രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഒരാള്‍ക്കെതിരെ രണ്ടു തവണ നടപടിയെടുക്കാന്‍ പറ്റുമോ? : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത് (29/11/2025).

കണ്ണൂര്‍ :  രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതിയില്‍ കെ.പി.സി.സി അധ്യക്ഷന്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയില്‍ ഈ വിഷയത്തില്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഒരു വിഷയത്തില്‍ ഒരാള്‍ക്കെതിരെ രണ്ടു തവണ നടപടിയെടുക്കാന്‍ പറ്റുമോ? പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പരാതി വന്നപ്പോള്‍ പാര്‍ട്ടി നിലപാട് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. ആ നിലപാടാണ് എല്ലാവരുടെയും നിലപാട്. എല്ലാവരുമായും കൂടിയാലോചന നടത്തിയാണ് കെ.പി.സി.സി പ്രസിഡന്റ് നേരത്തെ നടപടി പ്രഖ്യാപിച്ചതും ഇപ്പോള്‍ അഭിപ്രായം വ്യക്തമാക്കിയതും. ഈ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്ന് ശബരിമലയിലെ കൊള്ള ഒഴിവാക്കാനുള്ള തന്ത്രം ആര് സ്വീകരിച്ചാലും ആ കെണിയില്‍ വീഴില്ല. മോഷ്ടാക്കളെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന സി.പി.എമ്മിന് ഇത് ചോദിക്കാനുള്ള ഒരു ധാര്‍മ്മികതയുമില്ല. കോണ്‍ഗ്രസാണ് ജനങ്ങള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്നത്. ഞങ്ങളുടെ പ്രസ്ഥാനം നടപടി സ്വീകരിച്ചാണ് നില്‍ക്കുന്നത്. ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സി.പി.എമ്മാണ്. ഞങ്ങള്‍ അഭിമാനബോധത്തോടെ തല ഉയര്‍ത്തിയാണ് ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.

      

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രണ്ട് മുന്‍ പ്രസിഡന്റുമാര്‍ അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചതിന് ജയിലില്‍ പോയിട്ടും അവര്‍ക്കെതിരെ സി.പി.എം ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ കേസില്‍ കോടതി ശിക്ഷിച്ച ആളെയാണ് സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഒരു ധാര്‍മ്മികതയുടെയും പ്രശ്‌നമില്ലെന്നാണ് ഡി.വൈ.എഫ്.ഐ പറയുന്നത്. നാട്ടില്‍ നീതിയും നിയമവും നടപ്പാക്കാന്‍ ശ്രമിക്കുന്ന പൊലീസുകാര്‍ സഞ്ചരിച്ച ജീപ്പിനു നേരെ ഗുണ്ടകളെയും ക്രിമിനലുകളെയും പോലെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ കുറ്റക്കാരനെന്നു കണ്ടെത്തി 20 വര്‍ഷം തടവിന് ശിക്ഷിച്ചവനെയാണ് മത്സരിപ്പിക്കുന്നത്. മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്ത് ക്രിമിനല്‍ കുറ്റം ചെയ്താലും അവര്‍ക്ക് കുടപിടിച്ചു കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ക്രിമിനലുകളെയും മോഷ്ടാക്കളെയും പ്രോത്സാഹിപ്പിക്കുകയാണ്. അയ്യപ്പന്റെ ദ്വാരപാലക ശില്‍പം മോഷ്ടിച്ച് കോടീശ്വരന് വിറ്റവര്‍ക്ക് സി.പി.എം കുടപിടിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഇരട്ടമുഖം ചര്‍ച്ച ചെയ്യപ്പെടും.

ഞങ്ങളൊക്കെ കോളജില്‍ പഠിക്കുന്ന കാലത്താണ് ഭാര്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ആന്തൂരില്‍ ദാസന്‍ എന്ന കോണ്‍ഗ്രസ് നേതാവിനെ സി.പി.എം ക്രൂരമായി വെട്ടിക്കൊന്നത്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതേ അവസ്ഥയാണ് അവിടെ നിലനില്‍ക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമുള്ള ജില്ലയില്‍ എതിര്‍ രാഷ്ട്രീയ പാര്‍ട്ടില്‍പ്പെട്ടവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ കൊല്ലുമെന്നും വീട് കത്തിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഫാഷിസ്റ്റ് പാര്‍ട്ടിയാണ് സി.പി.എം. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ എന്ത് വ്യാത്യാസമാണുള്ളത്? സ്വന്തം ജില്ലയില്‍ മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്ത മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് മറ്റു ജില്ലകളിലെത്തി ജനാധിപത്യം പഠിപ്പിക്കുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സി.പി.എമ്മിന് വേണ്ടി ഇത്രയും കാലം നടന്നയാള്‍ പത്രിക നല്‍കിയപ്പോള്‍ അയാളെ തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയ നേതാക്കളുള്ള പാര്‍ട്ടിയാണ് സി.പി.എം. ഞങ്ങളൊക്കെ നോമിനേഷന്‍ പിന്‍വലിപ്പിക്കാന്‍ വേണ്ടി നിരവിധി പേരെ വിളിച്ചിട്ടുണ്ട്. ആ സംഭാഷണം പുറത്ത് വന്നിട്ടുമുണ്ട്. ആ സംഭാഷണം മാധ്യമ പ്രവര്‍ത്തകര്‍ ഗോവിന്ദനും പിണറായി വിജയനും അയച്ചു കൊടുക്കണം.

എന്തെല്ലാം അബദ്ധങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ആളാണ് വി. ശിവന്‍കുട്ടി. ഡല്‍ഹിയില്‍ പോയി പി.എം ശ്രീയില്‍ ഒപ്പുവച്ചതിനു ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒപ്പുവച്ചത് മറച്ചുവച്ച് ഒപ്പമുള്ള മന്ത്രിമാരെ കബളിപ്പിച്ച ആളാണ് ശിവന്‍കുട്ടി. അമിത്ഷായും മോദിയും പേടിപ്പെടുത്തിയിട്ട്, മുഖ്യമന്ത്രിയുടെ അനുവാദത്തോടെ പി.എം ശ്രീയില്‍ ഒപ്പുവച്ചിട്ട് മന്ത്രിമാരെ വിഡ്ഢികളാക്കിയ മന്ത്രയൊക്കെ എന്തെല്ലാം അഭിപ്രായം പറയും.

Author

Leave a Reply

Your email address will not be published. Required fields are marked *