
വാഷിംഗ്ടൺ ഡി സി : ഡൊണാൾഡ് ട്രംപ് തന്റെ പുതിയ സർജൻ ജനറലായി ഡോ. നിക്കോൾ സാഫിയറെനാമനിർദ്ദേശം ചെയ്തു. ഡോ. കേസി മീൻസിന് സെനറ്റിൽ ആവശ്യമായ പിന്തുണ ലഭിക്കാതെ വന്നതിനെത്തുടർന്നാണ് സാഫിയറെ തിരഞ്ഞെടുത്തത്.
റേഡിയോളജിസ്റ്റായ സാഫിയർ മുൻപ് ഫോക്സ് ന്യൂസ് ചാനലിൽ ആരോഗ്യ വിദഗ്ധയായി പ്രവർത്തിച്ചിട്ടുണ്ട്.
റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ ‘മേക്ക് അമേരിക്ക ഹെൽത്തി എഗെയ്ൻ’ (MAHA) പദ്ധതിയെ ഇവർ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, വാക്സിനേഷന്റെ കാര്യത്തിൽ കെന്നഡിയേക്കാൾ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ മുൻകാല ആരോഗ്യ നയങ്ങളിലെ പാകപ്പിഴകളെ ഇവർ പലതവണ പരസ്യമായി വിമർശിച്ചിട്ടുണ്ട്. ചില റിപ്പോർട്ടുകളിലെ പിഴവുകളെ “നാണക്കേട്” എന്നാണ് ഇവർ വിശേഷിപ്പിച്ചത്.
അമേരിക്കൻ കോളേജ് ഓഫ് റേഡിയോളജി ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ സാഫിയറുടെ നാമനിർദ്ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
സെനറ്റ് ഈ നിയമനം സ്ഥിരീകരിക്കുകയാണെങ്കിൽ, അമേരിക്കയിലെ പൊതുജനാരോഗ്യ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ബോധവൽക്കരണം നടത്താനും സാഫിയർക്ക് അധികാരമുണ്ടാകും.