ഇയാന്‍ ചുഴലിദുരന്തത്തിനിടയില്‍ മോഷണത്തിനു ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

Spread the love

ഫോര്‍ട്ട് മയേഴ്സ്(ഫ്ളോറിഡ): ഫ്ളോറിഡാ ഫോര്‍ട്ട് മയേഴ്സില്‍ ഇയാന്‍ ചുഴലിയുടെ ഭീകരത അനുഭവിക്കേണ്ടി വന്ന നിസ്സഹായരെ മോഷണത്തിലൂടെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച സ്ഥലവാസികളായ യുവാക്കളെ ബീച്ച് പോലീസ് അറസ്റ്റു ചെയ്തു. ഫോര്‍ട്ട് മേയേഴ്സ് ബീച്ച് കവര്‍ച്ച ചെയ്യാന്‍ എത്തിയവരായിരുന്ന യുവാക്കളെന്നും അവരെ കയ്യാമം വെച്ചു ബീച്ചിനു സമീപം ഇരുത്തിയിരിക്കുന്നതായി സെപ്റ്റംബര്‍ 30 വ്യാഴാഴ്ച പോലീസ് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

തകര്‍ത്തടിഞ്ഞ കെട്ടിട കൂബാരങ്ങളില്‍ നിന്നും മോഷണം നടത്തുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും, ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്തു കേസ്സെടുക്കുമെന്നും പോലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പരിസര പ്രദേശത്തുള്ള ഗ്യാസ് സ്റ്റേഷനില്‍ മോഷണം നടത്താന്‍ ശ്രമിച്ചവരെ കയ്യോടെ പിടികൂടി അറസ്റ്റു രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

ചുഴലിയുടെ ദുരന്തം അനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിനും, ആശ്വാസം പകരുന്നതിനും 85,000 എമര്‍ജന്‍സി ജീവനക്കാരെയാണ് ഫ്ളോറിഡായില്‍ വിന്യസിച്ചിട്ടുള്ളത്. ചുഴലിക്കു മുമ്പു ഒഴിഞ്ഞുപോകണമെന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിരുന്നുവെങ്കിലും പലരും അവരുടെ വീടുകള്‍ വിട്ടുപോകുവാന്‍ തയ്യാറാകാതിരുന്നത് കൂടുതല്‍ അപകടം വരുത്തിവെച്ചതായും അധികൃതര്‍ പറഞ്ഞു. ഇയാന്‍ ചുഴലിയില്‍ എത്രമാത്രം നാശനഷ്ടം സംഭവിച്ചുവെന്നതിന്റെ കണക്കെടുപ്പുകള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

 

Author