രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങൾ ക്ക് നൽകിയ ബൈറ്റ്

ശബരിമല സ്വർണ്ണ പ്പാളി മോഷണക്കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എന്തു കൊണ്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റി യുമായി കടകംപള്ളി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം അവിടെ നിത്യസന്ദർശകനായിരുന്നുവെന്നും അയൽവാസി തന്നെ വെളിപ്പെടുത്തിയിട്ടും, അദ്ദേഹത്തെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് ഇതിന് കാരണം. സ്വന്തം ആളുകളെ സംരക്ഷിക്കാൻ എസ്.ഐ.ടിയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഇഡി അന്വേഷണം കേസ് അട്ടിമറിക്കാനാണോ എന്ന സംശയം ജനങ്ങൾക്കുണ്ട്.

ജമാഅത്തെ ഇസ്ലാമിക്കെതിരെ പരസ്യമായി ക്യാമ്പയിൻ നടത്തുന്ന സിപിഎം, രഹസ്യമായി അവരുമായി ചങ്ങാത്തത്തിലാണ്. മന്ത്രി വി. അബ്ദുറഹിമാനും എം.എൽ.എ ദലീമ ജോജോയും ജമാഅത്തെ ഇസ്ലാമിയുടെ വേദി പങ്കിടുന്നത് ഇതിന് തെളിവാണ്. വോട്ടിന് വേണ്ടി ആരുമായും കൂട്ടുപിടിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേത്.

തെരഞ്ഞെടുപ്പ് ജയിക്കാൻ ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശങ്ങളെ തള്ളിപ്പറയാൻ മുഖ്യമന്ത്രിയോ പാർട്ടി നേതൃത്വമോ തയ്യാറാകാത്തത് ഇതിന്റെ ഭാഗമാണ്.
യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ സുഗമമായി നടക്കുന്നുണ്ടെന്നും ലീഗ് അമിതമായ ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സാമുദായിക സംഘടനകളെ യുഡിഎഫ് ബഹുമാനിക്കുന്നുവെന്നും ആരെയും ആക്ഷേപിക്കാൻ യുഡിഎഫ് തയ്യാറല്ല.