നാടിന്റെ പുരോഗതിയിൽ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കണമെന്നു സിവിൽ സർവീസ് ജേതാക്കളോട് മുഖ്യമന്ത്രി

Spread the love

ശക്തമായ ഔദ്യോഗിക നടപടികളിലൂടെ നാടിന്റെ പുരോഗതിയിൽ തങ്ങളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ സർവീസ് പരീക്ഷാ വിജയികളെ ആഹ്വാനം ചെയ്തു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ കേരള (സി.സി.ഇ.കെ) യുടെ കീഴിൽ സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ നിന്ന് പരിശീലനം ലഭിച്ചവരിൽ കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ്, ഫോറസ്റ്റ് സർവീസ് പരീക്ഷകളിലെ റാങ്ക് ജേതാക്കളായവർക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.

സാമൂഹികമായ ഐക്യം നാടിന്റെ മുന്നേറ്റത്തിനു പ്രധാനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ ഇപ്പോൾ സാമൂഹിക ഐക്യം തകർക്കുന്ന പ്രവണതകൾ ഉണ്ട്. ഇതിനെതിരേ ശക്തമായ നടപടികൾ ഔദ്യോഗിക ജീവിതത്തിൽ എടുക്കാൻ സാധിക്കണം. അതിലൂടെ മാത്രമേ നാടിന്റെ പുരോഗതി, മതനിരപേക്ഷത നിലനിർത്തൽ എന്നിവ സാധ്യമാകു. അങ്ങനെ പ്രവർത്തിക്കുമ്പോഴാണ് ആർജ്ജിച്ച വിദ്യാഭ്യാസവും തിളക്കമുള്ള വിജയങ്ങളും പൂർണ്ണതോതിൽ അർത്ഥവത്താവുന്നത് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സിവിൽ സർവീസ് മേഖലയുടെ പ്രത്യേകത അഴിമതി വലിയ തോതിൽ ബാധിക്കാറില്ല എന്നതാണ്. അഴിമതി സ്വജീവിതത്തിൽ ഉണ്ടാവില്ല എന്ന് ഉറപ്പിക്കുക മാത്രമല്ല അഴിമതിയെ പ്രോത്സാഹിപ്പിക്കാത്ത നിലപാട് സർവ്വീസ് ജീവിതത്തിൽ ഉടനീളം പുലർത്തണം. അഴിമതിയിൽ ഒന്നു കാൽ വഴുതിയാൽ പിന്നെ നേരെയാക്കാൻ പ്രയാസമാണെന്നു മനസിലാക്കണം. അതിനാൽ തുടക്കം മുതലേ നല്ല ജാഗ്രത പുലർത്തണം-മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.

നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത വിധം സാമൂഹിക, സാമ്പത്തിക സമത്വം പൂർണമായും ഇനിയും കൈവരിക്കേണ്ടതുണ്ട്. അത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന രീതിയിൽ ഔദ്യോഗിക കൃത്യനിർവഹണം നടത്തണം. മനുഷത്വം മുൻനിർത്തിയുള്ള പരിശോധനാ രീതി ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുവിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റത്തിന്റെ ഭാഗമായാണ് കൂടുതൽ ചെറുപ്പക്കാർ സംസ്ഥാനത്ത് ഇന്ന് സിവിൽ സർവീസ് മേഖല ലക്ഷ്യമിടുന്നത്. പൊതുസേവന രംഗം പ്രാധാന്യമുള്ള ഒന്നാണെന്ന് അവർ മനസ്സിലാക്കുന്നു. അക്കാദമിയുടെ വരവോടെ ചെറുപ്പക്കാരുടെ സിവിൽ സർവീസ് ലക്ഷ്യം വലിയ തോതിൽ സാക്ഷാത്കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതനുസരിച്ച് സംസ്ഥാന സർക്കാർ അക്കാദമി പ്രവർത്തനം വിപുലീകരിച്ചു. മികച്ച ലൈബ്രറി, സിവിൽ സർവീസ് നേടിയവരുടെ വ്യക്തിഗത ക്ലാസുകൾ, അനുഭവം പങ്കിടൽ എന്നിവ പഠിതാക്കൾക്ക് പുതിയ അനുഭവമായി. അക്കാദമിയുടെ സബ്ബ് സെന്ററുകൾ എല്ലാ ജില്ലകളിലും തുടങ്ങാനും സാധിച്ചു.

പഴയതിൽ നിന്നു വ്യത്യസ്തമായി നാട്ടിൻപുറങ്ങളിലെ അതിസാധാരണ കുടുംബങ്ങളിൽ നിന്നും ധാരാളം യുവതീയുവാക്കൾ സിവിൽ സർവീസ് മേഖലയിലേക്ക് വരുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അഭിപ്രായപ്പെട്ടു. അത്തരം മാറ്റം അങ്ങേയറ്റം സ്വാഗതാർഹമാണ്. സ്വകാര്യ പരിശീലന സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഫീസ്, മികച്ച ആനുകൂല്യങ്ങൾ, അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ യാത്ര, താമസം, പട്ടികജാതി/ വർഗ വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം, പൊന്നാനി സബ്ബ്സെന്ററിൽ 50 ശതമാനം മുസ്ലിം സംവരണം എന്നീ ഘടകങ്ങൾ ധാരാളം പേരെ സിവിൽ സർവീസ് അക്കാദമിയിലേക്ക് ആകർഷിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

സിവിൽ സർവീസ് രംഗത്ത് കേരളം വലിയ മുന്നേറ്റം കൈവരിച്ചതായി ആശംസയർപ്പിച്ച് സംസാരിച്ച ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് പറഞ്ഞു. പല സംസ്ഥാനങ്ങളിലും കളക്ടർ സ്ഥാനത്തൊക്കെ മലയാളികളാണ്. സ്തുത്യർഹമായ പ്രവർത്തനത്തിലൂടെ അവർ ആദരം നേടുന്നത് നമുക്ക് അഭിമാനകരമാണ്.

സിവിൽ സർവീസ് പരീക്ഷാ വിജയികളായ 27 പേരും ഫോറസ്റ്റ് സർവീസ് പരീക്ഷാ വിജയികളായ മൂന്ന് പേരും മുഖ്യമന്ത്രിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചു. ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, സി.സി. ഇ.കെ ഡയറക്ടർ വി. വിഘ്‌നേശ്വരി എന്നിവർ പങ്കെടുത്തു.

Author