പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാന്‍ വെബ്‌പോര്‍ട്ടല്‍ വികസിപ്പിക്കും : മുഖ്യമന്ത്രി

Spread the love

post

തിരുവനന്തപുരം : പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാന്‍ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ഇതിനായി ഒരു വെബ്‌പോര്‍ട്ടല്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ വിവിധ റോഡുകളുടെ പുനര്‍നിര്‍മാണത്തിന്റെ തുടക്കവും പണി പൂര്‍ത്തിയായ റോഡിന്റെ ഉദ്ഘാടനവും ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 3000 കോടി രൂപയുടെ ബാധ്യത സംസ്ഥാനത്തിന് ഉണ്ടാകുന്നു. ഇത് ചെറിയ കാര്യമല്ല. ഈ പ്രശ്‌നം പരിഹരിക്കേണ്ടത് അനിവാര്യമാണ്. പശ്ചാത്തല സൗകര്യ വികസനം അത്യന്താപേക്ഷിതമാണ്. റോഡുകളുടെ വികസനം കൂടിയേതീരൂ എന്ന് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ പൊതുമരാമത്ത് വകുപ്പ് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒട്ടേറെ നവീന പദ്ധതികള്‍ ആരംഭിച്ചു. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന വകുപ്പാണ് പൊതുമരാമത്ത്. ജനം കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് എന്ന മുദ്രാവാക്യമാണ് വകുപ്പ് മുന്നോട്ടു വച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ പണി പൂര്‍ത്തിയായ മണിയാതുക്കല്‍  തൃച്ചാറ്റുകുളം റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നബാര്‍ഡിന്റെ സഹായത്തോടെ പത്തു കോടി രൂപ ചെലവിലാണ് പണി പൂര്‍ത്തിയാക്കിയത്. ഈ റോഡ് ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുമരകം  നെടുമ്പാശേരി റോഡ്, കോട്ടയം ഗാന്ധിനഗര്‍  മെഡിക്കല്‍ കോളേജ് റോഡ്, പത്തനംതിട്ട  അയിരൂര്‍ റോഡ് എന്നിവ നൂറു ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുകയാണ്. കുമരകം നടുമ്പാശേരി റോഡ് കോട്ടയം ജില്ലയുടെ വികസനത്തിന് കുതിപ്പേകും. 97.88 കോടി രൂപ ചെലവിലാണ് ഈ റോഡ് നവീകരിക്കുന്നത്. ആറ് ചെറിയ പാലങ്ങളും ഒരു വലിയ പാലവും ഉള്‍പ്പെടുന്നതാണ് 21 കിലോമീറ്റര്‍ നീളമുള്ള റോഡ്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിന് കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന റോഡാണ് ഗാന്ധിനഗര്‍ മെഡിക്കല്‍ കോളേജ് റോഡ്. 121 കോടി രൂപ ചെലവിലാണ് റോഡ് നാലുവരിപ്പാതയാക്കുന്നത്. 107.53 കോടി രൂപ ചെലവിലാണ് പത്തനംതിട്ട അയിരൂര്‍ റോഡ് വികസിപ്പിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ബി എം സി ടാറിങ്ങാണ് നടത്തുന്നത്. കെ എസ് ടി പിക്കാണ് നിര്‍മാണ ചുമതല.

Author

Leave a Reply

Your email address will not be published. Required fields are marked *