രോഗങ്ങൾ ദുരന്തങ്ങളുടെ കൂടപ്പിറപ്പോ ? പി പി ചെറിയാൻ

Spread the love

ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വലുതും ചെറുതുമായ ദുരന്തങ്ങൾ മനുഷ്യമനസ്സിനെ ദുർബലപ്പെടുത്തുന്നതോടൊപ്പം ശരീരത്തെയും ദുര്ബലപ്പെടുത്തുന്നു . ദുർബലമായിതീരുന്ന ശരീരത്തിനു രോഗപ്രതിരോധശക്തി നഷ്ടപ്പെടുന്നതായി ശാസ്ത്രം തെളിയിച്ചിരിക്കുന്നു .ഇത് ശരീരത്തിലെക്ക് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു.

ദുരന്ത സ്വാധീനവലയത്തിൽ അകപ്പെടുന്ന മനുഷ്യശരീരത്തിൽ പൊതുവേ കണ്ടുവരുന്ന പ്രധാന രോഗങ്ങളിലൊന്നാണ് ക്യാൻസർ .ശരീരത്തിലെ ചില കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ക്യാൻസറായി വ്യാഖ്യാനിക്കപ്പെടുന്നത്. ജീവിതത്തിൽ സംഭവിക്കുന്ന ഏതെങ്കിലും ദുരന്തമാണ് കാൻസറിനു കാരണമാകുന്നതെന്ന് ആദ്യമായി കണ്ടുപിടിച്ചത് അമേരിക്കയിലെ കാൻസർ സ്പെഷ്യലിസ്റ്റുകളാണെന്നു ചരിത്രരേഖകളിൽ കാണുന്നു.

ദുരന്തങ്ങൾ എന്ന വാക്കുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ദുരന്തങ്ങൾ എന്നൊന്നുണ്ടോ? ശരിയായ ഒരു വിശദീകരണം കണ്ടെത്തുക അസാധ്യം തന്നെ

ദൈനംദിന ജീവിതത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ഏവർക്കും ദുഃഖകരമായ അനുഭവമാണ് മരണമെന്നത്.

സ്നേഹനിധിയായ പിതാവിൻറെ സംരക്ഷണയിൽ സന്തോഷകരമായി കഴിഞ്ഞു വന്നിരുന്ന മക്കൾ.. ആവശ്യ്ങ്ങൾ എന്താണെന്ന് പറയുന്നതിന് മുൻപ് അത് മനസ്സിലാക്കി നിവര്ത്തിച്ചു കൊടുക്കുന്ന പിതാവ്. അപ്രതീക്ഷിതമായാണ് മരണം പിതാവിനെ മക്കളിൽ നിന്നും അകറ്റിയത്.പിതാവിൻറെ തണലിൽ കഴിയവേ ഉത്തരവാദിത്വം എന്താണെന്ന് പോലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല ,അതിനു ശ്രമിക്കുക പോലും ചെയ്തിരുന്നില്ല എന്ന് പറയുന്നതാകും ഏറെ ശരി .പിതാവിൻറെ ചരമ ശുശ്രൂഷയിൽ മൂത്ത മകൾ പറഞ്ഞത് ഇപ്രകാരമാണ് പിതാവിൽ നിന്നും ലഭിച്ചിരുന്നത്എന്തൊക്കെയോ അതെല്ലാം ഇന്ന് ഞങ്ങൾകു നഷ്ടമായിരിക്കുന്നു.ഇനിമുതൽ പിതാവിൻറെ സാന്നിധ്യം ഞങ്ങൾക്ക് അന്യമാവുകയാണ്. എന്നാൽ ഞങ്ങൾ ചഞ്ചല ചിത്തരാകുന്നില്ല ധീരതയോടെ ഭാവിജീവിതത്തെ അഭിമുഖീകരിക്കുവാൻ തയ്യാറെടുക്കുകയാണ്

ഇതേ സാഹചര്യത്തിലൂടെ കടന്നു പോയ ഒരു കുടുംബത്തിലെ മറ്റൊരംഗം പ്രതികരിച്ചത് ഇപ്രകാരമായിരുന്നു .ഞങ്ങളുടെ പ്രിയ പിതാവ് ഞങ്ങളെ തനിച്ചാക്കി യാത്രയായി .ഈ ദുഃഖം താങ്ങാവുന്നതിനും അപ്പുറമാണ് .കുടുംബത്തിൽ പ്രകാശം പരത്തിയിരുന്ന ദീപം അണഞ്ഞു. ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നു യാതൊരു നിശ്ചയവുമില്ല നിരാശയുടെ അഗാധതലത്തിലേക്കു ലേക്ക് വഴുതിവീണ ജീവിതം.മനസ്സും ശരീരവും ദുരന്തത്തിൻറെ ആഘാതത്തിൽ ആടിയുലയുന്ന തായി ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു.

മരണം എന്ന യാഥാർത്ഥ്യത്തെ തികച്ചും വ്യത്യസ്ത വീക്ഷണ കോണിലൂടെ നോക്കികണ്ട രണ്ട് കുടുംബങ്ങൾ.
മരണം എന്ന ദുരന്തത്തെ ധീരതയോടെ അഭിമുഖീകരിച്ചവർ അടിക്കടി ഉയർച്ച പ്രാപിച്ചപ്പോൾ ,നിരാശയോടെ അഭിമുഖീകരിച്ചവർ തികഞ്ഞ പരാജയമായി മാറിയത് മനസ്സിനെയും ശരീരത്തെയും ഒരുപോലെ രോഗാതുരമാ ക്കുകയും ചെയ്തതായി നിരവധി അനുഭവങ്ങളിലൂടെ പിന്നീട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും തിരിവെട്ടം ഇവിടെയാണ് തെളിയിക്കപ്പെടേണ്ടത് . ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ചവർ നഷ്ടപ്പെട്ടതെല്ലാം സാവകാശം തിരികെ ലഭിക്കുമ്പോൾ ശരീരവും മനസ്സും ഒരുപോലെ ഉത്തേജിപ്പി ക്കപ്പെടും. ശരീരത്തിൻറെ രോഗാവസ്ഥയെ ചെറുത്തു തോൽപ്പിക്കുവാൻ കഴിയുന്ന രക്തത്തിലെ ശ്വേതാണുക്കൾ വർധിക്കുന്നത് നമ്മിലങ്കുരിക്കുന്ന വിശ്വാസത്തിന്റെയും ഉറപ്പിന്റെയും തോതിനെ ആശ്രയിച്ചായിരിക്കും

നമ്മുടെ ഉപബോധമനസ്സിൽ നാം മറ്റുള്ളവരുടെ ശ്രദ്ധയും സ്നേഹവും ദയയും നേടുന്നതിന് ആഗ്രഹിക്കുന്നത് തന്നെ ഒരു രോഗലക്ഷണമാണ്. മാത്രമല്ല സ്വാർത്ഥതയിൽ നിന്നും ഉടലെടുക്കുന്ന തെറ്റായ ഒരു പ്രവണതയായിട്ടു വേണമെങ്കിൽ അതിനെ വ്യാഖ്യാനിക്കാം .സ്നേഹം സ്വീകരിക്കപ്പെടുന്നതിനേക്കാൾ നൽകുന്നതിൽ ആനന്ദം കണ്ടെത്തേണ്ടിയിരിക്കുന്നു .മറ്റുള്ളവരോട് വിദ്വേഷം വെച്ചു പുലർത്തുവാൻ ശ്രമിക്കുന്നവർ അതിൽ നിന്നും പിരിഞ്ഞ് ക്ഷമിക്കുവാനും പൊറുക്കുവാനും പഠിച്ചാൽ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം വീണ്ടെടുക്കുന്നതിന് അത് സഹായകരമാകും.

ദുരന്തങ്ങളുടെ പട്ടിക പരിശോധിക്കുമ്പോൾ മരണത്തിലാണ് പ്രഥമസ്ഥാമെ ങ്കിലും മറ്റനവധി സംഭവങ്ങളും സ്ഥാനം നേടിയിട്ടുണ്ട്.

വർഷങ്ങളായി ചെയ്തുവന്നിരുന്ന ജോലിയിൽ നിന്നും പെട്ടന്ന് പിരിഞ്ഞു പോരേണ്ടിവരികയെന്നതും ,ജീവനുതുല്യം സ്നേഹിച്ച മിത്രങ്ങൾ പെട്ടെന്ന് ശത്രുക്കൾ ആണെന്നു തിരിച്ചറിയുന്നതും , ജീവിതപങ്കാളിയായി ലഭിച്ചവർ ഒരു സുപ്രഭാതത്തിൽ അവിശ്വസ്തരാണെന്നു കണ്ടെത്തുകയും, മക്കളെ പ്രതി കെട്ടി ഉയർത്തിയ പ്രതീക്ഷകൾ ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു അടിയുവെന്നതും കണ്ടു ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുവാൻ ദൃഢനിശ്ചയം ചെയ്തു ,നിവർത്തിയാക്കേണ്ട കര്ത്തവ്യങ്ങൾ പൂർത്തീകരിക്കുവാൻ ആത്മാർത്ഥമായ ശ്രമിക്കുമ്പോൾ രോഗങ്ങളെ അകറ്റി നിർത്തുന്നതിനുള്ള ശക്തി സ്വയമേ സമാഹരിക്കപ്പെടും .ദുരന്തങ്ങൾ ഒരിക്കലെങ്കിലും അഭിമുഖീകരിക്കാത്ത വ്യക്തികളോ കുടുംബങ്ങളോ സമൂഹമോ കാണുക അസാധ്യമാണ് .ദുരന്തങ്ങളെ എങ്ങനെ അഭിമുഘീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ശരീരത്തെയും മനസ്സിനെയും ആരോഗ്യം വിലയിരുത്തപ്പെടുക. ഇന്ന് നമ്മുടെ അവസ്ഥ എവിടെ നിൽക്കുന്നു. ദുരന്ത മുക്തമായ ഒരു സമൂഹത്തെയല്ല മറിച്ച് ദുരന്തങ്ങളുടെ മദ്ധ്യേ രോഗവിമുക്തമായ കാര്യക്ഷമമായ ഒരു സമൂഹത്തെ പടുത്തുയർത്തുന്നതിനുള്ള പ്രവർത്തനത്തിന് കൈകോർക്കാം .

Author