പെന്‍ഷന്‍പ്രായവര്‍ദ്ധന: ഒന്നര ലക്ഷത്തോളം യുവതീ യുവാക്കളുടെ ചിറക് അരിയുന്ന തീരുമാനം : രമേശ് ചെന്നിത്തല

Spread the love

തിരു  : ഒന്നര ലക്ഷത്തോളം യുവതീയുവാക്കളുടെ ചിറകരിയുന്ന തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വിവാദങ്ങള്‍ക്കിടയില്‍ പെന്‍ഷന്‍പ്രായം കൂട്ടിക്കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല. ദീര്‍ഘവീക്ഷണമില്ലാത്ത ഈ തീരുമാനം യുവതീയുവാക്കളുടെ ഒരു സര്‍ക്കാര്‍ ജോലി നേടുകയെന്നുള്ള സ്വപ്നം തല്ലിക്കെടുത്തുന്നതാണ്. ഇപ്പോള്‍ പൊതുമേഖലാസ്ഥാപനങ്ങളില്‍ മാത്രമെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ ഒരു ആത്മാര്‍ത്ഥതയുമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം 60 ആക്കുകയെന്ന ഗൂഢലക്ഷ്യം തന്നെയാണിതിനു പിന്നില്‍ .

സംസ്ഥാനത്ത് ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. റാങ്ക്പട്ടിക പലതും പി. എസ്. സി. യുടെ ഫ്രീസറിലാണ് .

ഈ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

അരിവില കൂടാന്‍ കാരണം
കരിഞ്ചന്തയും പൂഴ്ത്തിവെയ്പും
സര്‍ക്കാര്‍ സംവിധാനം കാഴ്ചക്കാരന്റെ റോളില്‍. പിന്നില്‍ വന്‍അഴിമതിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നെല്ല് സംഭരണം വൈകിപ്പിച്ചതിനു പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണിപ്പോള്‍ സര്‍ക്കാര്‍ സംവിധാനം നിയന്ത്രിക്കുന്നത്.
ചരിത്രത്തിലാദ്യമായിട്ടാണ് ഒരു കിലോ അരിക്ക് 15ഉം 20 ഉം രൂപ കൂടുന്നത്.ഈ കാട്ടു കൊള്ളയ്ക്ക് കുട പിടിക്കുന്ന ജോലി മാത്രമാണ് ഭക്ഷ്യ കൃഷി വകുപ്പുകള്‍ക്ക്. ജി.എസ്.ടി.യുടെ പേരു പറഞ്ഞാണ് കൊള്ളകള്‍. ഇക്കാര്യങ്ങളില്‍ ഒന്നിലും ഇടപെടാന്‍ വിവിധവിവാദങ്ങളുടെ തീച്ചൂളയില്‍ നില്‍ക്കുന്ന സര്‍ക്കാരിന് സമയമില്ല. കൊടുക്കല്‍ വാങ്ങല്‍ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാരിനു താത്പര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Author