ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ്, പഠനോപകരണ വിതരണത്തിനു തുടക്കമായി

Spread the love

ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ്, പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സർക്കാർ മെഡിക്കൽ/ എഞ്ചിനീയറിംഗ് കോളേജുകളിൽ 2018-19, 2019-20, 2020-21, 2021-22 അധ്യയന വർഷങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയ പഠന മികവുള്ള വദ്യാർഥികൾക്കാണു ലാപ്‌ടോപ്പുകൾ വിതരണം ചെയ്തത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു പഠനോപകരണങ്ങളും നൽകും. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനതലത്തിൽ ഒരു കോടിയോളം രൂപ ചെലവഴിച്ച് ഏഴായിരത്തോളം കുട്ടികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

നിലവിലെ തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ചു ചുമട്ടുതൊഴിലാളി മേഖലയിൽ പരിഷ്‌കരണം നടപ്പാക്കണമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ നടത്തിയ ശ്രമങ്ങൾ രാജ്യത്തിനുതന്നെ മാതൃകയാണ്. ഇതിനായി വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. എളമരം കരീം എം.പി, ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ ആർ. രാമചന്ദ്രൻ, ചീഫ് എക്‌സിക്യൂട്ടീവ് കെ. ശ്രീലാൽ, ആർ. ചന്ദ്രശേഖരൻ, വിജയമ്മ, എൻ. സുന്ദരൻ പിള്ള, ബോർഡ് അംഗങ്ങൾ, ജീവനക്കാർ, തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.മന്ത്രി ഇടപെട്ടു: ആദിവാസി കുടുംബത്തിന് റേഷൻ വീട്ടിലെത്തി

പത്തനംതിട്ട ജില്ലയിൽ ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി സഹോദരങ്ങളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് ഭക്ഷ്യ ധാന്യങ്ങൾ ഇവരുടെ വീട്ടിലെത്തി. തങ്ക കേശവൻ, തങ്കമണി എന്നിവരടങ്ങുന്ന ആറംഗ കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുന്നു എന്ന വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. റാന്നി താലൂക്ക് സപ്ലൈ ഓഫീസർ പ്രദേശത്തെത്തി ഓരോ കുടുംബത്തിനും 41 കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്തു. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ തങ്ക കേശവൻ, തങ്കമണി എന്നിവർ ഒരാഴ്ചയോളം റാന്നി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നുവെന്ന് മനസിലായി. ഈ സമയത്ത് ഊരിൽ വന്യമൃഗ ശല്യം ഉണ്ടാവുകയും റേഷൻ സാധനങ്ങൾ നശിപ്പിക്കപ്പെടുകയുമായിരുന്നു. ഈ സാഹചര്യമാണ് കുടുംബത്തെ പ്രതികൂലമായി ബാധിച്ചത്.

 

Author