സമകാലിക ഭാരതത്തിൽ രാമരാജ്യ ഭരണത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിപ്പിക്കുന്നത്: കേന്ദ്രമന്ത്രി വി. മുരളീധരൻ

Spread the love

ശ്രീരാമൻ കുടുംബത്തെയും വ്യക്തിജീവിതത്തെയുമല്ല രാജ്യത്തിനും ജനങ്ങൾക്കുമാണ് പ്രാധാന്യം നൽകിയത്. ഇന്ന് പലരും കുടുംബത്തെക്കുറിച്ച് പറയുമ്പോൾ രോഷം കൊണ്ട് വിറയ്ക്കുന്നതാണ് കാണാൻ കഴിയുന്നത്. യഥാർത്ഥ ഭരണാധികാരി വ്യക്തിബന്ധങ്ങൾക്കപ്പുറം രാഷ്ട്രത്തിനും ജനഹിതത്തിനുമാണ് പ്രാധാന്യം നൽകുന്നത്. സമകാലിക ഭാരതത്തിൽ രാമരാജ്യ ഭരണത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിപ്പിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ രാമനെപ്പോലെ സധൈര്യം സമചിത്തതയോടെ നേരിട്ട് വിജയിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് മന്ത്രി വി. മുരളീധരൻ പറഞ്ഞു. ഡോ. കെ. എസ്. രാധാകൃഷ്ണൻ രചിച്ച രാമായണം മനുഷ്യകഥാനുഗാനം എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ടി എച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പുസ്തകം പ്രകാശനം ചെയ്തു. ഭാരതീയ സംസ്കാരത്തിൻ്റെ കാതൽ അടങ്ങിയിട്ടുള്ള മഹത് ഗ്രന്ഥങ്ങളാണ് രാമായണവും മഹാഭാരതവും. അതിലൂടെ മാത്രമേ ഭാരത സംസ്കാരത്തിലേയ്ക്ക് ഏതൊരാൾക്കും പ്രവേശനം ലഭിക്കുകയുള്ളൂ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു. ദാനം ചെയ്യുന്നത് പൂർണ്ണമനസ്സോടെ വേണമെന്നും അധികാര സ്ഥാനങ്ങളിലിരിക്കുന്നവർ അത് രാഷ്ട്രീയക്കാരായാലും മതമേലധ്യക്ഷന്മാരായാലും സൂക്ഷ്മതയോടെയായിരിക്കണമെന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ. വി. തോമസ് പറഞ്ഞു. എന്ത് ചെയ്തും രാജ്യാധികാരം നേടുന്നതിനെക്കുറിച്ചല്ല മറിച്ച് എങ്ങനെ രാജ്യം ത്യജിക്കാൻ കഴിയും എന്നതിനെക്കുറിച്ചാണ് ശ്രീരാമനും ഭരതനും പരസ്പരം തർക്കിച്ചത്. ഇതാണ് സമകാലിക രാഷ്ട്രീയത്തിൽ ചിന്തിക്കേണ്ടതെന്ന് മറുപടി പ്രസംഗത്തിൽ ഗ്രന്ഥരചയിതാവ് ഡോ. കെ. എസ്. രാധാകൃഷ്ണൻ പറഞ്ഞു. എസ്. പ്രകാശ്, സി ജി രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.

അടിക്കുറിപ്പ്: ഡോ കെ എസ് രാധാകൃഷ്ണൻ രചിച്ച “രാമായണം മനുഷ്യകഥാനുഗാനം” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുന്നു.

 

Author