വാഷിങ്ടൺ: ഗർഭച്ഛിദ്രത്തിനായി ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ (Mifepristone) ഗുളിക തപാൽ വഴി വിതരണം ചെയ്യുന്നത് തുടരാമെന്ന് അമേരിക്കൻ സുപ്രീം കോടതി വിധിച്ചു. മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നിയമങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കോടതി തള്ളി.
ഇതോടെ, ടെലിമെഡിസിൻ സംവിധാനങ്ങളിലൂടെ ഡോക്ടർമാരുടെ നിർദേശപ്രകാരം മിഫെപ്രിസ്റ്റോൺ ഗുളിക വീടുകളിലേക്ക് അയയ്ക്കുന്ന നിലവിലെ സംവിധാനം തുടരും. സ്ത്രീകളുടെ പ്രജനനാവകാശവുമായി ബന്ധപ്പെട്ട അമേരിക്കയിലെ വലിയ നിയമ പോരാട്ടങ്ങളിലൊന്നായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.
ഗർഭച്ഛിദ്രാവകാശ അനുകൂല സംഘടനകൾ കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ, ഗർഭച്ഛിദ്ര വിരുദ്ധ ഗ്രൂപ്പുകൾ നിരാശ പ്രകടിപ്പിച്ചു. രാജ്യത്ത് ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും നിയമപരവുമായ ചർച്ചകൾ തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ നിർണായക വിധിവന്നിരിക്കുന്നത്.
വാർത്ത : പ്രസാദ് തീയാടിക്കൽ