ടെക്സാസ് : ഫെന്റാനിൽ, മെത്താംഫെറ്റാമൈൻ എന്നീ മാരക മയക്കുമരുന്നുകൾ നൽകി ഒരു യുവതിയെ മരണാസന്നയാക്കുകയും, അവർ മരണത്തോട് മല്ലടിക്കുന്ന ദൃശ്യങ്ങൾ മണിക്കൂറുകളോളം മൊബൈലിൽ പകർത്തുകയും ചെയ്ത നോർത്ത് ടെക്സസ് സ്വദേശിക്ക് യു.എസ് ഫെഡറൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ഡെനിസൺ സ്വദേശിയായ ആൻഡ്രൂ മൈക്കൽ സ്മിത്ത് (36) എന്നയാൾക്കാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി അമോസ് എൽ. മസ്സാന്റ് കടുത്ത ശിക്ഷ വിധിച്ചത്.
2024 സെപ്റ്റംബർ 5-നായിരുന്നു സംഭവം. മയക്കുമരുന്ന് ഉള്ളിൽച്ചെന്ന് യുവതി ഛർദ്ദിക്കുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ബോധക്ഷയമുണ്ടാകുകയും ചെയ്തിട്ടും പ്രതി അവരെ രക്ഷിക്കാൻ ശ്രമിച്ചില്ല. പകരം മണിക്കൂറുകളോളം ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്നു.
യുവതിയുടെ ശ്വാസം പൂർണ്ണമായും നിലച്ചതിന് ശേഷം മാത്രമാണ് സ്മിത്ത് അടിയന്തര സഹായത്തിനായി അധികൃതരെ വിളിച്ചത്. (എന്നാൽ മെഡിക്കൽ സംഘത്തിന്റെ ഇടപെടൽ കൊണ്ട് യുവതിയെ പിന്നീട് ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞു).
യുവതി മരണത്തോട് മല്ലടിക്കുന്ന സമയത്തും പ്രതി മറ്റുളളവരുമായി ഫോണിൽ ബന്ധപ്പെടുകയും കൂടുതൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തുകയും ചെയ്തിരുന്നതായി പ്രൊസിക്യൂട്ടർമാർ കണ്ടെത്തി.
മയക്കുമരുന്ന് മാഫിയകൾക്കും സംഘടിത കുറ്റകൃത്യങ്ങൾക്കും എതിരെ എഫ്.ബി.ഐയും ഡെനിസൺ പോലീസും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷൻ ടേക്ക് ബാക്ക് അമേരിക്ക’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ കേസ് അന്വേഷിച്ചതും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയതും.