സ്ഥാനം ഒഴിയുന്ന ഒറിഗണ്‍ ഗവര്‍ണര്‍ ഒഴിവാക്കിയത് 17പ്രതികളുടെ വധശിക്ഷ

Spread the love

ഒറിഗണ്‍ : മാരകമായ വിഷം കുത്തിവച്ചു പ്രതികളെ വധശിക്ഷക്കു വിധേയമാക്കുന്നത് അധാര്‍മ്മികമാണെന്നു പ്രഖ്യാപിച്ചു സംസ്ഥാന ഗവര്‍ണര്‍ പദവിയില്‍ നിന്നു വിരമിക്കുന്ന കാറ്റി ബ്രൗണ്‍ സംസ്ഥാനത്തു വധശിക്ഷക്ക് വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ആകെയുള്ള 17 പേരുടേയും വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവു (പരോളില്ലാതെ) ശിക്ഷക്ക് ഉത്തരവിറക്കി ചരിത്രം കുറിച്ചു.ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ ഡിസംബര്‍ 14 ബുധനാഴ്ചയാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്.

2015 ല്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തതിനുശേഷം വധശിക്ഷക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു കാറ്റി. എന്നാല്‍ സംസ്ഥാനത്ത് വധശിക്ഷ നിയമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 1984 ല്‍ സംസ്ഥാനത്തു വധശിക്ഷ നിയമം നിലവില്‍ വന്ന ശേഷം 1996 വരെ ഇതു നടപ്പാക്കിയിരുന്നില്ല.

ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു 17 പേരുടെ വധശിക്ഷ ഒഴിവാക്കുമ്പോള്‍ തന്നെ പ്രതികളുടെ ക്രൂരതക്ക് വിധേയമായി ജീവന്‍ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു.

വധശിക്ഷക്ക് വിധിക്കപ്പെട്ടു വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിയിരുന്നവരുടെ വേദനയും ഞാന്‍ മനസ്സിലാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. 2023 ജനുവരി 9 വരെ അധികാരത്തില്‍ തുടര്‍ന്നു കാറ്റി ബ്രൗണ്‍. തുടര്‍ന്നു അധികാരം കൈമാറുന്ന ഗവര്‍ണര്‍ റ്റിനാ കോട്ടക്കും വധശിക്ഷക്ക് മൊറോട്ടോറിയം വേണമെന്ന അഭിപ്രായക്കാരിയാണ്.

Author