ഡെൻവർ: 2020-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിച്ച കേസിൽ ജയിലിലായ മുൻ കൗണ്ടി ക്ലർക്കും ട്രംപ് അനുകൂലിയുമായ ടീന പീറ്റേഴ്സിന്റെ തടവുശിക്ഷ കൊളറാഡോ ഗവർണർ ജാരെഡ് പോളിസ് കുറച്ചു. വോട്ടിംഗ് യന്ത്രങ്ങളിലേക്ക് അനധികൃതമായി പ്രവേശനം അനുവദിച്ചതിന് എട്ട് വർഷത്തിലധികം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു ടീന.
ടീനയെ മോചിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് നിരന്തരം സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. അക്രമരഹിതമായ ഒരു കുറ്റകൃത്യത്തിന് ആദ്യമായി ശിക്ഷിക്കപ്പെടുന്ന ഒരാൾക്ക് ഇത്രയും വലിയ തടവുശിക്ഷ നൽകുന്നത് അസാധാരണമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡെമോക്രാറ്റിക് ഗവർണറായ പോളിസ് ശിക്ഷ നാലര വർഷമായി കുറച്ചത്. ജൂൺ ഒന്നിന് ടീന പാരോളിൽ ഇറങ്ങും.
അതേസമയം, പോളിസിന്റെ ഈ തീരുമാനത്തിനെതിരെ സ്വന്തം പാർട്ടിയിലെ (ഡെമോക്രാറ്റിക്) മറ്റ് നേതാക്കളിൽ നിന്നും ശക്തമായ വിമർശനമാണ് ഉയരുന്നത്. ഗവർണറുടെ നടപടി ജനാധിപത്യത്തോടും തിരഞ്ഞെടുപ്പ് വ്യവസ്ഥയോടും കാണിച്ച അനീതിയാണെന്ന് കൊളറാഡോ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജീന ഗ്രിസ്വോൾഡ് പ്രതികരിച്ചു.