ഭരണഘടനാ സംരക്ഷണം നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രധാന മുദ്രാവാക്യമാകണം : മുഖ്യമന്ത്രി

Spread the love

ഭരണഘടനാ സംരക്ഷണമെന്നതു നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രധാന മുദ്രാവാക്യമായി മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സംരക്ഷണത്തിനു വലിയ ജനകീയ ക്യാംപെയിൻ ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹിക അസമത്വങ്ങൾക്കും വേർതിരിവുകൾക്കുമെതിരേ വ്യക്തമായ നിലപാടുള്ളതാണു രാജ്യത്തിന്റെ ഭരണഘടനയെന്നു മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് ഇത് ഏറ്റവും അനുഗുണമാണ്. അയിത്തം, തീണ്ടൽ, തൊടീൽ തുടങ്ങിയവയെയെല്ലാം നിയമവിരുദ്ധമാക്കുകയും ഇക്കാര്യങ്ങൾക്കു നിഷ്‌കർഷിക്കുന്നവർക്കെതിരേ നിയമ നടപടികൾക്കാവശ്യമായ സാഹചര്യമൊരുക്കുകയും സാമൂഹ്യ നീതി ഉറപ്പാക്കുകയും ചെയ്യുന്നതു ഭരണഘടനയാണ്. ഭരണഘടനയ്ക്കെതിരേ ഇന്ന് ആസൂത്രിത നീക്കങ്ങൾ രാജ്യത്തുണ്ടാകുന്നുണ്ട്. നാം പൊരുതി നേടിയ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കുമെതിരായാണ് അവ ആത്യന്തികമായി സംഭവിക്കുന്നതെന്നു കാണാതിരിക്കരുത്. അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കാനാണു ഭരണഘടനയ്‌ക്കെതിരായ നീക്കമെന്നു തിരിച്ചറിയണം.
ഭരണഘടനയെ സംരക്ഷിക്കുമ്പോൾത്തന്നെ നിലവിലുള്ള നിയമങ്ങൾ മനസിലാക്കുകയെന്നതും പ്രധാനമാണ്. നിയമ സാക്ഷരതാ യജ്ഞം ഇന്നത്തെ കാലം ആവശ്യപ്പെടുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം രാജ്യം വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 13, 14, 15 തീയതികളിൽ വീടുകളിൽ ദേശീയ പതാക ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. കഴിയാവുന്നത്ര എല്ലാവരും ഇതിൽ പങ്കാളികളാകണം.

പരമദരിദ്രരായ 60000ൽപ്പരം കുടുംബങ്ങൾ ഇപ്പോൾ കേരളത്തിലുണ്ട്. ഇവരെ പരമ ദരിദ്രാവസ്ഥയിൽനിന്നു മോചിപ്പിക്കുകയെന്നതാണു അടുത്ത ലക്ഷ്യം. ഇതിനുള്ള നടപടികളിലേക്കു സർക്കാർ ഉടൻ കടക്കും. നാടിനെ വിജ്ഞാന സമ്പദ് ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനുള്ള വലിയ ലക്ഷ്യത്തിലേക്കു സർക്കാർ നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസ്‌കറ്റ് ഹോട്ടലിൽ നടന്ന പൊതുയോഗത്തിൽ സമിതി ചെയർമാനും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയുമായി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കെ. ശാന്തകുമാരി എം.എൽ.എ, മുൻ എം.പി. കെ. സോമപ്രസാദ്, പുന്നല ശ്രീകുമാർ, പി. രാമഭദ്രൻ, പി.ആർ. ദേവസാദ് തുടങ്ങിയവർ പങ്കെടുത്തു.നവോത്ഥാന സംരക്ഷണ സമിതിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ സംബന്ധിച്ച കരട് യോഗം ചർച്ച ചെയ്തു. കരട് സംബന്ധിച്ച അഭിപ്രായങ്ങൾ ക്രോഡീകരിക്കുന്നതിനും പരിശോധിക്കുന്നതിനും സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായും മുൻ എം.പി. കെ. സോമപ്രസാദ് കൺവീനറായും ആറംഗ സബ് കമ്മിറ്റി രൂപീകരിച്ചു. ഈ മാസം 15 വരെ സബ് കമ്മിറ്റിക്ക് നിർദേശങ്ങൾ സമർപ്പിക്കാം.

Author