നാന്‍സി പെലോസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവിനെ മര്‍ദിച്ച പ്രതി അറസ്റ്റില്‍

Spread the love

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവ് പോള്‍ പെലോസിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. സംഭവത്തില്‍ ഡേവിഡ് വയ്ന്‍ ഡിപ്പേ (42) അറസ്റ്റിലായതായി ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബെര്‍കിലിയില്‍ നിന്നാണ് പ്രതി ഇവിടെ എത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

നാന്‍സി എവിടെയാണെന്നു ആക്രോശിച്ചാണ് അക്രമി അകത്തേക്കു തള്ളികയറിയത്. ആ സമയത്തു നാന്‍സിയുടെ ഭര്‍ത്താവ് പോള്‍ പെലോസി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ കൈക്കും തലയ്ക്കും ഗുരുതര പരുക്കേറ്റ പോളിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് പോളിന് തലയ്‌ക്കേറ്റ മുറിവിനു ശസ്ത്രക്രിയ ചെയ്തതായും വലതു കൈക്ക് കാര്യമായ പരുക്കേറ്റിരുന്നുവെന്നും ഹൗസ് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. പോള്‍ പൂര്‍ണ്ണ സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതരും പറഞ്ഞു.

പ്രതിക്കെതിരെ കൊലകുറ്റശ്രമത്തിന് കേസെടുത്തു. നാന്‍സി പെലോസിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സ്പീക്കറുടെ വക്താവ് അറിയിച്ചത്. സ്പീക്കര്‍ക്കു നേരെ മുന്‍പു നടന്ന ആക്രമണ ശ്രമങ്ങളില്‍ രണ്ടുപേര്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. 2017 മുതല്‍ 2021 വരെ നാന്‍സിക്കെതിരെയുള്ള ഭീഷിണികള്‍ 144 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. നോര്‍ത്ത് കരോലിനായിലുള്ള ക്ലീവ്‌ലാന്റ് മെറിഡിത്ത് (63) ജനുവരി ആറിനു നാന്‍സി പെലോസിയെ വെടിവയ്ക്കുമെന്നു ഭീഷിണിപ്പെടുത്തിയ കേസില്‍ 28 മാസത്തെ തടവും, പെലോസിയെ വധിക്കുമെന്ന് ഭീഷിണി മുഴക്കുന്ന ഈ മെയില്‍ അയച്ച അരിസോണയില്‍ നിന്നുള്ള സ്റ്റീവന്‍ മാര്‍ട്ടിനെ (72)യും ശിക്ഷിച്ചിരുന്നു.

Author