സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക നിർണ്ണയ നടപടികൾ കൂടുതൽ സുതാര്യവും കൃത്യവുമാക്കുന്നതിന് യു.ഐ.ഡി അടിസ്ഥാനമാക്കിയ മാർഗനിർദ്ദേശങ്ങൾ ശക്തമാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വ്യാജ അഡ്മിഷനുകൾ മൂലം പൊതുഖജനാവിന് ഉണ്ടാകുന്ന നഷ്ടം തടയുന്നതിനായി, ആറാം പ്രവൃത്തി ദിനത്തിൽ പ്രവേശനം നേടിയ സാധുവായ യു.ഐ.ഡി ഉള്ള കുട്ടികളുടെ എണ്ണമാണ് തസ്തിക നിർണ്ണയത്തിന് പരിഗണിക്കേണ്ടതെന്ന് 2022ലെ കെ.ഇ.ആർ ചട്ടഭേദഗതിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്ക് സാധുവായ യു.ഐ.ഡി ലഭ്യമാണ്. യു.ഐ.ഡി ഇല്ലാത്തതിന്റെ പേരിൽ ഒരിടത്തും പ്രവേശനമോ ആനുകൂല്യങ്ങളോ നിഷേധിക്കുന്നില്ല. സാങ്കേതിക തടസ്സങ്ങൾ കണക്കിലെടുത്ത്, സാധുതയുള്ള യു.ഐ.ഡി അപ്ലോഡ് ചെയ്യാനുള്ള സമയപരിധി 2025 ഓഗസ്റ്റ് 20 വരെ ദീർഘിപ്പിച്ചിരുന്നു. ഇതിനുപുറമെ, കഴിഞ്ഞ ജൂലൈ 14 വരെ വാലിഡ് യു.ഐ.ഡി ലഭിച്ചവർക്കും അപേക്ഷിച്ചിട്ടും എൻറോൾമെന്റ് ഐഡി മാത്രം ലഭിച്ചവർക്കും ഇളവ് നൽകിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് 2025-26 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഇതിലൂടെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്കും എയ്ഡഡ് സ്‌കൂളുകളിൽ നിയമനം കാത്തിരിക്കുന്നവർക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പി.എസ്.സി വഴി 24,400 പേർക്കും എയ്ഡഡ് സ്‌കൂളുകളിൽ 15,514 പേർക്കും നിയമനം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലവിൽ 2014-15 അധ്യയന വർഷം വരെ നിയമിക്കപ്പെട്ട അധ്യാപകർക്ക് മാത്രമാണ് തസ്തിക നഷ്ടപ്പെടുമ്പോൾ സംരക്ഷണം ലഭിക്കുന്നത്. 2015-16 മുതൽ നിയമിക്കപ്പെട്ടവർക്ക് സംരക്ഷണം ഇല്ലാത്തതിനാൽ, കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ സർവീസിൽ നിന്ന് പുറത്തുപോകേണ്ട സാഹചര്യമുണ്ട്. 2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചെങ്കിലും സംരക്ഷണം ലഭിക്കാത്തതിനാൽ പുറത്തായവർ 242 പേരാണ്. ഇതിൽ 228 പേർ അധ്യാപകരും (എൽ.പി: 53, യു.പി: 72, എച്ച്.എസ്: 103) 14 പേർ അനധ്യാപകരുമാണ്.
ഒൻപത് വർഷം വരെ സേവനം ചെയ്ത അധ്യാപകർ പോലും ഇങ്ങനെ പുറത്തുപോകേണ്ടിവരുന്ന സാഹചര്യം വിവിധ സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ 2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കും സംരക്ഷണം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. ഇതിന് ഏകദേശം 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിഷയത്തിൽ ധനകാര്യ വകുപ്പിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും, അത് ലഭിക്കുന്ന മുറയ്ക്ക് അധ്യാപകരുടെ താൽപര്യം സംരക്ഷിക്കുന്ന വിധത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.