ഗവര്‍ണ്ണറുടെ കെെകളും ശുദ്ധമല്ല : കെ.സുധാകരന്‍ എംപി

Spread the love

ഇടതുപക്ഷ സര്‍ക്കാരിന്‍റെ സ്വജനപക്ഷ നിലപാടിന് അനുകൂല നിലപാട് സ്വീകരിച്ച ഗവര്‍ണ്ണറുടെ കെെകളും ശുദ്ധമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിയമനം ലഭിച്ച വെെസ് ചാന്‍സിലര്‍മാര്‍ രാജിവെയ്ക്കണമെന്ന ഗവര്‍ണ്ണറുടെ നടപടി സ്വാഗതാര്‍ഹമാണ്. വിസി നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. വ്യവസ്ഥകള്‍ ലംഘിച്ച് വിസിമാര്‍ക്ക് നിയമനം നല്‍കിയതില്‍ ഗവര്‍ണ്ണര്‍ക്കും പങ്കുണ്ട്.കണ്ണൂര്‍,കാലടി സര്‍വകലാശാലകളിലെ വിസി നിയമനം തെറ്റാണെന്ന് അറിഞ്ഞിട്ടും ഗവര്‍ണ്ണര്‍ സര്‍ക്കാരിന് വഴങ്ങി.സ്വന്തം ജില്ലയിലെ വിസി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണ്ണറുടെ നടപടി അനുചിതം തന്നെയാണ്. ഭരണഘടനാ ഉന്നതപദവിയിലിരിക്കുന്ന ഗവര്‍ണ്ണര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണത്.

സാങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി എല്‍ഡിഎഫ് സര്‍ക്കാരിനും ഗവര്‍ണ്ണര്‍ക്കുമുള്ള തിരിച്ചടിയാണ്. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ ശുപാര്‍ശകള്‍ നടപ്പിലാക്കേണ്ട വ്യക്തിയല്ല ഗവര്‍ണ്ണര്‍. ഗവര്‍ണ്ണര്‍ തെറ്റുതിരുത്തി പൊതുസമൂഹത്തോട് മാപ്പ് പറയുന്നതോടൊപ്പം ഇടതു സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാനും ഗവര്‍ണ്ണര്‍ തയ്യാറാകണം. സ്വയംഭരണാധികാരമുള്ള സര്‍വകലാശാലകളുടെ വിശ്വാസ്യത

തകര്‍ത്തതും ഉന്നതവിദ്യാഭ്യാസ രംഗത്തിന്‍റെ ഗുണമേന്മ ഇല്ലാതാക്കിയതും ഇടതുസര്‍ക്കാരാണ്. അക്കാദമിക് നിലവാരമില്ലാത്തവരെ വ്യക്തിതാല്‍പ്പര്യം കണക്കിലെടുത്ത് നിയമനം നല്‍കിയത് അതിന്‍റെ ആഘാതം വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മിലുള്ള പരസ്യ പോര് സംസ്ഥാന താല്‍പ്പര്യത്തിനും ഫെഡറല്‍ തത്വത്തിനും ചേര്‍ന്നതല്ല. ബിജെപിയുടെയും സിപിഎമ്മിന്‍റെയും കെെയ്യിലെ പാവയായി പലപ്പോഴും ഗവര്‍ണ്ണര്‍ മാറി.

വിസി വിഷയത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഭിന്നതയില്ല. ബിജെപി അ‍ജണ്ടകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണ്ണര്‍മാരെ ഉപയോഗിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ബിജെപി ഭരണത്തില്‍ വന്നശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാര്‍ ജനാധിപത്യത്തെ ഉള്ളം കയ്യിലിട്ട് അമ്മാനമാടുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് കെ.സി.വേണുഗോപാല്‍ വിമര്‍ശനം ഉന്നയിച്ചതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Author