കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോയുടെ മലയാളം പതിപ്പായ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിന്റെ പ്രൗഢവും അതിഗംഭീരവുമായ മടങ്ങി വരവിനു വേദിയൊരുങ്ങുന്നു. സ്വരമാധുരിയാൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളീ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഈ കുരുന്നു താരങ്ങളുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലായിരുന്നു കാണികളെല്ലാം. ബ്ലയിൻഡ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം കഴിവുറ്റ കുട്ടി ഗായകരാണ് ഈ പരിപാടിയിലുള്ളത്. തുടക്കം മുതൽ നിരവധി അത്ഭുതപ്രകടനങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് വേദിയിൽ പ്രശസ്ത പിന്നണി ഗായിക സുജാത മോഹൻ, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് പ്രധാന വിധികർത്താക്കൾ. കൂടാതെ കുട്ടിപ്പാട്ടുകാർക്ക് കരുതലായി മാർഗ നിർദ്ദേശങ്ങൾ നൽകുവാനും ആത്മവിശ്വാസം പകരുവാനും 12 അംഗ ഗ്രാൻഡ് ജൂറിയുടെ സാന്നിധ്യവും ഈ സംഗീത റിയാലിറ്റി ഷോയെ വ്യത്യസ്തമാക്കുന്നു.
ഈ മടങ്ങിവരവിൽ കൂടുതൽ സംഗീതാർദ്രമായ നിമിഷങ്ങളും രസകരമായ കളിചിരികളും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ടെന്നുറപ്പാണ്. ഇപ്പോൾ പുറത്തിറങ്ങിയ പ്രോമോ വീഡിയോ തികച്ചും ആവേശകരമായ ഒരു തിരിച്ചുവരവാണ് ഊട്ടിയുറപ്പിക്കുന്നത്. സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് പ്രീമിയർ ജൂലൈ 18 നു വൈകുന്നേരം 7 മണിമുതൽ സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യും. വരും ആഴ്ചകളിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി 9 മണിക്ക് പരിപാടി സംപ്രേക്ഷണം ചെയ്യും.