ബിജെപിക്കെതിരായ ബദല്‍ തകര്‍ക്കുകയാണ് സിപിഎം ലക്ഷ്യം : കെ.സുധാകരന്‍

Spread the love

ദേശീയ രാഷ്ട്രീയം വിലയിരുത്തുന്നതില്‍ സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ദയനീയമായി പരാജയപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കോടികളുടെ ധൂര്‍ത്ത് നടത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനം സിപിഎം സംഘടിപ്പിച്ചത്. മുതലാളിത്വ പാര്‍ട്ടിക്ക് പോലും ഇത്രയും പണക്കൊഴുപ്പില്‍ സമ്മേളനം നടത്താന്‍ സാധിക്കില്ല. സമ്മേളനത്തിന് സിപിഎം കോടികള്‍ പൊടിക്കുമ്പോള്‍ ജീവിക്കാന്‍ വകയില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്.

തൊഴിലാളി താല്‍പ്പര്യം സംരക്ഷിക്കാത്ത മുതലാളിത്വ പാര്‍ട്ടിയായി സിപിഎം മാറി. കമ്മ്യൂണിസ്റ്റ് അടിസ്ഥാന തത്വങ്ങളില്‍ നിന്നും സിപിഎം വ്യതിചലിച്ചു.ബിജെപിക്ക് എതിരായ ബദല്‍ തകര്‍ക്കുക എന്ന ലക്ഷ്യമാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രതിഫലിച്ചത്.ആര്‍.എസ്.എസിനും ബിജെപിക്കുമെതിരെ ഒരുമിച്ചുള്ള മതേതര ചേരി രൂപപ്പെടണമെന്ന യാഥാര്‍ത്ഥ്യം തിരസ്‌കരിച്ച സമ്മേളനമാണ് കണ്ണൂരില്‍ സിപിഎം നടത്തിയത്.ആര്‍.എസ്.എസ്-ബിജെപി വര്‍ഗീയ ഭരണകൂടത്തിനെതിരായ ഏക പ്രതീക്ഷ കോണ്‍ഗ്രസ്സാണ്. അതിനെ തകര്‍ക്കാനുള്ള വഴിയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സ് തേടിയതെന്നും സുധാകരന്‍ പറഞ്ഞു.

കെ.റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് ജനങ്ങളെ മുഴുവന്‍ അണിനിരത്താന്‍ കെപിസിസി കര്‍മ്മ പദ്ധതി തയ്യാറാക്കി. കെ.റെയില്‍ വിരുദ്ധ രണ്ടാംഘട്ട സമരപരമ്പരകളുടെ ഭാഗമായി ജനങ്ങളിലേക്ക് നേരിട്ടിറങ്ങാനും കെപിസിസി തീരുമാനിച്ചു.സംസ്ഥാന വ്യാപകമായി 1500 കേന്ദ്രങ്ങളില്‍ ‘കേരള സംരക്ഷണ സദസ്സ്’ കോണ്‍ഗ്രസ് സംഘടിപ്പിക്കും.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവത്കരിക്കും.കെ.റെയില്‍ കടന്ന് പോകുന്ന ഇടങ്ങളില്‍ ഡിസിസി പ്രസിഡന്റുമാര്‍ പദയാത്ര നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

കേരളത്തിന്റെ ആശങ്ക പരിഹരിക്കാതെയാണ് സര്‍ക്കാര്‍ കെ.റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോയത്.കോണ്‍ഗ്രസ് ഉയര്‍ത്തിയ കെ.റെയില്‍ വേണ്ട, കേരളം മതിയെന്ന മുദ്രാവാക്യത്തിന് വന്‍ സ്വീകാര്യത ലഭിക്കുകയും ജനം ഏറ്റെടുക്കുകയും ചെയ്തു.സര്‍വ്വെകുറ്റികള്‍ പിഴുതെറിയാനുള്ള കെപിസിസിയുടെ ആഹ്വാനവും ജനം ഏറ്റെടുത്തു. മന്ത്രിമാര്‍ അല്ല മുഖ്യമന്ത്രി തന്നെ സര്‍വ്വെക്കല്ലിട്ടാലും ജനം അത് പിഴുതെറിയുമെന്നും പിണറായി വിജയന്റെ സ്വകാര്യ ഭൂമിയല്ല കേരളമെന്നും സുധാകരന്‍ പറഞ്ഞു.

ഏല്ലാതരത്തിലുമുള്ള വര്‍ഗീയതയും നാടിന് ആപത്താണ്.കോണ്‍ഗ്രസ്ആശയങ്ങളുടെ പ്രസക്തി വര്‍ധിച്ച കാലഘട്ടമാണിത്.സിപിഎമ്മിന്റെ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ രഹസ്യസഖ്യകക്ഷികളാണ് ഇപ്പോള്‍ പരസ്പരം വെട്ടിമരിക്കുന്നത്.’മതതീവ്രവാദത്തിനും അരുംകൊലകള്‍ക്കുമെതിരെ’ മാനവിക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശാന്തിപഥം എന്ന പേരില്‍ ജനകീയപ്രതിരോധം ആയിരങ്ങളെ പങ്കെടുപ്പിച്ച് ഏപ്രില്‍ 26 ചൊവ്വാഴ്ച പാലക്കാട് സംഘടിപ്പിക്കും.

വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് ആപല്‍ക്കരമാണ്.പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 60 രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ നടന്നു. ഇതില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങളും ഇക്കഴിഞ്ഞ പതിനാറു മാസത്തിനിടെ നടന്നതാണെന്നത് ഞെട്ടിക്കുന്നതാണ്.കഴിഞ്ഞ മൂന്ന് വര്‍ത്തിനിടെ 1019 പേരാണ് പലകാരണങ്ങള്‍ കൊണ്ട് കേരളത്തില്‍ കൊല്ലപ്പെട്ടത്.ഇതില്‍ പലതും തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. വര്‍ഗീയ ശക്തികളോടുള്ള മൃദുസമീപനവും പോലീസിലെ ക്രിമിനല്‍വത്കരണവും ഇതിനെല്ലാം കാരണമായി.കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരവിധി ക്രിമിനലുകള്‍ പരോളില്‍ ഇറങ്ങി വിലസുകയാണ്. മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടെ ഇവര്‍ പ്രതികളാണ്.മയക്കുമരുന്ന് ലോബിയുടെ ഹബ്ബായി കേരളം മാറി. നോക്കുകുത്തിയായ ഇന്റലിജന്‍സ് സംവിധാനം പരിച്ചുവിടുന്നതാണ് ഉചിതം.സാധാരണ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ന്നു. പോലീസ് സംരക്ഷണം മുഖ്യമന്ത്രിക്കും ക്രിമിനലുകള്‍ക്കും മാത്രമായി ചുരുങ്ങിയെന്നും സുധാകരന്‍ പരിഹസിച്ചു.

സി.യു.സികള്‍ രൂപീകരിക്കാനുള്ള സംഘടനാ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്.മെയ് 31 നകം മുഴുവന്‍ സിയുസികളും രൂപീകരിച്ച് പ്രഖ്യാപനം നടത്തും. 125000 സിയുസികള്‍ രൂപീകരിക്കാനാണ് ലക്ഷ്യം ഇടുന്നത്.ഇതിനകം 20089 സിയുസികള്‍ രൂപികരിച്ചു.100445 സിയുസി ഭാരവാഹികളെ കണ്ടെത്തി. ഇതില്‍ 21452 ഭാരവാഹികള്‍ സ്ത്രീകളാണ്. ഇത് കോണ്‍ഗ്രസ് സംഘടനാ ചരിത്രത്തിലാദ്യമാണ്.72960 പേര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുകയും അതില്‍ 58532 പുരുഷന്‍മാരും 14428 സ്ത്രീകളും പങ്കെടുക്കുകയും ചെയ്തു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ ഒന്നാം വര്‍ഷികത്തിനെതിരെ ശക്തമായ പ്രചാരണം നടത്തും. മെയ് മാസത്തില്‍ 25000 കേന്ദ്രങ്ങളില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം കോണ്‍ഗ്രസ് അവതരിപ്പിക്കും. കേരളത്തിലെ കാര്‍ഷിക മേഖലയുടെ പ്രതിസന്ധി പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഇടതുമുന്നണിയിലെ അനൈക്യം പ്രകടമാകുന്നതാണ് ഘടകകക്ഷി വകുപ്പുകളില്‍ സി ഐ റ്റി യു നടത്തുന്ന സമരങ്ങള്‍.ജനതാദള്‍ എസിന്റെ വൈദ്യുതി വകുപ്പിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഗതാഗതവകുപ്പിലും കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെ ജലവിഭവവകുപ്പിലും സി ഐ ടിയു പരസ്യ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും മൗനാനുവാദമുണ്ട്.രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷം വിപുലമായി ആഘോഷിക്കുമ്പോള്‍ ജീവല്‍ പ്രധാനമായ മൂന്ന് വകുപ്പികളില്‍ കെടുകാര്യസ്ഥതയാണെന്ന് സിപിഎം തന്നെ സ്ഥാപിച്ചിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ഡിജിറ്റില്‍ വഴി 13 ലക്ഷം പേരും കടലാസ് മെമ്പര്‍ഷിപ്പ് വഴി 22 ലക്ഷം പേരും കോണ്‍ഗ്രസ് അംഗത്വം എടുത്തെന്നും സുധാകരന്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *