സില്‍വര്‍ലൈന്‍; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ രാപ്പകല്‍ സമരം അവസാനിച്ചു

Spread the love

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതും അപ്രായോഗികവുമായ സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായ തോതില്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി മാവേലിക്കര മണ്ഡലത്തിലെ നൂറനാട് ഒക്ടോബര്‍ 16 മുതല്‍ 18 വരെ 48 മണിക്കൂര്‍ നടത്തിവന്ന രാപ്പകല്‍ സമരം അവസാനിച്ചു.
മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 16ന് രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു. സമാപനം കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍ കെ മുരുളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരായ ജനവികാരം രാപ്പകല്‍ സമരത്തില്‍ പ്രതിഫലിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ 48 മണിക്കൂര്‍ രാപ്പകല്‍ സമരത്തില്‍ പങ്കാളിയായി. സംസ്ഥാന സര്‍ക്കാരിന്റെ ‘കൊള്ള റെയില്‍’ പദ്ധതി ജനങ്ങളെ വഴിയാധാരമാക്കുന്നതാണ്.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ,പിസി വിഷ്ണുനാഥ് എംഎല്‍എ,മോന്‍സ് ജോസഫ് എംഎല്‍എ,യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ജോസഫ് എം പുതിശ്ശേരി,ശബരീനാഥന്‍, ഡിസിസി പ്രസിഡന്റുമാരായ ബാബുപ്രസാദ്, പി രാജേന്ദ്രപ്രസാദ്,സതീഷ് കൊച്ചുപറമ്പില്‍ തുടങ്ങി എംപിമാര്‍,എംഎല്‍എമാര്‍,കെപിസിസി,ഡിസിസി,പോഷകസംഘടന ഉള്‍പ്പെടെയുള്ളവയുടെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തീവട്ടിക്കൊള്ളയ്ക്ക് കളമൊരുക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് സമഗ്രമായ ചര്‍ച്ചനടത്താന്‍ സംസ്ഥാനത്തെ എംപിമാരുടെ പ്രത്യേക യോഗം മുഖ്യമന്ത്രി വിളിക്കാതെയാണ് മുഖ്യമന്ത്രി പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ജനങ്ങളുടെ ആശങ്കപരിഹരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.കെ റയില്‍ വിരുദ്ധസമര സമിതിയുമായി ചേര്‍ന്ന് ഈ പദ്ധതിക്കെതിരെ ശക്തമായ പോരാട്ടം കോണ്‍ഗ്രസ് നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

പശ്ചിമബംഗാളില്‍ സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ച നന്ദിഗ്രാമിന് തുല്യമായി കേരളത്തില്‍ കെ റെയില്‍ പദ്ധതി മാറാന്‍ പോകുകയാണ്.പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കും മുന്‍പെ സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നത് ദുരൂഹമാണ്.നാലു ലക്ഷം കോടി രൂപയുടെ ഭീമമായ കടം നില്‍ക്കുന്ന സംസ്ഥാനത്ത് 63941 കോടിയുടെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സംസ്ഥാനം വലിയ സാമ്പത്തിക ബാധ്യതയിലേക്ക് കൂപ്പുകുത്തും.സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തത്വത്തില്‍ മാത്രമാണ് അംഗീകാരം ലഭിച്ചത്. എളുപ്പത്തില്‍ അനുമതി നല്‍കാന്‍ കഴിയുന്ന പദ്ധതിയല്ലിത്.വിവിധ തലങ്ങളില്‍ ഉന്നതതല ചര്‍ച്ചകളും സാങ്കേതിക വശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനുണ്ട്.തല്‍സ്ഥിതി ഇതായിരിക്കെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചെന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രചരണം നടത്തുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *