മോദിയുടെ ഗുഡ്ബുക്കില്‍ കയറാന്‍ പിണറായി കേരളത്തിന്റെ താത്പര്യം അവഗണിച്ചു: ദീപേന്ദര്‍ സിംഗ് ഹൂഡ എം.പി

Spread the love

* കേരളത്തിലെ കര്‍ഷകര്‍ക്ക് ഏല്‍ക്കേണ്ടി വരുന്നത് ഇരട്ട പ്രഹരം
*പിണറായി, മോദിയുടെ വിനീതവിധേയന്‍
* യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക മേഖലക്ക് പ്രത്യേക ബജറ്റ്

     

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ കടക്കെണിയിലാക്കിയ കേരളത്തെ രക്ഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ദീപേന്ദര്‍ സിംഗ് ഹൂഡ എംപി. കെ.പി.സി.സി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും അധികം പൊതുകടമുള്ള കേരളത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ഫണ്ടുകള്‍ പോലും വാങ്ങിയെടുക്കാന്‍ സാധിക്കുന്നില്ല. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിനീതവിധേയനായി അദ്ദേഹത്തിന്റെ ഗുഡ്ബുക്കില്‍ കയറിപ്പറ്റിയതിന്റെ ഫലമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം കേരളത്തില്‍ തിരശ്ശീലക്ക് പിന്നിലാണെങ്കില്‍ ഡല്‍ഹിയില്‍ അത് തിരശ്ശീലക്ക് മുന്നില്‍ ഒരു മറവുമില്ലാതെയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കര്‍ഷകര്‍ക്ക് നിലവില്‍ അനുഭവിക്കേണ്ടി വരുന്നത് ഇരട്ട പ്രഹകരമാണ്. കേന്ദ്രത്തില്‍ മോദിസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്നതും കേരളത്തിലെ കര്‍ഷകരെ കടക്കെണിയിലാക്കി. കേരളത്തില്‍ ഏറ്റവും മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ. അമേരിക്കയുമായി ഇപ്പോള്‍ ഇന്ത്യ ഒപ്പിട്ട വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരങ്ങളിലൊന്നും പങ്കുചേരാതെ മാറിനില്‍ക്കുകയാണ് ഇടതു പാര്‍ട്ടികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ എന്‍.ഡി.എ സര്‍ക്കാര്‍ നെല്ല് ഉള്‍പ്പെടെയുള്ള കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് ഓരോ വര്‍ഷവും താങ്ങുവിലയില്‍ വരുത്തുന്ന വര്‍ദ്ധനവ് നാമമാത്രമാണെന്ന് 10 വര്‍ഷത്തെ യു.പി.എ സര്‍ക്കാരിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. യു.പി.എ സര്‍ക്കാര്‍ 75000 കോടി രൂപയുടെ കര്‍ഷക കടം എഴുതിതള്ളിയപ്പോള്‍ ഒരു രൂപ പോലും ഇന്നുവരെ എഴുതിത്തള്ളാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. കോപ്പറേറ്റ് കടം എഴുതിതള്ളുക മാത്രമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ദീപേന്ദര്‍ സിംഗ് ഹൂഡ കുറ്റപ്പെടുത്തി.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക മേഖലയ്ക്കും മത്സ്യബന്ധന മേഖലയ്ക്കുമായി പ്രത്യേക ബജറ്റ് അവതരിപ്പിക്കും. കാര്‍ഷിക മേഖലയിലെ പൊതുകടത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. കര്‍ഷകരുടെ കടത്തിന്റെ അമിതഭാരം കുറക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷ്യുറന്‍സിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റബറിന്റെ താങ്ങുവില 300 രൂപയായും നെല്ലിന്റെ താങ്ങു വില 35 രൂപയായും ഉയര്‍ത്തും. നെല്ലു സംഭരിച്ച് 48 മണിക്കൂറിനുള്ളില്‍ കര്‍ഷകര്‍ക്ക് അവരുടെ പണം ലഭ്യമാക്കും. വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരം പരിഹാരം സമയബന്ധിതമായി നല്‍കുമെന്നും ഹൂഡ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *