കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തിന് ഗവര്‍ണറുടെ കാല് പിടിച്ചപ്പോള്‍ പിണറായിയുടെ സംഘപരിവാര്‍ വിരുദ്ധത എവിടെയായിരുന്നു? – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം 24/10/2022.

പ്രതിപക്ഷ നിലപാട് വിഷയാധിഷ്ഠിതം.

നിയമവിരുദ്ധ നിയമനങ്ങള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒറ്റക്കെട്ടായി നടത്തിയത്; കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തിന് ഗവര്‍ണറുടെ കാല് പിടിച്ചപ്പോള്‍ പിണറായിയുടെ സംഘപരിവാര്‍ വിരുദ്ധത എവിടെയായിരുന്നു? പ്രതിപക്ഷ നിലപാട് വിഷയാധിഷ്ഠിതം; സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് പ്രതിപക്ഷമായിരിക്കും.

കൊച്ചി : സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ ആരോപിക്കുന്ന ഗവര്‍ണറുമായി ഒന്നിച്ച് ചേര്‍ന്നാണ് സര്‍വകലാശാലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംഘപരിവാര്‍ അജണ്ടയെ കേരളത്തില്‍ എക്കാലവും ഏറ്റവും ശക്തിയായി എതിര്‍ക്കുന്നത് പ്രതിപക്ഷമാണ്. ഗവര്‍ണറുടെ നടപടികളെ വിഷയാധിഷ്ഠിതമായി മാത്രമാണ് പ്രതിപക്ഷം എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്തിട്ടുള്ളത്. മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍, ഭരണകക്ഷിയേക്കാള്‍ ശക്തിയായി, അങ്ങനെയൊരു അധികാരം ഗവര്‍ണര്‍ക്ക് ഇല്ലെന്ന് പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമാണ്. സി.ഐ.എയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അജണ്ട ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചപ്പോള്‍, ആ ഗവര്‍ണറെ നിയമസഭയില്‍ തടഞ്ഞത് കേരളത്തിലെ യു.ഡി.എഫാണ്.

കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനം ഗൂഡാലോചനയുടെ ഭാഗമായി ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയതാണ്. മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ക്കണ്ട്, ഇത് എന്റെ ജില്ലയാണ്, എന്റെ സ്വന്തം സ്ഥലമാണ്, എന്റെ വൈസ് ചാന്‍സലറെ വയ്ക്കണം എന്ന് പറഞ്ഞപ്പോള്‍ എവിടെ പോയി പിണറായി വിജയന്റെ സംഘപരിവാര്‍ വിരുദ്ധത? സംഘപരിവാറിന്റെ കേരളത്തിലെ പ്രതിനിധിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന ഈ ഗവര്‍ണറുമായി ചേര്‍ന്നാണ് സര്‍വകലാശാലകളില്‍ നിയമവിരുദ്ധമായ നിയമനങ്ങള്‍ നടത്തിയത്. യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടാണ് വി.സിമാരെ നിയമിക്കുന്നതെന്ന് ഉറച്ച നിലപാടാണ് പ്രതിപക്ഷം തുടക്കം മുതല്‍ക്കെ സ്വീകരിച്ചത്. നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ട് നിന്നതിന്റെ പോരില്‍ ഗവര്‍ണറെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് പ്രതിപക്ഷമാണ്. ഗവര്‍ണര്‍ വ്യക്തിപരമായി ഏറ്റവുമധികം അധിക്ഷേപിച്ചതും പ്രതിപക്ഷ നേതാവിനെയാണ്. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഒരു അധിക്ഷേപവും പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവിനെതിരെ തുടര്‍ച്ചയായി ഗവര്‍ണര്‍ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിട്ടും അതിനെതിരെ ഒരു വാക്ക് പോലും മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ. അന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കൊപ്പം നിന്ന് ഇതിനൊക്കെ കൂട്ട് നില്‍ക്കുകയായിരുന്നു. നിയമവിരുദ്ധമായ പ്രവൃത്തി ആര് നടത്തിയാലും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യും. സുപ്രീം കോടതി വിധി വന്നപ്പോള്‍ മാത്രമാണ് ഗവര്‍ണറുടേത് സംഘപരിവാര്‍ മുഖമെന്ന് പറയുന്നത്. നാളെ ഏതെങ്കിലും സംഘവരിവാര്‍ പ്രതിനിധിയെ വി.സിയാക്കാനോ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനോ ഗവര്‍ണര്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത് കേരളത്തിലെ പ്രതിപക്ഷമായിരിക്കും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഗവര്‍ണറുമായി ഏറ്റവുമധികം ഏറ്റുമുട്ടിയിട്ടുള്ളത് പ്രതിപക്ഷമാണ്. സര്‍ക്കാര്‍ ചെയ്ത തെറ്റ് പുറത്താകുമ്പോള്‍ മാത്രമാണ് അവര്‍ ഗവര്‍ണറുമായി ഏറ്റുമുട്ടുന്നത്.

സുപ്രീം കോടതി വിധി സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും അതിലെ വാക്കുകള്‍ വ്യക്തമാണ്; ഏതൊക്കെ സര്‍വകലാശാലകളിലാണോ യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വി.സിമാരെ നിയമിച്ചിട്ടുള്ളത്, ആ നിയമങ്ങളെല്ലാം നിയമിച്ചപ്പോള്‍ തന്നെ നിയമവിരുദ്ധമായെന്നാണ് (Void Ab Initio)വിധിയില്‍ പറഞ്ഞിരിക്കുന്നത്. കേരളത്തിലെ 9 സര്‍വകലാശാലകളിലെയും വി.സിമാരുടെ നിയമനം സുപ്രീം കോടതി വിധി അനുസരിച്ച് Void Ab Initio ആണ്. അതായത് നിയമം ലംഘിച്ച് നടപ്പാക്കിയ നിയമനങ്ങള്‍ അപ്പോള്‍ തന്നെ നിയമവിരുദ്ധമായി. ഈ സാഹചര്യത്തില്‍ നിയമവിരുദ്ധമായി നിയമിക്കപ്പെട്ട വി.സിമാര്‍ എങ്ങനെയാണ് തുടരുന്നത്? ഇതു തന്നെയാണ് കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാല വി.സിമാരുടെ കാര്യത്തില്‍ പ്രതിപക്ഷം പറഞ്ഞത്. മൂന്ന് മുതല്‍ അഞ്ച് പേരുടെ പാനല്‍ നല്‍കണമെന്ന് പറയുമ്പോള്‍ ഒറ്റപ്പേരാണ് കൊടുത്തത്. അക്കാദമീഷ്യന്‍മാര്‍ മാത്രം സെര്‍ച്ച് കമ്മിറ്റിയില്‍ വരണമെന്ന് യു.ജി.സി നിഷ്‌ക്കര്‍ഷിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയെ വയ്ക്കുന്നു. സര്‍വകലാശാലയുമായി ബന്ധമുള്ള ആരും സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന മാനദണ്ഡവും സര്‍ക്കാര്‍ അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെ സര്‍വകലാശാലകളില്‍ അധ്യാപകരായി പിന്‍വാതിലിലൂടെ നിയമിക്കുന്നതിന് വേണ്ടി മാത്രമാണ് ഇഷ്ടക്കാരെ വൈസ് ചാന്‍സലര്‍മാരാക്കാന്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടുന്നതും ഗവര്‍ണറുമായി ഒത്തുചേര്‍ന്നതും.

9 സര്‍വകലാശാലയിലെയും വി.സിമാരുടെയും ക്രമരഹിതമാണ്. ഇത് ഒരു വര്‍ഷമായി കേരളത്തിലെ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. അത് തന്നെയാണ് സുപ്രീം കോടതിയും ഇപ്പോള്‍ ശരി വച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ വി.സിമാരോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടണം. എന്നിട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വി.സിമാരെ നിയമിക്കണം. ഉന്നത വിദ്യാഭ്യാസരംഗത്തെ കലുഷിതമാക്കിയതിന്റെ ഉത്തരവാദി, നിയമം ലംഘിച്ച് വി.സിമാരെ പിന്‍വാതിലിലൂടെ നിയമിച്ച സര്‍ക്കാരാണ് ഒന്നാം പ്രതി, രണ്ടാം പ്രതി ഗവര്‍ണറും.

സുപ്രീം കോടതി വിധിയുടെയും യു.ഡി.എഫ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സ്വീകരിച്ച നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് വി.സിമാരുടെ നിയമനം ക്രമവിരുദ്ധമാണെന്ന് പ്രതിപക്ഷം പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ വ്യത്യസ്ത അഭിപ്രായമില്ല. ഗവര്‍ണര്‍ തന്നെ വി.സിമാരെ മാറ്റണമെന്ന നിലപാടൊന്നും യു.ഡി.എഫിനില്ല. നിയമവിരുദ്ധമായും ക്രമവിരുദ്ധമായും നടന്ന നടപടിക്രമങ്ങള്‍ സുപ്രീം കോടതി വിധി പ്രകാരം ഇനി നിലനില്‍ക്കില്ല. അതുകൊണ്ട് വി.സിമാര്‍ സ്വയം സ്ഥാനം ഒഴിയുകയോ അവരെ ആരെങ്കിലും രാജിവയ്പ്പിക്കുകയോ ചെയ്താല്‍ മതി. സുപ്രീം കോടതി വിധി എല്ലാവര്‍ക്കും ബാധകമാണ്. സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചാണ് നിയമത്തെ പോലും വെല്ലുവിളിച്ച് ഈ വൃത്തികേടുകളൊക്കെ കാണിച്ചത്. ഇപ്പോള്‍ രണ്ടായി ഏറ്റുമുട്ടുകയാണ്. മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം കണ്ട് എല്ലാം ഒത്തുതീര്‍ക്കലായിരുന്നു പതിവ്. ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ഗവര്‍ണറോട് യു.ഡി.എഫ് നേരിട്ട് ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി കാണുകയും ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. നിയമസഭയില്‍ പ്രതിപക്ഷം ബില്ലിനെ ശക്തിയുക്തം എതിര്‍ത്തു. ഇപ്പോഴാണ് ഗവര്‍ണര്‍ പറയുന്നത് ബില്ലില്‍ ഒപ്പുവയ്ക്കില്ലെന്ന് പറയുന്നത്. മുഖ്യമന്ത്രി ഗവര്‍ണറെ നേരിട്ട് കണ്ടാണ് എല്ലാ വി.സിമാരെയും നിയമിച്ചത്. അന്നൊന്നും സംഘപരിവാര്‍ വിരുദ്ധത ഇല്ലായിരുന്നു.

യു.ജി.സി മാനദണ്ഡം ഞങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന രസകരമായ വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. നിയമം വന്ന് ആറ് മാസമായിട്ടും സ്വീകരിച്ചില്ലെങ്കില്‍ അത് സ്വീകരിച്ചതായി കണക്കാക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര നിയമങ്ങളാണ് എപ്പോഴും ബാധകമാകുന്നത്. ഗവര്‍ണറുടെ സ്റ്റാഫില്‍ അറിയപ്പെടുന്നൊരു സംഘപരിവാറുകാരനെ നിയമിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒപ്പിട്ടു കൊടുത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സംഘപരിവാര്‍ വിരുദ്ധത പറയുന്നത്. മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ വിരുദ്ധത കേരളത്തിലെ പ്രതിപക്ഷത്തിനെ പഠിപ്പിക്കാന്‍ വരേണ്ട. സംഘപരിവാറുമായി സൗകര്യം പോലെ അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ് പിണറായി വിജയന്‍. ധാരണയുള്ളത് കൊണ്ടാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പോലും ഇ.ഡി അന്വേഷിക്കാത്തത്. ലാവലിന്‍ കേസ് മുപ്പത്തിമൂന്നാം തവണയും മാറ്റിവച്ചത് ബി.ജെ.പിയുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്.

കേരളത്തിലെ യു.ഡി.എഫിന്റെ നിലപാടാണ് വ്യക്തമാക്കിയത്. കേന്ദ്രത്തിനെതിരെ കേരള നേതൃത്വമെന്നോ കോണ്‍ഗ്രസിനെതിരെ മുസ്ലീംലീഗെന്നോയുള്ള അടിക്കുറിപ്പാണ് ചില മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള പ്രസ്താവ ഇറക്കാന്‍ പറ്റില്ല. പക്ഷെ എല്ലാ പ്രസ്തവനകളുടെയും ഉള്ളടക്കം ഒന്നാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി കത്ത് കൊടുക്കുകയും മുഖ്യമന്ത്രി നേരില്‍ക്കണ്ട് കാല് പിടിക്കുകയും ചെയ്തത് കൊണ്ടല്ലേ കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം ലഭിച്ചതെന്ന് മുഖ്യമന്ത്രിയോട് ചോദിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകനും തയാറായില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഇത്രനാള്‍ എന്തായിരുന്നു ഏര്‍പ്പാടെന്ന് ആദ്യം അന്വേഷിക്ക്. അല്ലാതെ യു.ഡി.എഫിന് മേല്‍ കുതിരകയറാന്‍ വരേണ്ട.

Author