നാന്‍സി പെലോസിയെ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നു വിലക്കി ആര്‍ച്ച് ബിഷപ്പ്

Spread the love

സാന്‍ഫ്രാന്‍സിസ്‌ക്കോ: യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നാന്‍സി പെലോസിയെ ഹോളി കമ്മ്യൂണിയന്‍ സ്വീകരിക്കുന്നതില്‍ നിന്നു വിലക്കി സാന്‍ഫ്രാന്‍സിസ്‌ക്കോ ആര്‍ച്ച് ബിഷപ്പ് സല്‍വറ്റോര്‍ കോര്‍ഡി ലിയോണ്‍ കല്‍പനയിറക്കി.

ഗര്‍ഭഛിദ്രത്തെ തുടര്‍ച്ചയായി പിന്തുണക്കുന്നതാണു വിലക്കേര്‍പ്പെടുത്തുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ കുറിച്ചു മേയ് 19ന് ആര്‍ച്ച് ബിഷപ്പും ചാന്‍സലറും ഒപ്പിട്ടു കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാമതു വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനപ്രകാരം ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതോടെ ആ കുഞ്ഞു രക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും മറിച്ചു കുഞ്ഞിനെ ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിക്കുന്നതു വലിയ കുറ്റമാണെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.

Picture2

ഏതവസ്ഥയിലും മനുഷ്യജീവന്റെ മഹത്വം കാത്തുസൂക്ഷിക്കാന്‍ ക്രിസ്ത്യാനികള്‍ ബാധ്യസ്ഥരാണ്.കത്തോലിക്കക്കാരനായ രാഷ്ട്രീയക്കാരന്‍ സഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്കെതിരെ നിലകൊള്ളുന്നതു തെറ്റാണ്. അവര്‍ അതിനെ കാത്തുസൂക്ഷിക്കേണ്ടവരാണ്. ആരെങ്കിലും ഇതിനെതിരെ പ്രവര്‍ത്തിച്ചാല്‍ അവരെ ചര്‍ച്ചിലെ വൈദികന്‍ നേരില്‍ കണ്ടു ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും തുടര്‍ന്നും വിശ്വാസ പ്രമാണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ദിവ്യകാരുണ്യം സ്വീകരിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ബാധ്യസ്ഥരാകും.

എന്നാല്‍ പിന്നീട് അവരുടെ പാപങ്ങളില്‍ അനുതപിച്ചു മുന്നോട്ടു വരികയാണെങ്കില്‍ ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ തടസ്സമുണ്ടാകുകയില്ലെന്നും കത്തില്‍ പറയുന്നു.നല്ലൊരു കത്തോലിക്കാ വിശ്വാസിയാണ് താന്നെന്നു നാന്‍സി പെലോസി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന പ്രസ്താവനകളാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടാകുന്നത് എന്നതാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ ആര്‍ച്ച് ബിഷപ്പിനെ നിര്‍ബന്ധമാക്കിയത്.

Author