ന്യൂയോർക്ക് : ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള സൈനിക ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. ഏപ്രിൽ 28-ന് യുഎൻ രക്ഷാസമിതിയിൽ സംസാരിക്കവെ ഇന്ത്യയുടെ ഡെപ്യൂട്ടി പെർമനന്റ് റെപ്രസന്റേറ്റീവ് യോജന പട്ടേലാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ അത്യന്തം അപലപനീയമാണെന്ന് ഇന്ത്യ അറിയിച്ചു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള ബഹ്‌റൈൻ അവതരിപ്പിച്ച യുഎൻ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചിരുന്നു.
മേഖലയിലെ സംഘർഷം ഇന്ത്യയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. മുൻപ് നടന്ന ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഇന്ത്യൻ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷയും ഇന്ത്യയുടെ ഊർജ്ജ-വ്യാപാര ശൃംഖലയുടെ സുസ്ഥിരതയും ഹോർമുസ് കടലിടുക്കിലെ സമാധാനത്തെ ആശ്രയിച്ചാണെന്ന് പട്ടേൽ ചൂണ്ടിക്കാട്ടി.
ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ നയതന്ത്ര ചർച്ചകളാണ് അനിവാര്യമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.”വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നതും നിരപരാധികളായ നാവികരുടെ ജീവൻ അപകടത്തിലാക്കുന്നതും അംഗീകരിക്കാനാവില്ല. മിഡിൽ ഈസ്റ്റ് നമ്മുടെ അയൽപക്കമാണ്, അവിടുത്തെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.”
ബഹ്‌റൈന്റെ അധ്യക്ഷതയിൽ ചേർന്ന രക്ഷാസമിതി യോഗത്തിലാണ് ഇന്ത്യ ഈ സുപ്രധാന നിലപാട് വ്യക്തമാക്കിയത്. വൻതോതിലുള്ള വ്യാപാര തടസ്സങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി സംഘർഷം ലഘൂകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.