 ദിവസങ്ങൾക്കുള്ളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർക്ക് അപ്പീൽ നൽകാനുമുള്ള നിയമത്തിലെ വ്യവസ്ഥകൾ കാറ്റിൽ പറത്തി കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടിക വന്ന ദിവസം തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും മുരളി ആരോപിച്ചു.