പിണറായി വിജയന്റെ നേതൃത്വത്തില്‍ രണ്ടാമത് മന്ത്രിസഭ അധികാരമേറ്റു

Spread the love

post

തിരുവനന്തപുരം: ചരിത്രപ്രതിജ്ഞയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് തുടക്കം. മുഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.

കോവിഡ് പശ്ചാത്തലത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം പങ്കെടുപ്പിച്ചാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക പന്തലില്‍ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്.

വൈകിട്ട് മൂന്നോടെ നിയുക്ത മന്ത്രിമാര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലിയുടെ പ്രത്യേക സംഗീത വീഡിയോ ചടങ്ങുകള്‍ക്ക് മുമ്പ് വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

3.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വേദിയിലെത്തി. ദേശീയഗാനത്തിന് ശേഷം ചീഫ് സെക്രട്ടറി ഡോ: വി.പി ജോയ് സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണറുടെ അനുമതി തേടി. തുടര്‍ന്ന്, പിണറായി വിജയനെ സത്യപ്രതിജ്ഞയ്ക്കായി ചീഫ് സെക്രട്ടറി ക്ഷണിച്ചു. സദസ്സിനിടയിലേക്ക് ചെന്ന് അതിഥികളെ അഭിവാദ്യം ചെയ്തശേഷം വേദിയിലേക്ക് കയറിയ അദ്ദേഹം 3.33ന് ഗവര്‍ണര്‍ മുമ്പാകെ സഗൗരവം സത്യവാചകം ചൊല്ലി. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പുവച്ചശേഷം മുഖ്യമന്ത്രിയെ ഗവര്‍ണര്‍ ബൊക്കെ നല്‍കി അഭിനന്ദിച്ചു.

പിന്നാലെ, എല്‍ഡിഎഫ് ഘടകകക്ഷികളെ പ്രതിനിധാനംചെയ്ത് കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ: ആന്റണി രാജു എന്നിവര്‍ സത്യപ്രതിജ്ഞ ചൊല്ലി. അതിനുശേഷം ബാക്കി നിയുക്തമന്ത്രിമാരെ അക്ഷരമാല ക്രമത്തില്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു. വി. അബ്ദുറഹ്‌മാന്‍, അഡ്വ. ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, പ്രൊഫ: ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് എന്നിവര്‍ യഥാക്രമം സത്യപ്രതിജ്ഞ ചെയ്തു. സത്യവാചകം ചൊല്ലിയശേഷം എല്ലാ മന്ത്രിമാരെയും ഗവര്‍ണര്‍ പൂച്ചെണ്ട് നല്‍കി അനുമോദിച്ചു. റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു, വി. അബ്്ദുറഹ്‌മാന്‍, വീണാ ജോര്‍ജ് എന്നിവര്‍ ദൈവനാമത്തിലും അഹ്‌മദ് ദേവര്‍കോവില്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ബാക്കി മന്ത്രിമാര്‍ സഗൗരവ പ്രതിജ്ഞയാണെടുത്തത്.

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്കു പുറമേ പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദൊഡാവത്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും വേദിയിലുണ്ടായിരുന്നു. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ഉദ്യോഗസ്ഥ മേഖലകളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.

വൈകിട്ട് 4.50 ഓടെ സത്യപ്രതിജ്ഞയുടെ ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയായി. ദേശീയഗാനം ആലപിച്ച് ചടങ്ങ് അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും ഗവര്‍ണര്‍ ചായ സല്‍ക്കാരത്തിന് രാജ്ഭവനിലേക്ക് ക്ഷണിച്ചു. രാജ്ഭവനിലെ ഗവര്‍ണറുടെ ആതിഥ്യം സ്വീകരിച്ചശേഷം മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലെത്തി വൈകിട്ട് ആറിനുശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആദ്യമന്ത്രിസഭായോഗം ചേര്‍ന്നു.

പ്രൗഢം വനിതാ സാന്നിധ്യം സഭയിലും സദസ്സിലും

സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രിസഭയില്‍ മൂന്നു വനിതാ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സാക്ഷ്യം വഹിച്ചത്  വനിതാ സാന്നിധ്യംകൊണ്ട് പ്രൗഢമാര്‍ന്ന സദസ്സ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ക്ഷണിതാക്കളുടെ എണ്ണം ഏറ്റവും ചുരുക്കിയപ്പോഴും സമൂഹത്തിലെ വിവിധ തുറകളിലുള്ള അമ്പതോളം വനിതകള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. മുന്‍ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, ജെ. മേഴ്സിക്കുട്ടിയമ്മ, പശ്ചിമ  ബംഗാളിനെ പ്രതിനിധീകരിച്ച് എത്തിയ ഡോ. കാകോളി ഘോഷ് ദസ്തിഖര്‍ എംപി, മുഖ്യമന്ത്രിയുടെ പത്നി കമല വിജയന്‍, ആടിനെ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കൊല്ലം സ്വദേശിനി സുബൈദ തുടങ്ങി നിരവധി വനിതകള്‍ ചടങ്ങിന് സാക്ഷിയായി.

മൂന്ന് വനിതാ മന്ത്രിമാരും കുടുംബാഗങ്ങളുമൊത്താണ് ചടങ്ങിനെത്തിയത്. പതിനൊന്നാമതായി പ്രൊ .ആര്‍ ബിന്ദുവും  പന്ത്രണ്ടാമത് ചിഞ്ചു റാണിയും ഏറ്റവും ഒടുവിലായി വീണാ ജോര്‍ജും അക്ഷരമാലാക്രമത്തില്‍ സത്യവാചകം ചൊല്ലി. ബിന്ദുവും ചിഞ്ചു റാണിയും സഗൗരവം പ്രതിജ്ഞ ചെയ്തപ്പോള്‍  ദൈവനാമത്തിലായിരുന്നു വീണാ ജോര്‍ജിന്റെ പ്രതിജ്ഞ .

ആദ്യ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടു വനിതാ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ചരിത്രം രചിച്ചപ്പോള്‍ മൂന്ന് വനിതാ മന്ത്രിമാര്‍ എന്ന പുതു ചരിത്രമെഴുതുകയാണ് രണ്ടാം സര്‍ക്കാര്‍.

Author

Leave a Reply

Your email address will not be published. Required fields are marked *