ഹൂസ്റ്റൺ മലയാളികൾക്ക് ഉത്സവമായി മാറിയ ‘മാഗ് കാർണിവൽ 2021’ സമാപിച്ചു.

Spread the love

ഹൂസ്റ്റൺ: ജനോപകാരപ്രദവും ജനപ്രിയവുമായ ഒട്ടേറെ പരിപാടികളുമായി മുന്നേറുന്ന മാഗിന്റെ ( മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ) ഈ വർഷത്തെ ഭരണസമിതി പടിയിറങ്ങാൻ ഒരുങ്ങുമ്പോൾ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തി ‘മാഗ്’ കാർണിവൽ 2021 ഉം കുടുംബസംഗമവും ജനശ്രദ്ധ പിടിച്ചു പറ്റി.

നവംബർ 28 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ ഹൂസ്റ്റൺ മലയാളികളുടെ അഭിമാനവും മാഗിന്റെ
സ്വന്തം ആസ്ഥാന കേന്ദ്രവുമായ സ്റ്റാഫോഡിലെ വിശാലമായ ‘കേരളാ ഹൗസും’ “റിക്രിയേഷൻ ഹാളും” പരിസരവും അക്ഷരാർത്ഥത്തിൽ ഉത്സവ പ്രതീതിയിലാരുന്നു. ശീതകാലത്തിന്റെ വരവറിയിച്ചുകൊണ്ട് ഹൂസ്റ്റനിൽ എത്തിയ തണുത്ത കാറ്റിനെ വകവയ്ക്കാതെ ജാക്കറ്റും ധരിച്ച്‌ നൂറു കണക്കിനു മലയാളി സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും കാർവലിനെയും കുടുംബ സംഗമത്തെയും ഉജ്ജ്വലമാക്കാൻ എത്തികൊണ്ടിരുന്നു. രാത്രി 9 വരെ നീണ്ടുനിന്ന പരിപാടികൾ കൊണ്ട് ധന്യമായ കാർണിവൽ, ഗൃഹാതുരത്വ ചിന്തകൾ അയവിറക്കാൻ ഒത്തു കൂടിയ ഹൂസ്റ്റൺ മലയാളികളുടെ ഒത്തൊരുമയുടെ മറ്റൊരു ഉദാഹരണമായി. കാർണിവലിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും മാഗിന്റെ ചാരിറ്റി ഫണ്ടിലേക്കാണ് ഉപയോഗിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

നാവിൽ രുചിയൂറുന്ന കേരളീയ ശൈലിയിലുള്ള രുചിക്കൂട്ടുകളുടെ കലവറ ഒരുക്കി നിരവധി ഭക്ഷണ സ്റ്റാളുകളിൽ നാടൻ ‘തട്ടു കട” ജന ശ്രദ്ധയാകർഷിച്ചു. തട്ടു കടയിൽ നിന്ന് നല്ല ചൂടോടെ ‘ദോശ’യും നാടൻ കോഴിമുട്ടകൊണ്ട് ഉണ്ടാക്കിയ ഇൻസ്റ്റന്റ് “ഓംലെറ്റും” വാങ്ങാൻ നീണ്ട നിര തന്നെയായിരുന്നു. ‘ബാർബിക്യൂ’ സ്റ്റാളിലും നീണ്ട നിരയായിരുന്നു. കോട്ടയംകാരുടെ കുത്തകയായ ” കപ്പ ബിരിയാണി” യുടെ കിടിലൻ രുചി നുണയാൻ ഇടിച്ചു നിൽക്കുന്ന ഒരു ജനക്കൂട്ടത്തെയും കണ്ടു. ബോണ്ട, ലഡ്ഡു, കാപ്പി. ചായ തുടങ്ങി നാടൻ വിഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഭക്ഷണ സ്റ്റാളുകൾ.മാഗിന്റെ തന്നെ സ്വന്തം പ്രവർത്തകരാണ് കലവറ ഒരുക്കിയത്.

റീക്രീയെഷൻ ഹാളിൽ നിറയെ ഫാൻസി, ജ്വല്ലറി ഇനങ്ങളോടൊപ്പം ഗ്രോസിറി ഇനങ്ങളും വിൽപനയ്ക്കായിട്ടുണ്ടായിരുന്നു. ആർട്സ് ആൻറ് ക്രാഫ്റ്റ് ഇനങ്ങൾ വാങ്ങിക്കാൻ പെൺകുട്ടികളുടെയും സ്ത്രീകളുടെയും തിരക്കായിരുന്നു അവിടെ.
കുട്ടികൾക്കായി “ഫെയിസ് പെയിന്റിംഗ്”, “മൂൺ വാക്ക് ” തുടങ്ങിയ പരിപാടികൾ ആകര്ഷകമായിരുന്നു.

തുടർച്ചയായ 6 മണിക്കൂറും “ലൈവ് മ്യൂസിക് ആൻഡ് ഡാൻസ്” പരിപാടിയിൽ ഹൂസ്റ്റണിലെ പ്രശസ്തരായ മലയാളി ഗായകരുടെ അടിപൊളി പാട്ടുകൾ മാഗ്‌ ക്യാമ്പസ്സിനെ സമ്പന്നമാക്കി. അനിൽ ജനാർദ്ദനൻ, ആൻഡ്രൂസ് ജേക്കബ്, സുഗു ഫിലിപ്പ്, രേഷ്മ വിനോദ്, ജയൻ അരവിന്ദാക്ഷൻ,സഞ്ജയ് തുടങ്ങിയവർ ഗായകരിൽ ചിലർ മാത്രം. നേഹ സുര്യ അവതരിപ്പിച്ച സിനിമാറ്റിക് നൃത്തവും മികവുറ്റതായിരുന്നു.
നിരവധി ഡോർ പ്രൈസുകളും ഉണ്ടായിരുന്നു.

വൈകുന്നേരം 6 മണി ആയപ്പോൾ തന്നെ “കേരള ഹൗസും” പരിസരവും ദീപപ്രഭയിൽ കുളിച്ചു നിന്നു. വിവിധ വിഭവങ്ങളുടെ ലേലം, അമേരിക്കൻ ലേലം തുടങ്ങിയവ കാര്ണിവലിനെ ശ്രദ്ധേയമാക്കി കൊണ്ടിരുന്നു.

മാഗ് റിക്രിയേഷൻ ഹാളിന്റെ പുനർ നിര്മാണത്തിനു 30,000 ഡോളർ സംഭാവന നൽകി സഹായിച്ച സാമൂഹ്യ പ്രവർത്തകനും മാഗ് മുൻ പ്രസിഡണ്ടുമായ ശ്രീ ശശിധരനായരെയും പത്നി പൊന്നമ്മ നായരെയും പൊന്നാട നൽകി പ്രത്യേകം ആദരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജോഷ്വ ജോർജും മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവനും ആശംസകൾ നേർന്നു.

നല്ല ഒരു കലാകാരനും പ്രോഗ്രാം കോർഡിനേറ്ററുമായ റെനി കവലയിൽ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. എല്ലാ കാര്യത്തിനും ഓടി നടന്ന് നേതൃത്വം നല്കിയതോടൊപ്പം സെക്രട്ടറി ജോജി ജോസഫ് ഫേസ്ബുക് ലൈവിൽ തത്സമയ സംപ്രേക്ഷണത്തിനും നേതൃത്വം നൽകി. ഈ വർഷം മാഗ് നടത്തിയ 29- മത്തെ പരിപാടിയായിരുന്നു കാർണിവൽ.

കാര്ണിവലിനെ വൻ വിജയമാക്കിയ എല്ലാവർക്കും പ്രത്യേകിച്ച് പോൺസർമാർക്കും വിനോദ് വാസുദേവൻ നന്ദി രേഖപ്പെടുത്തി.

വിനോദ് വാസുദേവൻ (പ്രസിഡണ്ട്) ജോജി ജോസഫ് (സെക്രട്ടറി) മാത്യു കൂട്ടാലിൽ (ട്രഷറർ) റെനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ) കാർണിവൽ കോർഡിനേറ്റർമാരായ ജെയിംസ് തുണ്ടത്തിൽ, മൈസൂർ തമ്പി, മറ്റ് ബോർഡ് ഓഫ് ഡയറക്ടർസ് , ട്രസ്‌റ്റി ബോർഡ് അഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കാർണിവലിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *