നെഹ്‌റു ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശില്‍പ്പി: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

Spread the love

രാഷ്ട്രശില്‍പ്പിയായ ജവര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശില്‍പ്പി കൂടിയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. അബുദാബി ഇന്‍കാസ് സംഘടിപ്പിച്ച നെഹ്‌റു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ ജീവത്യാഗവും നെഹ്‌റുവിന്റെ അചഞ്ചലമായ മതേതര കാഴ്ചപാടും ഇന്ത്യയുടെ മതേതരത്വത്തിന്റെ അടിത്തറയാണ്. വര്‍ഗീയതയോടും ഫാസിസത്തോടും വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിലപാട് മൂലമാണ് ഹിന്ദുമഹാസഭയോ,വര്‍ഗീയ ഫാസിസ്റ്റ് ശക്തികളോ നെഹ്‌റുവിയന്‍ കാലഘട്ടത്തില്‍

ഇന്ത്യയില്‍ വളരാതിരുന്നത്.ഒരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ എല്ലാ ചിന്താധാരകളെയും പാര്‍ട്ടികളുടെ നേതാക്കളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ദേശീയ സര്‍ക്കാരാണ് 1947 ലെ ഇടക്കാല നെഹ്‌റുവിയന്‍ സര്‍ക്കാര്‍.ഹിന്ദുമഹാസഭക്കാരനായ ശ്യാമപ്രസാദ് മുഖര്‍ജി അതില്‍ വ്യവസായമന്ത്രിയായിരുന്നു.സിക്ക് വാദിയായ പാന്തിക് പാര്‍ട്ടി നേതാവ് ബല്‍ദേവ് സിംഗ് രാജ്യരക്ഷാ മന്ത്രിയും നെഹ്‌റുവിന്റെ വിമര്‍ശകനായ ബി.ആര്‍.അംബേദ്ക്കര്‍ നിയമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന മൗലാന അബുല്‍കലാം ആസാദ് വിദ്യാഭ്യാസമന്ത്രിയും ബ്രട്ടീഷ് പക്ഷവാദിയായ ആര്‍ കെ ഷണ്‍മുഖം ചെട്ടി ധനകാര്യമന്ത്രിയുമായിരുന്നെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി. ഇന്‍കാസ് പ്രസിഡന്റ് യേശുശീലന്‍ അധ്യക്ഷത വഹിച്ചു.എഎം കബീര്‍,സലീംചിറയ്ക്കല്‍,നിബു,സാം ഫിലിപ്പ്,എഎം അന്‍സാര്‍,കെഎച്ച് താഹീര്‍, ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

Author