തിരുവനന്തപുരം : സുഹൃത്തിന്റ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടെക്നോപാർക്ക് ജീവനക്കാരി ആറ്റിൽ മുങ്ങി മരിച്ചു. കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26) ആണ് മരണപ്പെട്ടത്.
മെയ് 21 – ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്. പൊന്മുടി സന്ദർശനത്തിനിടെ വിതുര-ചന്തമുക്ക് താവയ്ക്കൽ ആറ്റിലെ പടിക്കെട്ടിലൂടെ സുഹൃത്തിനൊപ്പം നടക്കുന്നതിനിടയിൽ സുഹൃത്ത് കാൽവഴുതി വെള്ളത്തിലേക്ക് വീണതായാണ് വിവരം. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റിലേക്ക് വീഴുകയായിരുന്നു.
അനുപമയുടെ കൂടെയുണ്ടായിരുന്നവർ സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും, ശക്തമായ ഒഴുക്കിൽപ്പെട്ട അനുപമ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് അനുപമയെ പുറത്തെടുത്ത് ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ടെക്നോപാർക്കിലെ അലയൻസ് കമ്പനിയിലെ ജീവനക്കാരിയായിരുന്ന അനുപമയുടെ അപ്രതീക്ഷിത വേർപാടിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ദുഃഖത്തിലാണ്. സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സുഹൃത്തിനായി മുന്നിട്ടിറങ്ങിയ അനുപമയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.