അമ്മയെയും ചിറ്റമ്മയെയും വെടിവെച്ചുകൊന്നു; രക്തത്തിൽ കുളിച്ചെത്തി യുവാവിന്റെ കുറ്റസമ്മതം ശിക്ഷ ഓഗസ്റ്റ് 24-ന്

കാൻസാസ്: വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സ്വന്തം അമ്മയെയും ചിറ്റമ്മയെയും വെടിവെച്ചുകൊന്ന കേസിൽ കാൻസാസ് സ്വദേശിയായ ലൂക്ക് ഹൊവാർഡ് (Luke Howard) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

2025 ഫെബ്രുവരിയിലായിരുന്നു മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. അമ്മയായ വലേരി ഹൊവാർഡ് (63), ചിറ്റമ്മയായ ജോയ്‌സ് ഓസ്റ്റിൻ (71) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ലൂക്ക് രക്തത്തിൽ കുളിച്ച നിലയിൽ ഒരു ഫാർമസിയിലേക്ക് നടന്നു കയറുകയായിരുന്നു. തുടർന്ന് താൻ രണ്ടുപേരെ കൊലപ്പെടുത്തിയെന്നും പൊലീസിൽ കീഴടങ്ങണമെന്നും ഫാർമസിസ്റ്റിനോട് പറഞ്ഞു. പൊലീസ് വീട്ടിലെത്തിയപ്പോൾ ഇരുവരെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 10 മുതൽ 12 വരെ വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ ലിവിംഗ് റൂമിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

തങ്ങൾ ഒരുമിച്ച് താമസിച്ചിരുന്ന വീട്ടിൽ നിന്ന് ലൂക്കിനെ ഒഴിപ്പിക്കാനായി ഇവർ 30 ദിവസത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലൂക്കിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും മുൻപും ഇയാൾ അക്രമാസക്തനായിരുന്നതായും ബന്ധുക്കൾ മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. കോടതിയുമായുള്ള പ്ലീ ഡീലിന്റെ (Plea deal) ഭാഗമായി പ്രതിക്ക് 65 വർഷവും മൂന്ന് മാസവും തടവുശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 24-ന് ഇയാളുടെ ശിക്ഷാവിധി ഔദ്യോഗികമായി പ്രഖ്യാപിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *