തൊഴിലാളികളെ നിയമിക്കാനുള്ള ചുമതല തൊഴിലുടമയ്ക്ക്, തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ ഇടപെടേണ്ട : മന്ത്രി വി ശിവൻകുട്ടി

Spread the love

തൊഴിലാളികളെ നിയമിക്കാനുള്ള ചുമതല തൊഴിലുടമയ്ക്കാണെന്നും തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വൻകിട നിർമ്മാണ സൈറ്റുകളിൽ തൊഴിലാളി നിയമനത്തിൽ ട്രേഡ് യൂണിയനുകൾ ഇടപെടുന്നു എന്ന ഒരു സ്ഥിതി ഉണ്ട്. ഒരു തൊഴിൽ സംരംഭത്തിൽ അനുയോജ്യരായ തൊഴിലാളികളെ നിയമിക്കുവാനുള്ള അവകാശം തൊഴിലുടമകൾക്ക് ആണ്

എന്ന് സംസ്ഥാനം അംഗീകരിച്ച തത്വമാണ്. ആ അവകാശം ട്രേഡ് യൂണിയനുകൾ ഏറ്റെടുക്കുന്നത് തെറ്റായ പ്രവണതകൾക്ക് വഴിയൊരുക്കും.ഇതു സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ മന്ത്രി ലേബർ കമ്മിഷണറോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേർന്ന വ്യവസായ ബന്ധബോർഡ് യോഗത്തിലാണ് ബോർഡ് ചെയർമാൻ കൂടിയായ മന്ത്രി ഇക്കാര്യം അറിയിച്ചത്.

തൊഴിലാളികളുടെ അവകാശസംരക്ഷണത്തിൽ സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. എന്നാൽ സംസ്ഥാനത്തിന്റെ വികസനസൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഒരു ഭാഗത്തു നിന്നും അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിൽ അന്തരീക്ഷത്തിൽ ആരോഗ്യകരമായ മാറ്റം ഉണ്ടായതായും ബോർഡ് വിലയിരുത്തി.

സംസ്ഥാനത്തെ തൊഴിൽ മേഖലയിലെ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച് ചെയ്ത് പരിഹാരം കാണുന്നതിനായി രൂപീകരിച്ച സമിതിയുടെ യോഗം മൂന്ന് മാസത്തിലൊരിക്കൽ കൂടുന്നതിന് യോഗത്തിൽ തീരുമാനമായി. തോട്ടം ലയങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് തൊഴിൽ വകുപ്പും വ്യവസായവകുപ്പും സംയുക്തമായി പരിശോധിച്ച് തീരുമാനമെടുക്കും. ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമാക്കുന്നതിന് ചെയർമാൻമാർ, എക്സിക്യുട്ടീവ് ഓഫീസർമാർ തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗം ചേരും. മിനിമം വേതനം നിഷേധിക്കുന്നത് സംബന്ധിച്ച പരാതികളെ ഗൗരവമായി കാണും. പരമ്പരാഗത തൊഴിൽമേഖലകളെ ആധുനീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ മന്ത്രിയും കോ ചെയർമാനുമായ പി രാജീവ്, എളമരം കരീം എം പി, തൊഴിലാളി സംഘടനാ പ്രതിനിധികളായ ആനത്തലവട്ടം ആനന്ദൻ, ആർ ചന്ദ്രശേഖരൻ ,കെ പി രാജേന്ദ്രൻ, പി നന്ദകുമാർ എം എൽ എ , എ എ അസീസ്, എം പി രാജീവൻ, എം ബി സത്യൻ, ബിജു രമേശ്,എൻ അഴകേശൻ, മനയത്ത് ചന്ദ്രൻ, കെ പി മുഹമ്മദ് അഷറഫ്,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചുമട്ടുതൊഴിൽ മേഖലയിൽ പരിഷ്‌കരണം ആവശ്യം: തൊഴിൽ മന്ത്രി വി ശിവൻകുട്ടി

മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ചുമട്ടുതൊഴിൽ മേഖലയെ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആധുനിക യന്ത്ര സാമഗ്രികൾ ഉപയോഗിക്കുന്നതിന്റെ വൈദഗ്ദ്ധ്യ കുറവ് മൂലം ചുമട്ടു തൊഴിലാളികൾക്ക് അവരുടെ തൊഴിൽ നഷ്ടപ്പെട്ടു പോകുവാനുള്ള സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആധുനിക യന്ത്ര സാമഗ്രികളും അനുബന്ധ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിനു ആവശ്യമായ പരിശീലനവും അറിവും തൊഴിലാളികൾക്ക് നൽകാൻ ചുമട്ടു

തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്കുള്ള പഠനോപകരണങ്ങളുടെയും ലാപ്ടോപ്പിന്റെയും വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ചുമട്ടു തൊഴിൽ രംഗത്ത് മുമ്പ് പരാതികളും ആക്ഷേപങ്ങളും ഇപ്പോൾ വിരളമാണെന്നും ഈ രംഗത്തെ അനാരോഗ്യ പ്രവണതകൾ തീർ്ത്തും ഇല്ലാതാക്കാൻ തൊഴിൽ വകുപ്പ് നിരന്തര ഇടപെടലുകൾ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. ഇതിനായി പുതുതായി പുറത്തിറക്കിയ തൊഴിൽ സേവാ ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താനാവും. പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ചുമട്ടു തൊഴിൽ സംബന്ധിച്ച പരാതികൾ നൽകാനുള്ള സൗകര്യം ആപ്പിൽ ലഭ്യമാണ്. ബന്ധപ്പെട്ട തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥന് എസ്.എം.എസ്. അലർട്ടായി ലഭിക്കുന്ന പരാതിയിൽ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് മാഹാമാരി പോലെയുള്ള ദുരന്തസമയങ്ങളിലെല്ലാം തൊഴിലാളി സമൂഹം കാഴ്ചവെച്ച സേവനം കേരളത്തിന് ഒരിക്കലും മറക്കാൻ കഴിയുന്ന ഒന്നല്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗതാഗതവകുപ്പ് മന്ത്രി അഡ്വ ആന്റണി രാജു പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെ സമഗ്രവികസനത്തിന് എന്നും ഒപ്പം നിൽക്കുന്ന ചുമട്ടുതൊഴിലാളി ക്ഷേമനിധിബോർഡ് സംസ്ഥാനത്തെ മികച്ച ക്ഷേമനിധി ബോർഡുകളിലൊന്നാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ അൺ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികളുടെ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും സർക്കാർ മെഡിക്കൽ എൻജിനീയറിംഗ് കോളജുകളിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നേടിയ അർഹരായ കുട്ടികൾക്കുള്ള ലാപ്‌ടോപ്പുകളും തൊഴിൽ മന്ത്രി വിതരണം ചെയ്തു. ചടങ്ങിൽ എളമരം കരീം എം പി, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ, ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.അഡി ലേബർ കമ്മിഷണറും ബോർഡ് ചീഫ് എക്‌സിക്യൂട്ടീവുമായ കെ ശ്രീലാൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ ,തൊഴിലുടമ പ്രതിനിധികൾ,ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 

 

Author